-->
അടൂര്‍: സി.പി.ഐയില്‍ മൂന്ന് ടേം വ്യവസ്‌ഥയെ തുടര്‍ ന്ന് എല്‍.ഡി.എഫ് സ്‌ഥാനാര്‍ത്ഥിയായി ചിറ്റയം ഗോപകുമാറിനെ പരിഗണിക്കാതെ വന്നാല്‍ സി.എ അരുണ്‍കുമാറോ എസ്. സൗമ്യയൊ സ്‌ഥാനാര്‍ത്ഥിയാകാന്‍ സാധ്യത.
അടൂര്‍ സംവരണമണ്ഡലമായതോടെ മത്സര രംഗത്ത് എത്തിയ ചിറ്റയം ഗോപകുമാര്‍ കന്നിയങ്കത്തില്‍ തന്നെ വിജയിക്കുകയും 15 വര്‍ഷമായി സീറ്റ് നിലനിര്‍ത്തുകയും ചെയ്‌തു. ഈ ടേണില്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനവും ലഭിച്ചു.അടൂര്‍ സീറ്റ് നിലനിര്‍ത്താന്‍ കരുത്തരായ സ്‌ഥാനാര്‍ത്ഥിയെ ഇറക്കാനാണ് സി.പി. ഐ തീരുമാനം. സ്‌ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം സ്‌ഥാനാര്‍ത്ഥിയായിരുന്ന സി.എ അരുണ്‍ കുമാറിന്റെ പേരും മുന്‍ ശൂരനാട് പഞ്ചായത്ത് പ്രസിഡന്ററും കുന്നത്തൂര്‍ പാര്‍ട്ടി മണ്ഡലം കമ്മറ്റിയംഗവും കേരളാ മഹിളാസംഘം കൊല്ലം ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ എസ്.സൗമ്യയുടെ പേരുമാണ് പരിഗണനയിലുള്ളത്.
സി.എ.അരുണ്‍കുമാര്‍ സി.പി.ഐയുടെ സ്‌റ്റേറ്റ് കമ്മറ്റിയംഗമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തില്‍ കൊടിക്കുന്നി ലിനെതിരെ ശക്‌തമായ പോരാട്ടം കാഴ്‌ചവച്ചു. ഏകദേശം പതിനായിരം വോട്ടിനാണ് അന്ന് പരാജയപ്പെട്ടത്. മികച്ച പ്രാസംഗികന്‍ കൂടിയാണ് അരുണ്‍കുമാര്‍ . കര്‍ഷക കുടുംബത്തില്‍ ജനിച്ച എസ് സൗമ്യ സ്വകാര്യ കോളേജ് അധ്യപികയായിരുന്നു. ഇവര്‍ മികച്ച പ്രാസംഗിക കൂടിയാണ്. സൗമ്യ സ്‌ഥാനാര്‍ത്ഥിയായി വരികയും യു.ഡി.എഫ് സ്‌ഥാനാര്‍ത്ഥിയായി മുന്‍ എം.പി രമ്യാ ഹരിദാസുമാണെങ്കില്‍ വനിതകള്‍ തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാകും അടൂര്‍ നിയമസഭാ മണ്ഡലം വേദിയാകുക.