മുംബൈ: നടൻ അജാസ് ഖാനെതിരെ ബലാത്സംഗത്തിന് പരാതി നൽകി യുവതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന 'ഹൗസ് അറസ്റ്റ്' എന്ന ഷോയിൽ വേഷം നൽകാമെന്ന് പറഞ്ഞുമാണ് അജാസ് ഖാൻ തന്നെ ബലാത്സംഗം ചെയ്തതെന്ന് മുംബൈയിലെ ചാർകോപ്പ് പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ പറയുന്നു.
ഹൗസ് അറസ്റ്റ് എന്ന ഷോയിൽ മത്സരാർത്ഥികളോട് ലൈംഗികതയുടെ അതിപ്രസരമുള്ള ചോദ്യങ്ങൾ ചോദിച്ചതിന് ഏതാനും ദിവസങ്ങൾക്കുമുൻപാണ് അജാസ് ഖാനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണിപ്പോൾ അടുത്ത കേസും.
അതിജീവിതയുടെ മൊഴി അനുസരിച്ച്, അജാസ് ഖാൻ തൻ്റെ 'ഹൗസ് അറസ്റ്റ്' എന്ന ഷോയിൽ അവതാരകയുടെ വേഷം വാഗ്ദാനം ചെയ്താണ് വിളിച്ചത്. ഷൂട്ടിംഗിനിടെ അജാസ് ആദ്യം യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും പിന്നീട് ഇവരുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തുവെന്നും ആരോപണമുണ്ട്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാർകോപ്പ് പോലീസ് അജാസ് ഖാനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിതയുടെ (BNS) 64, 64(2എം), 69, 74 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.