-->
വൈക്കം: ഭക്‌തിയുടെ നിറവില്‍ ആചാരപെരുമയോടെ മഹാദേവക്ഷേത്രത്തിലെ കുംഭാഷ്‌ടമി ആഘോഷിച്ചു.
അഷ്‌ടമി ദര്‍ശനം നടത്തി സായൂജ്യം നേടുവാന്‍ നിരവധി ഭക്‌തരാണ് ക്ഷേത്രത്തിലെത്തിയത്. പ്രഭാത ശ്രീബലിയും തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഏകാദശ രുദ്രഘൃതകലശവും പ്രാതലും നടന്നു.
ഉദയനാപുരത്തപ്പന്‍ വൈക്കം ക്ഷേത്രത്തിന്റെ കൊടിമരച്ചുവട്ടില്‍ എത്തിയതോടെ വൈക്കത്തപ്പനെയും പുറത്തെക്ക് എഴുന്നള്ളിച്ചു.
വൈക്കം ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും വൈക്കം ക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള വാഴമന, കൂര്‍ക്കശ്ശേരി, കള്ളാട്ട് ശ്ശേരി എന്നി ഭാഗങ്ങലേക്ക് യാത്രയായി. ഭക്‌തര്‍ നിറപറയും നിലവിളക്കും ഒരുക്കി എഴുന്നളളിപ്പിനെ വരവേറ്റു. അടിമ വഴിപാട് നടത്തുന്നതിന്നും ധാരളം ഭക്‌തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.
പഴയകാലത്ത് ഈ ഭാഗങ്ങളിലെ ഭൂമി വൈക്കത്തപ്പന്റെതായിരുന്നു എന്നും വര്‍ഷത്തിലൊരിക്കല്‍ ഈ ഭൂമിയും ഇവിടുത്തെ വിളവെടുപ്പും കാണുന്നതിനായി വൈക്കത്തപ്പന്‍ പുത്രനുമായി എഴുന്നള്ളുന്നതായി വിശ്വാസം.
പാട്ടം പിരിക്കുന്നതിനും ഭക്‌തരുടെ ക്ഷേമം അറിയുന്നതിനുമായുള്ള വരവാണന്നും പറയുന്നു. ആചാരപ്രകാരം വാഴമന, കൂര്‍ക്കശേരി, കള്ളാട്ട് ശേരി എന്നിവിടങ്ങളില്‍ ഇറക്കിയെഴുന്നള്ളിപ്പും നിവേദ്യവും നടത്തി. തിരിച്ചെഴുന്നള്ളിപ്പിന് വിവിധ ഭാഗങ്ങളില്‍ ആര്‍ഭാടമായ വരവേല്‍പ്പാണ് നല്‍കിയത്. ആറാട്ട്‌കുളങ്ങര മുതല്‍ സ്വര്‍ണക്കുടയും ആലവട്ട വെഞ്ചാമരവും ഉപയോഗിച്ചു. ക്ഷേത്രത്തില്‍ എത്തിയതടെ അഷ്‌ടമി വിളക്കും വലിയ കാണിക്കയും നടന്നു.
ഒരു പ്രദക്ഷിണത്തിനുശേഷം ഉദയനാപുരത്തപ്പന്‍ വൈക്കത്തപ്പനോട് യാത്ര ചോദിച്ചും മടങ്ങിയതോടെ കുംഭാഷ്‌ടമിക്ക് തിരശീല വീണു. വിടപറയല്‍ സമയത്ത് നാഗസ്വരത്തില്‍ വൈക്കം ഷാജിയുടെ നേതൃത്വത്തില്‍ ദു:ഖ കണ്‌ഠാരം ആലപിച്ചു.
കുംഭാഷ്‌ടമിനാളില്‍ വൈക്കം പോലിസ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് തെളിച്ചു. കോട്ടയം ഡി.വൈ.എസ്.പി. അരുണ്‍ , വൈക്കം എസ്.എച്ച്.ഒ., ഇ.കെ. സോള്‍ജിമോന്‍ ,എസ്.ഐ. കെ.വി. സന്തോഷ്, പോലിസ് ഉദ്യോഗസ്‌ഥരായ വി.കെ. രാജേഷ്, സി.എസ്. മനീഷ്, അമല്‍രാജ് സോമന്‍ , എ.കെ. സുധിഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‌കി. വൈക്കം, കുറവിലങ്ങാട്, കടുത്തുരുത്തി തലയോലപറമ്പ്, കല്ലറ, വെള്ളൂര്‍ പോലിസ്സ്റ്റേഷനും ഉള്‍പ്പെട്ട വൈക്കം ഡിവിഷനിലെ ഉദ്യോഗസ്‌ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.