Thursday, March 19, 2026 Last Updated 11 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Jun 2025 01.59 PM

"ഈ ഫോട്ടോ എ ഐ ആണോയെന്ന് ആദ്യം സംശയിച്ചു; ജന്മസഹജ തൃഷ്ണകളെല്ലാം മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോല്‍ ഒരേ കെണിക്കുള്ളില്‍..." ജി വേണുഗോപാൽ

uploads/news/2025/06/785833/1000481614.jpg
G venugopal note on viral picture of tiger and dog (Image Source: Facebook)

ചിലപ്പോഴൊക്കെ ശത്രുക്കൾ ഒരേ സ്ഥലത്ത് ഒരുമിച്ച് എത്തിയാലും പരസ്പരം ഒന്നും ചെയ്യാതെ നിസ്സംഗരായി ഇരിക്കാറുണ്ട്. ഇക്കഴിഞ്ഞ ദിവസം കൈയെത്തും അകലെയുള്ള ഇരയെ കൊല്ലാതെ കടുവയും തൊട്ടടുത്ത് ശത്രുവിനെ കണ്ടിട്ടും അനക്കമില്ലാതെ കിടക്കുന്ന നായും ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.
കുമളി അണക്കര ചെല്ലാർ കോവില്‍മെട്ടില്‍ വയലില്‍ കരോട്ട് സണ്ണിയുടെ ഏലത്തോട്ടത്തിൽ 15 അടിയിലധികം ആഴമുള്ള കുഴിയിലാണ് നായും കടുവയും കുടുങ്ങിയത്.
ഇപ്പോഴിതാ ഈ ഫോട്ടോ ആദ്യം കണ്ടപ്പോള്‍ വിശ്വാസിക്കാനായില്ലെന്ന് കുറിക്കുകയാണ് പ്രമുഖ പിന്നണി ഗായകൻ ജി വേണുഗോപാല്‍. ചില ചിത്രങ്ങള്‍ക്ക് ഒരായിരം വാക്കുകളേക്കാള്‍ ശക്തിയാണെന്നും ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ ഇത് AI ആണോ എന്നായി ആദ്യ സംശയമെന്നും സത്യാവസ്ഥയറിയാൻ ഒന്ന് പരതേണ്ടി വനന്നെന്നും ഇംഗ്ലീഷ് പത്രത്തില്‍ വാർത്തയും പടവും സത്യമാണെന്ന് മനസിലായെന്നും വേണുഗോപാൽ കുറിച്ചു.
"കഥകള്‍ പറയും ചിത്രം എന്ന് കേട്ടിട്ടുണ്ട്. ചില ചിത്രങ്ങള്‍ക്ക് ഒരായിരം വാക്കുകളേക്കാള്‍ ശക്തിയാണ്. ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോള്‍ ഇത് എ ഐ ആണോ എന്നായി ആദ്യ സംശയം. സത്യാവസ്ഥയറിയാൻ ഒന്ന് പരതേണ്ടി വന്നു. ഇംഗ്ലീഷ് പത്രത്തില്‍ വാർത്തയും പടവും സത്യമാണെന്ന് മനസിലായി.
മലയാളം മീഡിയ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ചർച്ച ചെയ്ത് കണ്ടില്ല.
ജീവഭയത്താല്‍ ഓടുന്നതിനിടെ ഒരു നായയെ പിൻതുടർന്ന കടുവയും ഒരു പൊട്ടക്കിണറ്റില്‍ അകപ്പെട്ടിരിക്കുന്നു.
ക്രൗര്യം സ്ഫുരിക്കുന്ന കടുവയുടെ കണ്ണുകളിലെ യാചനാഭാവം, നായയുടെ മുഖത്ത് കാണുന്ന ഒരു താല്‍ക്കാലിക ശാന്തത, കടുവ കൊന്നു തിന്നുന്നതിന് മുൻപ് ഒരു പക്ഷേ തന്റെ മനുഷ്യ സുഹൃത്തുക്കള്‍ രക്ഷിച്ചേക്കാം എന്ന വിശ്വാസത്തില്‍ നിന്നുടലെടുത്തത്, ഇതെല്ലാം പറയാതെ പറയുന്നൊരു ചിത്രം. തങ്ങള്‍ കുഴിക്കാത്ത കുഴിയില്‍ തങ്ങള്‍ തന്നെ വീണുപോയാല്‍ ജന്മവാസന പോലും മറക്കുന്ന മൃഗരാശിയുടെ ഒരു ദുർബ്ബല നിമിഷം! വനപാലകരുടെ അഭിപ്രായത്തില്‍ മൃഗങ്ങള്‍ക്ക് ഏറ്റവും വിലപ്പെട്ടത് അവരുടെ സ്വാതന്ത്ര്യമത്രെ. അത് ഹനിക്കപ്പെട്ടാല്‍ അവർ അഗാധമായ ദു:ഖക്കയത്തിലാകും. ജന്മ സഹജമായ തൃഷ്ണകളെല്ലാം താല്‍ക്കാലികമായ് മറന്ന് ഒരമ്മ പെറ്റ മക്കളെപ്പോല്‍ ഒരേ കെണിക്കുള്ളില്‍! ആദ്യം മയക്കുവെടി വച്ച്‌ കടുവയെ രക്ഷിച്ച ശേഷം, നായയെയും രക്ഷാപ്രവർത്തകർ പുറത്തെടുത്തു... " ജി. വേണുഗോപാൽ ചിത്രത്തിനൊപ്പം കുറിച്ചു.

കഥകൾ പറയും ചിത്രം എന്ന് കേട്ടിട്ടുണ്ട്. ചില ചിത്രങ്ങൾക്ക് ഒരായിരം വാക്കുകളേക്കാൾ ശക്തിയാണ്. ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ...Posted by G Venugopal on Wednesday, June 11, 2025

മണിക്കൂറുകളോളമാണ് കടുവയും നായും കുഴിയില്‍ അടുത്തടുത്ത് കിടന്നത്. കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെ കുര കേട്ട് സണ്ണിയാണ് കുഴിയില്‍ വീണ കടുവയെയും നായെയും ആദ്യം കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. കുഴിക്കുള്ളില്‍ നിന്ന് പുറത്തുകടക്കാൻ കടുവ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
വിവരമറിഞ്ഞ് ഇടുക്കിയില്‍ നിന്ന് വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് ഡി.എഫ്.ഒ എം.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വനപാലകരും ദ്രുതകർമ സേനയും സ്ഥലത്തെത്തി.
പെരിയാർ കടുവ സങ്കേതത്തിലെ ഡോ. അനുരാജ് മയക്കുവെടിവെച്ച്‌ ഉച്ചക്ക് 1.45ഓടെ കടുവയെയും പിന്നീട് നായെയും പുറത്തെത്തിക്കുകയായിരുന്നു. പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയ ശേഷം കടുവയെ പ്രത്യേക കൂട്ടിലാക്കി പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ ഗവി ഭാഗത്തെ ഉള്‍വനത്തില്‍ തുറന്നുവിട്ടു.

Ads by Google
Thursday 12 Jun 2025 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google