-->
പീരുമേട്: വന്യമൃഗശല്യം രൂക്ഷമായ മണ്ഡലത്തില്‍ വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ മുന്നണികള്‍. പട്ടാപ്പകല്‍ പോലും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങള്‍ പ്രദേശത്ത് വിഹരിക്കുകയാണ്. ഇക്കാര്യത്തില്‍ വനംവകുപ്പ് തുടരുന്ന അനാസ്‌ഥയ് ക്കെതിരെ ജനരോഷം ഉയരുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗ ആക്രമണത്തില്‍ ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്. നിരവധി ജീവനുകളും നഷ്‌ടമായി. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു.
പെരുവന്താനം, പീരുമേട് പഞ്ചായത്തുകളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് സ്‌ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് സ്വീകരിച്ച നടപടികള്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. 2024ല്‍ വനംമന്ത്രി കുട്ടിക്കാനത്ത് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടാത്തത് വകുപ്പിന്റെ വിശ്വാസ്യത തകര്‍ത്തു. മരിയഗിരി സ്‌കൂളിലെ വിദ്യാര്‍ഥി കാട്ടാനയുടെ മുന്നില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട സംഭവം ഉണ്ടായിട്ടും, വനംവകുപ്പ് മേഖലയില്‍ കൃത്യമായ പെട്രോളിങ്ങോ സുരക്ഷാ സംവിധാനങ്ങളോ ഏര്‍പ്പെടുത്തിയിട്ടില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വനംവകുപ്പ് സ്‌ഥാപിച്ച സോളാര്‍ വേലികള്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്തുന്നതിന് പകരം ജനവാസ മേഖലയ് ക്കുള്ളില്‍ ആനകളെ കുടുക്കിയിട്ട് ചുറ്റും സോളാര്‍ വേലി കെട്ടിയ ഉദ്യോഗസ്‌ഥരുടെ നടപടി ഇരുട്ടടിയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.
ആനകളെ ജനങ്ങള്‍ക്കിടയില്‍ തളച്ചിടുന്ന അശാസ്‌ത്രീയ രീതി വനംവകുപ്പിന്റെ പിടിപ്പുകേടിന് തെളിവായിട്ടാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടിക്കാനം പൈന്‍ കാട്ടില്‍ വനംവകുപ്പിന്റെ ഇക്കോ ഷോപ്പ് ഉദ്‌ഘാടനം ചെയ്യാനെത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് ചടങ്ങ് ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചത് വകുപ്പിന്റെ പരാജയ മായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നേരിട്ട് ജനങ്ങളെ കാണാന്‍ ഭയപ്പെടുന്ന മന്ത്രിയും വകുപ്പും മലയോര ജനതയെ വഞ്ചിക്കുകയാണെന്ന വികാരം മണ്ഡലത്തില്‍ ശക്‌തമാണ്. വണ്ടിപ്പെരിയാര്‍, പീരുമേട്, പെരുവന്താനം, ഏലപ്പാറ പഞ്ചായത്തുകളിലെ തോട്ടം തൊഴിലാളികളും കര്‍ഷകരും വനംവകുപ്പിന്റെ അനാസ്‌ഥയില്‍ വലയുകയാണ്.