-->
ചേര്‍ത്തല: മാലിന്യവും മത്സ്യ-മാംസ അവശിഷ്‌ടങ്ങളും നിറഞ്ഞ് വൃത്തിഹീനമായ മുട്ടം മത്സ്യ മാര്‍ക്കറ്റിന്റെ നവീകരണത്തിന് തുടക്കമായി. മൂന്ന് കോടി രൂപ കിഫ്‌ബി ഫണ്ടില്‍ നിന്ന് വിനിയോഗിച്ചാണ് നഗരസഭ യുടെ നിയന്ത്രണത്തിലുള്ള നഗര മധ്യത്തിലെ മത്സ്യ മാര്‍ക്കറ്റ് ആധുനിക സംവിധാനങ്ങളോടെ നവീകരിക്കുന്നത്. കേരള സംസ്‌ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍മാണ ചുമതല. മത്സ്യ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് മികച്ച സംവിധാനങ്ങളോടെ 590.14 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണമുള്ള മാര്‍ക്കറ്റ് കെട്ടിടം ഒരുക്കുന്നത്. മത്സ്യവിപണന ത്തിനായി അഞ്ച് സ്‌റ്റൈയിന്‍ലസ് സ്‌റ്റീല്‍ സ്‌റ്റാളുകള്‍, 32 കടമുറികള്‍, മത്സ്യം വൃത്തിയാക്കി വില്‍ക്കുന്ന തിനുള്ള സൗകര്യം, ഭിന്നശേഷി ക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയടക്കമാണ് നിര്‍മിക്കുന്നത്.
മലിനജലം കെട്ടിക്കിടന്ന് അസഹ്യമായ ദുര്‍ഗന്ധം ഉയരുന്നതു മൂലം പൊതുജനങ്ങള്‍ അടക്കം മുക്കു പൊത്തിയാണ് മാര്‍ക്കറ്റില്‍ എത്തുന്നത്.
മേഖലയിലെ വ്യാപാരികളും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യങ്ങളുടെ അഭാവമായിരുന്നു ഇതിനു കാരണം. നവീകരണത്തോടെ ഇത്തരം പ്രതിസന്ധികള്‍ക്കു ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ ചെയര്‍മാന്‍ പി. സോബിന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ വല്‍സല കുമാരി, സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. സനീഷ്, ടോമി എബ്രാഹം, അധീന രാജു, ബീന അജി, മുന്‍ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, കൗണ്‍സിലര്‍ കെ. സി. ആന്റണി, ബി. വിനോദ്, പി.ഐ. ഹാരീസ് തുടങ്ങിയവര്‍ പങ്കെടുത്തു.