Tuesday, March 24, 2026 Last Updated 49 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 01.39 PM

സൈബര്‍ സഖാക്കള്‍ അടങ്ങണം ; പാലക്കാട്ടെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അബദ്ധം കാട്ടരുതെന്നും യുവനേതാക്കള്‍ക്ക് സിപിഎം നിര്‍ദേശം

uploads/news/2025/05/783974/cpm-flag1.jpg

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കാട്ടിക്കൂട്ടിയതു പോലുള്ള അബദ്ധങ്ങള്‍ ഒഴിവാക്കണമെന്ന് സൈബര്‍ സഖാക്കള്‍ക്കും യുവ നേതാക്കള്‍ക്കും സി.പി.എം. നിര്‍ദേശം. എതിര്‍ ക്യാമ്പിന് ആയുധം നല്‍കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകരുത്. പോലീസിനെ വെറുതെ വിവാദത്തിലേക്ക് കൊണ്ടുവരരുതെന്നും ആവശ്യപ്പെടും. നീലപ്പെട്ടി വിവാദം അടക്കം പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി മാറി. ഒരു വിഭാഗത്തേയും അപമാനിക്കുന്നതൊന്നും ആരും ചെയ്യരുത്. ഡി.വൈ.എഫ്.ഐ. നേതാക്കളോട് അടക്കം ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചില യുവനേതാക്കളുടെ എടുത്തുചാട്ടം പാലക്കാട്ട് വലിയ വിവാദമായിരുന്നു. ഇതിനൊപ്പം മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായ പ്രകടനവും പാലക്കാട്ടെ സാധ്യതകള്‍ ബാധിച്ചു. ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റാണ് നിലമ്പൂരിലെന്ന ഉത്തമ ബോധ്യത്തോടെ സ്വരാജിന് വേണ്ടി വോട്ട് ചോദിക്കാനാണ് സി.പി.എം തീരുമാനം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ എന്ന നിലയില്‍ സജീവമാകുമ്പോള്‍ എല്‍.ഡി.എഫിനെ മുന്നില്‍നിന്നു നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ക്യാപ്ടനായി പ്രചാരണത്തില്‍ ഉടനീളം നിറയുമ്പോള്‍ അന്‍വര്‍ വിരുദ്ധതയ്ക്ക് അപ്പുറം വികസനം ചര്‍ച്ചയാക്കാനാകും മുഖ്യമന്ത്രി ശ്രമിക്കുക. എല്ലാ അര്‍ഥത്തിലും സി.പി.എമ്മിന് ജയിക്കാനാകുമെന്ന വിലയിരുത്തലിലാണ് എം. സ്വരാജ് സ്ഥാനാര്‍ഥിയായി എത്തുന്നത്. തന്റെ ഓഫീസില്‍ െ്രെപവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാറിനെ നിശ്ചയിച്ചതിനുശേഷം സ്വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ അര്‍ഹതയുള്ളവര്‍ക്കൊപ്പം താന്‍ ചേര്‍ന്നുനില്‍ക്കുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഭരണതലത്തിലും മറ്റും വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനയായി പോലും ഇതിനെ വിലയിരുത്തുന്നവരുണ്ട്. നിലമ്പൂരിലെ പോരാട്ടം രാഷ്ട്രീയമാക്കാന്‍ വേണ്ടി കൂടിയാണ് സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത്. ഇതിലൂടെ ഈ തെരഞ്ഞെടുപ്പിനെ ഭയക്കുന്നില്ലെന്ന സന്ദേശമാണ് സി.പി.എം. നല്‍കുന്നത്.

കോണ്‍ഗ്രസിലും മുസ്ലിം ലീഗിലുമുള്ള അന്‍വര്‍ വിരുദ്ധ വികാരം മുതലെടുക്കാന്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനൊപ്പമാകും അന്‍വറിന്റെ ചതിയും ഉയര്‍ത്തുക. യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരേ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ യു.ഡി.എഫ്. വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നും സി.പി.എം. വിലയിരുത്തുന്നു. ഈ സാഹചര്യമാണ് സ്വരാജിന് അനുകൂലമാകുക. സി.പി.എം. എംഎല്‍എമാരെല്ലാം നിലമ്പൂരില്‍ പ്രചാരണത്തിന് എത്തും. ചിട്ടയായ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ട ചുമതല സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാകും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയും മുഖ്യമന്ത്രിക്കൊപ്പം സജീവമായി പ്രചാരണത്തില്‍ നിറയും.

Ads by Google
Saturday 31 May 2025 01.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google