-->
കോട്ടയം:ജില്ലയിലെ സ്‌ഥലമേറ്റെടുപ്പിനു ഭരണാനുമതി ലഭിച്ചതോടെ, പുതുപാതയില്‍ ശബരിപാത. കാല്‍ നൂറ്റാണ്ടായി കാതോര്‍ത്തിരിക്കുന്ന പദ്ധതിയ്‌ക്കാണ് വീണ്ടും ജീവന്‍ വയ്‌ക്കുന്നത്. നിലവില്‍, എറണാകുളത്ത് സ്‌ഥലം ഏറ്റെടുക്കുകയും പാതയുടെ ഒരു ഭാഗം നിര്‍മിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കു സ്‌ഥലം കണ്ടെത്തിയിരുന്നുവെങ്കിലും ഏറ്റെടുപ്പ് നടപടികളിലേക്ക് എത്തിയിരുന്നില്ല.
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 119.89 ഹെക്‌ടര്‍ സ്‌ഥലമാണ് ഏറ്റെടുക്കുക. സ്‌ഥലം ഏറ്റെടുക്കലിനുള്ള ഓഫീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. പാലായിലായിരിക്കും ആദ്യ ഓഫീസ് തുറക്കുക.
ജില്ലയിലെ കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ 119.89 ഹെക്‌ടര്‍ സ്‌ഥലമേറ്റെടുക്കാന്‍ മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് പദ്ധതി മരവിപ്പച്ചതിനെ തുടര്‍ന്നു മുടങ്ങിയ നടപടികളാണ് പുനരാരംഭിക്കുന്നത്. ശബരിപാതയ്‌ക്കു വേണ്ടി അങ്കമാലി മുതല്‍ കാലടി വരെയാണു സ്‌ഥലം ഏറ്റെടുത്തിരുന്നു. സ്‌ഥലം ഏറ്റെടുക്കലിന് തുറന്ന രണ്ട് ഓഫീസുകളും പിന്നീട് പൂട്ടി. ഓഫീസ് പുനരാരംഭിക്കാന്‍ റവന്യൂ വകുപ്പ് തയ്യാറാക്കിയ നിര്‍ദ്ദേശം അടുത്ത മന്ത്രിസഭാ യോഗം അംഗീകരിച്ചേക്കും. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹര്യത്തില്‍ നടപടികള്‍ വേഗത്തിലാകുമെന്നാണു വിവരം.
1997 - 98ലെ റെയില്‍വേ ബജറ്റിലാണു പദ്ധതി പ്രഖ്യാപിച്ചത്. ഒന്നാംഘട്ടത്തില്‍, എട്ടു കിലോമീറ്റര്‍ ദൂരത്തെ സ്‌ഥലം ഏറ്റെടുത്തിട്ടുണ്ട്. അങ്കമാലി മുതല്‍ കാലടി വരെ 7 കിലോമീറ്റര്‍ നിര്‍മ്മാണത്തിന്റെ 90 ശതമാനം പൂര്‍ത്തിയായിരുന്നു. ബാക്കി ഭൂമി ഏറ്റെടുക്കാന്‍ പുറപ്പെടുവിച്ച വിജ്‌ഞാപനങ്ങളുടെ കാലാവധി അവസാനിച്ചതിനാല്‍ ആദ്യഘട്ടം മുതല്‍ വീണ്ടും നടപടി ആരംഭിക്കും.കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ വികസന പദ്ധതികള്‍ക്ക് ഏറ്റെടുക്കുന്ന സ്‌ഥലത്തിന് ഉയര്‍ന്ന വില നല്‍കുമെന്നതിനാല്‍ വലിയ എതിര്‍പ്പുകള്‍ അധികൃതര്‍ പ്രതീക്ഷിക്കുന്നില്ല.ഏറ്റെടുക്കേണ്ട സ്‌ഥലങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കല്ലിട്ട് രേഖപ്പടുത്തിയിരുന്നു. സ്‌ഥലം വിട്ടുകൊടുക്കാന്‍ ഉടമകള്‍ സന്നദ്ധത അറിയിച്ചതുമാണ്. ദേശീയപാതകളുടെ വികസനത്തിന് ഏറ്റെടുത്ത സ്‌ഥലങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വിപണിവില നല്‍കിയതിനാല്‍ മികച്ച വില ശബരിപാതക്കു സ്‌ഥലം വിട്ടുനല്‍കുന്നവര്‍ക്കു ലഭിക്കുമെന്നാണു പ്രതീക്ഷ.പദ്ധതി യാഥാര്‍ഥ്യമായാല്‍ മധ്യ കേരളത്തില്‍ വികസന കുതിപ്പുണ്ടാകുമെന്നാണു പ്രതീക്ഷ. ലക്ഷകണക്കിനു വരുന്ന ശബരിമല തീര്‍ഥാടര്‍ക്കൊപ്പം വിനോദ സഞ്ചാരികള്‍, വ്യാപാരികള്‍ എന്നിവര്‍ക്കും പദ്ധതി പ്രയോജനകരമാകും. ഇടുക്കിയില്‍ നിന്നുള്ള സുഗന്ധ വ്യജഞന ചരക്കു നീക്കം ഉള്‍പ്പെടെയും സുഗമമാകും.