-->
കട്ടപ്പന: തോട്ടം തൊഴിലാളികളുടെ അടിസ്‌ഥാന ശമ്പളം നാമമാത്രമായി വര്‍ധിപ്പിക്കാ നുള്ള തിരുവനന്തപുരത്ത് നടന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗതീരുമാനം വെല്ലുവിളിയെന്ന് കേരളാ പ്രദേശ് പ്ലാന്റേഷന്‍ മസ്‌ദൂര്‍ ഫെഡറേഷന്‍ (ബി.എം.എസ്) ജനറല്‍ സെക്രട്ടറി ബി. വിജയന്‍. ഇടതു-വലതു യൂണിയനും എ.പി.കെയും തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടുന്ന തീരുമാനം സ്വീകരിച്ചത്. അടിസ്‌ഥാന ശമ്പളത്തില്‍ 43 രൂപയും അഞ്ച് രൂപ എസ്‌ഗ്രേഷ്യയും ഉള്‍പ്പെടെ 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഇത് ഏപ്രില്‍ മുതല്‍ മാത്രമേ നല്‍കുകയുള്ളൂ. പ്രതിദിന വേതനം 900 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരത് ബന്ദ് നടത്തിയവര്‍ ഇപ്പോള്‍ തൊഴിലാളിക്ക് 48 രൂപ മതിയെന്ന് സമ്മതിച്ചു.
കഴിഞ്ഞ 12 വര്‍ഷമായി ആനുകൂല്യം വര്‍ധിപ്പിച്ചിട്ടില്ല. കൂലിയിലുള്ള നാമമാത്ര വര്‍ധനയല്ലാതെ ഡിഎ, മറ്റ് ആനുകൂല്യങ്ങള്‍, മെഡിക്കല്‍ ആനുകൂല്യം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്തിയില്ല. 1000 രൂപ അഡ്വാന്‍സ് നല്‍കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രമാണ്.
ഇതിനുമുമ്പ് കൂലി വര്‍ധിപ്പിച്ചത് കാലാവധി കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷമാണ്. നിലവില്‍ തൊഴിലാളികളുടെ ശമ്പള വര്‍ധനയുടെ നോട്ടിഫിക്കേഷന്‍ കാലാവധി ഡിസംബര്‍ 31ന് അവസാനിച്ചിരുന്നു. ജനുവരി മുതലുള്ള കാലയളവില്‍ 78 ദിവസത്തെ തൊഴില്‍ദിനം കണക്കാക്കിയാല്‍ ഓരോ തൊഴിലാളിക്കും 3600 രൂപാ വീതം നഷ്‌ടമുണ്ടാകും.
26ന് ബി.എം.എസ് പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും എല്ലാ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുംവരെ പ്രതിഷേധം ശക്‌തിപ്പെടുത്തുമെന്നും ബി. വിജയന്‍ പറഞ്ഞു.