-->
ബത്തേരി: വനാതിര്‍ത്തി ഗ്രാമമായ വടക്കനാട് പച്ചടിയില്‍ യുവകര്‍ഷന്‍ രജീവിനെ കൊന്ന മുട്ടിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം തുടരുന്നു. ആദ്യഘട്ടം എന്ന നിലയില്‍ ആനയെ ലൊക്കേറ്റ് ചെയ്യുന്ന മുറയ്‌ക്ക് നിരീക്ഷണം ശക്‌തമാക്കുക എന്നതാണ്. മയക്കു വെടിവെച്ച് പിടികൂടുന്ന മുട്ടിക്കൊമ്പനെ മുത്തങ്ങ ആനപ്പന്തിയില്‍ തളയ്‌ക്കുന്നതിനും മെരുക്കി എടുക്കുന്നതിനും ആയി കൂട് സ്‌ഥാപിക്കുക എന്നതാണ് വനംവകുപ്പിന്റെ രണ്ടാംഘട്ട പരിപാടി ഇതിനായി മുത്തങ്ങയില്‍ നിന്നു തന്നെ മരങ്ങള്‍ മുറിച്ച് കഴിഞ്ഞു.
ഇന്നോടുകൂടി കൂടിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയും. വനത്തിനകത്തേക്ക് റോഡ് നിര്‍മ്മിക്കുക എന്നതാണ് മൂന്നാംഘട്ട ദൗത്യം. ഇതിനായി ഇന്നുമുതല്‍ ജെസിബിയും മറ്റ് സാമഗ്രികളുമായി വനത്തിനകത്ത് റോഡ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിക്കും. മാടക്കുണ്ട് താത്തൂര്‍ വള്ളു പാടി വടക്കനാട് പച്ചടിഭാഗങ്ങളില്‍ ക്യാമറകള്‍ സ്‌ഥാപിച്ചു കഴിഞ്ഞു. ഇതിനിടെ ആദ്യഘട്ട തിരച്ചിലില്‍ തന്നെ സംഘത്തിന് മുട്ടിക്കൊമ്പനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മുട്ടിക്കൊമ്പനെ വനത്തിനകത്ത് ലൊക്കേറ്റ് ചെയ്യുന്ന മുറക്ക് താപ്പാനകളെ ആവശ്യമാണെന്നതിനാല്‍ സൂര്യ പ്രമുഖ എന്നീ താപ്പാനകളെ മുത്തങ്ങയില്‍ നിന്നും പച്ചടിയില്‍ എത്തിച്ചിരുന്നു. പിടികൂടുന്ന മുട്ടിക്കൊമ്പനെ പാര്‍പ്പിക്കാന്‍ ഒരുക്കുന്ന കൂട് നിര്‍മ്മാണത്തിന് താപ്പാനകളുടെ സേവനം അത്യാവശ്യമായതിനാല്‍ ഇന്നലെ താപ്പാനകളെ മുത്തങ്ങയിലേക്ക് തന്നെ കൊണ്ടുപോയി. മുട്ടിക്കൊമ്പന്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് തടയുന്നതിനായി രാത്രിയും പകലും പെട്രോളിങ്ങും ശക്‌തമാക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്‌ടര്‍ അരുണ്‍ സക്കറിയ ഡോക്‌ടര്‍ അശോക് ഡോക്‌ടര്‍ അനുമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘവും സ്‌ഥലം സന്ദര്‍ശിച്ച് വനംവകുപ്പിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു.
ദൗത്യത്തിന്റെ അഞ്ചാം ദിനത്തില്‍ മുട്ടിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടാന്‍ കഴിയുമെന്ന് വിശ്വാസത്തിലാണ് വനം വകുപ്പ്. ഇതിനായുള്ള ഒന്‍പത് ടീമുകളുടെ മേല്‍നോട്ടം വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്ടാലിയയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എയുടെ ആവശ്യപ്രകാരം വനം വകുപ്പ് മന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ചീഫ് കണ്‍സര്‍വേറ്റര്‍ മുട്ടിക്കൊമ്പനെ മയക്കു വെടിവെച്ച് പിടികൂടാന്‍ ഉത്തരവിറക്കിയത്.