ഇടുക്കി തൊമ്മൻകുത്തിൽ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ. വിശ്വാസികള്‍ പോലീസും വനംവകുപ്പും തടഞ്ഞതോടെ പ്രാർത്ഥനാ പ്രതിഷേധവുമായി രംഗത്തെത്തി . തൊമ്മൻകുത്ത് സെന്റ്തോമസ് പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശ് കൈവശ ഭൂമിയിലെന്നാണ് സഭാവാദം.
രാവിലെ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി ചടങ്ങുകൾക്ക് ശേഷമാണ് വനംവകുപ്പ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് പള്ളിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തിയത്. പതിനാലാമത്തെ സ്‌ഥലമായ തർക്ക ഭൂമിയിലേക്ക് കടക്കുന്നത് പോലീസും വനം വകുപ്പും ചേർന്ന് തടഞ്ഞു. കുരിശ് സ്‌ഥാപിക്കില്ലെന്നും പ്രാർത്ഥന നടത്തി തിരികെ പോകുമെന്നും വൈദികർ ഉൾപ്പെടെ പറഞ്ഞെങ്കിലും ഉദ്യോഗസ്‌ഥർ സമ്മതിച്ചില്ല.
തുടർന്ന് വലയം ഭേദിച്ച് കുരിശുമായി കയറി. പ്രാർത്ഥന നടത്തി. വനഭൂമിയിൽ അതിക്രമിച്ചു കയറിയത്തിന് നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് വനം വകുപ്പ് തീരുമാനം.