-->
കൊച്ചി: പൊക്കാളി നില വികസന ഏജന്‍സിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ എറണാകുളം ജില്ലാ കലക്‌ടര്‍ പുറപ്പെടുവിച്ചിരിക്കുന്ന കാര്‍ഷിക കലണ്ടറിന്റെ ഉത്തരവില്‍ വ്യക്‌തത ക്കുറവുള്ളതിനാല്‍,വിതക്കുന്നതിനു മുന്നോടിയായി വയലുകള്‍ ഒരുക്കേണ്ട പ്രവര്‍ത്തികള്‍ താളം തെറ്റുമെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു .
പൊക്കാളി വയലുകളില്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ ഒരു നെല്ലും ഒരു മീനും അടിസ്‌ഥാനപ്പെടുത്തിയാണ് എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ ഉത്തരവ് ഇറങ്ങുന്നത് . കലണ്ടര്‍ അനുസരിച്ച് ഏപ്രില്‍ 15 മുതല്‍ നവംബര്‍ 14 വരെ ഏഴു മാസം വയലുകള്‍ നെല്‍കൃഷിക്ക് മാത്രം വിനിയോഗിക്കേണ്ടതാണ് . ശേഷിക്കുന്ന അഞ്ചുമാസം മാത്രമാണ് ഈ വയലുകളില്‍ മത്സ്യവാറ്റ് നിയമവിധേയമായി അനുവര്‍ത്തിക്കുവാന്‍ പറ്റുന്നത്.ഉത്തരവില്‍ എത്രാം തീയതിക്കുള്ളില്‍ ഉപ്പുവെള്ളം വയലുകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് വ്യക്‌തമാക്കിയിട്ടില്ല . ഈ അവ്യക്‌തത ഉപയോഗപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏപ്രില്‍ 15ന് ശേഷവും മെയ് മാസം അവസാനം വരെ മത്സ്യകൃഷി തുടരുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് . കേരള കാര്‍ഷിക സര്‍വകലാശാലയുടെ നിബന്ധന അനുസരിച്ച് വിത്ത് വിതക്കുന്നതിന് മുമ്പ് നെല്‍വയലുകള്‍ ഏപ്രില്‍ മാസത്തിലെ തീഷ്‌ണമായ വേനല്‍ ചൂടില്‍ വരണ്ട് ഉണങ്ങിയാല്‍ മാത്രമേ ഉഴുതുമറിക്കുവാന്‍ പറ്റുകയുള്ളൂ എന്ന് കര്‍ഷകരുടെ കൂട്ടായ്‌മ അറിയിച്ചു. എറണാകുളം ജില്ലാ കലക്‌ടര്‍ വിജ്‌ഞാപനം ചെയ്യുന്ന പി.എല്‍.ഡി.എ ഉത്തരവിന്റെ നിബന്ധനകള്‍ ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് ബ്ലോക്കില്‍ കൂടി ബാധകമാണെന്ന് ബന്ധപ്പെട്ട കൃഷി വകുപ്പ് ഉദ്യോഗസ്‌ഥര്‍ ഇതിനകം വ്യക്‌തമാക്കിയിട്ടുെണ്ടന്ന ്‌കര്‍ഷകരായ ഏഴിക്കര സോമന്‍, ചന്തുമഞ്ചാടി പറമ്പില്‍, സേവിയര്‍ തറയില്‍, ഫ്രാന്‍സിസ് കളത്തുങ്കല്‍ തുടങ്ങിയവര്‍ വ്യക്‌തമാക്കി.