-->
ഒരാഴ്‌ചയായി ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ജനങ്ങളെ ഭീതിയി ലാക്കിയ കാട്ടുപോത്തിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കീഴടക്കി. ഇന്നലെ ഉച്ചയോടെ വനപാലകരും പോലീസുകാരും ചേര്‍ന്ന് ചെന്നിത്തല ഒരിപ്രം ഭാഗത്ത് വെച്ച് മയക്ക് വെടി വെച്ചാണ് കീഴ്‌പ്പെടുത്തിയത്. ദിവസങ്ങള്‍ക്കുമുമ്പ് മാവേലിക്കരയുടെ വിവിധ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട കാട്ടുപോത്ത് ഇന്നലെ പുലര്‍ച്ചയോടെയാണ് ചെന്നിത്തലയിലെത്തിയത്. ചെന്നിത്തല നവോദയ സ്‌കൂളിന് കിഴക്ക് മാറി ഒരിപ്രം രതീഷ് ഭവനത്തില്‍ ഗോപിയുടെയും കാവിത്തറയില്‍ അജികുമാറിന്റെയും വീട്ടുമുറ്റത്ത് കാണപ്പെട്ടതോടെ അജികുമാര്‍ മാന്നാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് അറിയിച്ചതനുസരിച്ച് റാന്നിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥരും മാവേലിക്കരയില്‍ നിന്നും അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തി. ആളൊഴിഞ്ഞ പറമ്പുകളിലും വയലുകളിലും കറങ്ങി നടന്ന കാട്ടുപോത്ത് മണിക്കൂറുകളോളം നാട്ടില്‍ ഭീതി പരത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജ്, വൈസ് പ്രസിഡന്റ് അജിതാ ദേവരാജന്‍, ഗ്രാമ പഞ്ചായത്തംഗം ബിനു സി.വര്‍ഗീസ് എന്നിവരുടെ നേതൃത്തില്‍ നാട്ടുകാരും രംഗത്തിറങ്ങി. റാന്നി ആര്‍.എഫ്.ഒ. ബി.ആര്‍. ജയന്‍, ചെങ്ങന്നൂര്‍ സോഷ്യല്‍ ഫോറസ്‌റ്റ് ഓഫീസര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്‍പതോളം പേരടങ്ങുന്ന വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ സംഘമാണ് കാട്ടുപോത്തിനെ പിടികൂടാന്‍ ശ്രമങ്ങള്‍ നടത്തിയത്. തിരുവനന്തപുരം ഡിവിഷന്‍ കോട്ടൂര്‍ ഫോറസ്‌റ്റ് ഡോ.അരുണ്‍ കുമാര്‍, കോന്നി ഫോറസ്‌റ്റ് ഡോ.ജെയ്‌സ്മോന്‍, മൂന്നാര്‍ ഡോ.സിദ്ധാര്‍ഥ് ശങ്കര്‍, കുമളി മൃഗസംരക്ഷണ വകുപ്പ് ഡോ.അനുരാജ് എന്നിവരടങ്ങിയ സംഘമാണ് മയക്ക് വെടിവെച്ച് കാട്ടുപോത്തിനെ വീഴ്‌ത്തിയത്.
വെടിയേറ്റ് മയങ്ങി വീണ കാട്ടുപോത്തിന് 700 കിലോയോളം ഭാരമുള്ളതായി ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ജെ.സി.ബിയുടെ സഹായത്താല്‍ ഉയര്‍ത്തി ലോറിയില്‍ കയറ്റി കാട്ടുപോത്തിനെ റാന്നി ഫോറസ്‌റ്റ് ഏരിയയിലെ ഉള്‍വനത്തില്‍ ഇറക്കി വിടുകയായിരുന്നു. ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥര്‍ക്കും ഡോക്‌ടര്‍മാര്‍ക്കും പഞ്ചായത്തും നാട്ടുകാരും ചേര്‍ന്ന് ആദരവ് നല്‍കി. എം.എസ് അരുണ്‍ കുമാര്‍ എം.എല്‍.എ ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥരെ പൊന്നാട ചാര്‍ത്തി അനുമോദിച്ചു. കഴിഞ്ഞ 24നാണ് നൂറനാട്ട് കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്‌ച പുലര്‍ച്ചെ 3.30ഓടെ കെ.പി. റോഡില്‍ ലെപ്രസി സാനട്ടോറി യത്തിന്റെ മതില്‍ അവസാനിക്കുന്നയിടത്താണ് പ്രദേശവാസികളായ യാത്രക്കാര്‍ കാട്ടുപോത്തിനെ കണ്ടത്. എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ വനംവകുപ്പ് ഉദ്യോഗസ്‌ഥരുമായി ബന്ധപ്പെട്ട് റാന്നിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
കാല്‍പ്പാടുകള്‍ കാട്ടുപോത്തിന്റേതാണെന്നും സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് കാട്ടുപോത്തിന്റെ സാന്നിധ്യവും സ്‌ഥിരീകരിച്ചു. പിന്നീട് ചുനക്കര ഭാഗത്ത് കാട്ടുപോത്തിനെ കണ്ടതോടെ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ നടത്തിയിരുന്നു. വയല്‍ വഴി ചുനക്കര തെക്ക് ഭാഗങ്ങളില്‍ കൂടി ചൂരല്ലൂര്‍ പാടശേഖരം വരെ കാട്ടുപോത്ത് എത്തിയിരുന്നു. നൂറനാടിന് പിന്നാലെ തഴക്കര കല്ലുമലയിലാണ് പിന്നീട് കാട്ടുപോത്തിനെ കാണാനായത്. അടുത്ത ദിവസം മാവേലിക്കര പുതിയകാവിലും കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും പിടികൂടാനായില്ല. ഒടുവില്‍ കാട്ടുപോത്തിനെ ചെന്നിത്തല കാരാഴ്‌മ പട്ടരുകാട്ടില്‍ മുക്കിനു സമിപമുള്ള വീടിനു സമീപത്തു വച്ചാണ് മയക്കുവെടി വെച്ചത്. നാലുമണിക്കൂര്‍ നേരത്തെ പരിശ്രമത്തി നൊടുവിലാണ് കാട്ടുപോത്തിനെ മയക്കാനായത്.
പി.എം.എ. ലത്തീഫ്
മാവേലിക്കര