Tuesday, March 24, 2026 Last Updated 49 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 31 May 2025 12.56 PM

ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം; കശാപ്പുശാലയിൽ കൊണ്ടുപോയി കഴുത്തറത്ത് കൊന്ന ഭർത്താവിന് വധശിക്ഷ

affair

മലപ്പുറം: പരപുരുഷബന്ധം സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പരപ്പനങ്ങാടി നെടുവ ചുടലപ്പറമ്പ് പഴയകത്ത് നജ്ബുദ്ദീന് വധശിക്ഷ. ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറത്താണ് ഇയാൾ കൊലപ്പെടുത്തിയത്. മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.വി. ടെല്ലസിൻ്റേതാണ് ശിക്ഷാവിധി. ഭാര്യ നരിക്കുനി കുട്ടമ്പൂര്‍ സ്വദേശി റഹീനയെയാണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിൽ റഹീനയെ നജ്ബുദ്ദീൻ തന്റെ ഉടമസ്ഥതയിലുള്ള പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിലെ ഇറച്ചിക്കടയില്‍ കൊണ്ടുപോവുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക ശേഷം 36.43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹത്തില്‍നിന്ന് പ്രതി കവര്‍ന്നു. 2017 ജൂലായ് 23നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കശാപ്പുശാലയില്‍നിന്ന് കടയിലേക്ക് മാംസം കൊണ്ടു പോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കാണുന്നത്. പിന്നീട് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. വധശിക്ഷയ്ക്ക് പുറമേ ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഇത് കൂടാതെ മൃതദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്നതിന് അഞ്ച് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും കോടതി വിധിച്ചു. ഇൌ പിഴ അടച്ചില്ലെങ്കിൽ ഒരു വര്‍ഷത്തെ അധികതടവും ഇയാൾ അനുഭവിക്കണം. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി. അലവിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ഷാജു 41 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി.

Ads by Google
Saturday 31 May 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google