ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്ന് മൊഴി. ദില്ലി പൊലീസ്, അഗ്നിശമന സേന എന്നിവയിലെഅംഗങ്ങൾ ആണ് മൊഴി നല്കിയത്. ജഡ്ജിയുടെ വീട്ടിൽ നിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്ന വാർത്ത വിവാദമായതോടെ പണം കിട്ടിയില്ലെന്ന് വ്യക്തമാക്കി ഫയർഫോഴ്സ് നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാൽ ജഡ്ജിയുടെ വീട്ടിൽ പണം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നൽകിയ മൊഴി.
അതേസമയം പണം കണ്ടെത്തിയിട്ടും പിടിച്ചെടുക്കാത്തതെന്തെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ചോദിച്ചപ്പോൾ കേസ്
ഇല്ലാത്തതു കൊണ്ട് പിടിച്ചെടുക്കാൻ കഴിയില്ലായിരുന്നു എന്ന് ദില്ലി പൊലീസ് കമ്മീഷണർ നൽകിയ മറുപടി നൽകി. ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോർട്ട്. വാർത്ത വലിയ ചർച്ചയായതോടെ ജഡ്ജിയുടെ വസതിയിൽ നിന്ന് ഫയർഫോഴ്സ് പണം കണ്ടെത്തിയിട്ടില്ലെന്നും15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നും വിശദീകരിച്ച് ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗ് രംഗത്ത് വന്നിരുന്നു.