മുഡ കേസിൽ സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. ലോകായുക്തയോട് കേസിൽ അന്വേഷണം തുടരാൻ കോടതി നിർദ്ദേശം നൽകി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള 'ബി' റിപ്പോർട്ട് അന്തിമ റിപ്പോർട്ട് അല്ലല്ലോ എന്ന് കോടതി ചോദിച്ചത്. ലോകായുക്തയുടെ റിപ്പോർട്ടിനെ ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജിയിലാണ് കോടതി നിർദേശം.
ബെംഗലൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ലോകായുക്തയോട് അന്വേഷണം തുടരാൻ നിർദേശം നൽകിയത്. ഇഡിയുടെ ഹർജി കോടതി വിധി പറയാൻ മാറ്റി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബി റിപ്പോർട്ടിൽ സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ അടക്കം 13 പേർക്കെതിരെ തെളിവില്ല എന്നാണ് ലോകായുക്ത വ്യക്തമാക്കിയിരുന്നത്.
കേസിൽ ഇതിനെ എതിർത്ത ഇഡി വിശദമായ അന്വേഷണം ആവശ്യമെന്ന് വാദിച്ചു. ലോകായുക്തയുടെ എഫ്ഐആറിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസിൽ ഇഡി അന്വേഷണം നടത്തുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്തയിൽ എബ്രഹാം പരാതി നൽകിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നൽകിയത്.