-->
അടൂര്‍: പത്തുനാള്‍ നീണ്ടുനിന്ന ഉത്സവത്തിന് സമാപനംകുറിച്ച് ഇന്ന് തൃച്ചേന്ദമംഗലം കെട്ടുകാഴ്‌ച്ചയും ആറാട്ടും നടക്കും. മാനത്തോളം ഉയരത്തില്‍ കെട്ടിയൊരുക്കിയ നിറപ്പൊട്ടുകള്‍ വാരിയണിഞ്ഞ കുതി രകളും വെള്ളയിലും പട്ടിലും പൊതിഞ്ഞ് കഴുത്തില്‍ നിറയെ ഓട്ടുമണികളും വെഞ്ചാമരവും കൂറ്റന്‍ ജമന്തി മാലയും നെറ്റിപ്പട്ടവും ചാര്‍ത്തിയ ഭീമാകാരങ്ങളായ ഇരട്ടകാളകളും നൂറുകണക്കിന് എടുപ്പ് കാളകളും ഉത്സവക്കാഴ്‌ച സമൃദ്ധമാക്കും.
കെട്ടുരുപ്പടികള്‍ ഒരുക്കുന്ന അവസാന പണികളിലാണ് കരക്കാര്‍. ചട്ടത്തിനുമേല്‍ വൈക്കോല്‍കൊണ്ട് കാളയുടെ രൂപം തീര്‍ത്ത് വെള്ളയും പട്ടും പൊതിഞ്ഞ് നിറം വരുത്തി ശേഷം പ്രത്യേകം പണിത് സൂക്ഷിച്ചിട്ടുള്ള തല ഘടിപ്പിക്കും.തലയില്‍ കെട്ടും വെഞ്ചാമരവും കഴുത്തില്‍ നിറയെ ഓട്ടുമണികളും ഒക്കെ കെട്ടുരുപ്പടികള്‍ക്ക് അലങ്കാരം ചാര്‍ത്തും.ചെണ്ടമേളം, പഞ്ചവാദ്യം, പഞ്ചാരി മേളം, ശിങ്കാരിമേളം, കരകം എന്നിവ താളക്കൊഴുപ്പേകും. പൂക്കാവടി, കാവടിയാട്ടം, പുരാണ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നീശ്‌ചല ദൃശ്യങ്ങള്‍, ഫ്‌ളോട്ടുകള്‍ എന്നിവ കെട്ടുകാഴ്‌ച്ചയ്‌ക്ക് നിറപകിട്ടേകും. വൈകിട്ട് മൂന്നരയോടെ കര്‍ക്കാര്‍ ശാസ്‌താ ക്ഷേത്രത്തിന് മുന്നിലെത്തി നാളീകേരം ഉടച്ച് കരവിളിച്ച് കളഭം വാങ്ങുന്നതോടെ ദേ ശ ദേവനായ മഹാദേവന്റെ എഴുന്നള്ളത്ത് ആരംഭിക്കും.
കരക്കാര്‍ കെട്ടുരുപ്പടികള്‍ ഗോപുരത്തിന് മുന്‍വശത്ത് കരമുറപ്രകാരം നിരനിരയായിവയ്‌ക്കും. എരുക്കുംപൂമാല ചാര്‍ത്തിയ ഇരട്ട ജീവിത
യിലേറി മഹാദേവര്‍ കെട്ടുരുപ്പടികളുടെ അടുത്തെത്തി അനുഗ്രഹം ചൊരിയുന്നതോടെകര മുറപ്രകാരം ക്ഷേത്രത്തിന് മുന്‍വശത്ത് കൂടി കാഴ്‌ച്ചപറമ്പിലേക്ക് നീങ്ങും. വിശാലമായ കാഴ്‌ച്ചപറമ്പില്‍ കെട്ടുരുപ്പടികള്‍ നിരക്കുന്നതോടെ മഹാദേവര്‍ എഴുന്നള്ളി എത്തി ഓരോ കെട്ടുരുപ്പടികളുടെയും അടുത്തെത്തി അനുഗ്രഹവര്‍ഷം ചൊരിയും. തുടര്‍ന്ന് ആറാട്ടിന് പോകുന്ന മഹാദേവര്‍ക്ക് കെട്ടുരുപ്പടികള്‍ അകമ്പ ടിയാകും. തെക്കുംമുറി, മുണ്ടപ്പള്ളി, ചെറുപുഞ്ച, പോത്തടി, കുന്നത്തൂക്കര, മലമേക്കര , കരുവാറ്റ, അമ്മകണ്ടകര, മേലൂട്, മൂന്നാളം എന്നീ പത്ത് കരകളില്‍ നിന്നുമുള്ള കെട്ടുരുപ്പടികളും മണക്കാലദേശത്തുനിന്നുള്‍പ്പടെ ആറ് നേര്‍ച്ചക്കാളകളും നൂറുകണക്കിന് ചെറിയ എടുപ്പ് കാളകളുമാണ് മഹാദേവരുടെ ആറാട്ടിന് അകമ്പടിയാകുന്നത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ വലിയ ഭക്‌തജന തിരക്കാണ് അനുഭവപ്പെട്ടത്.
നന്ദികേശനെ
വണങ്ങുന്നതിനും
ഭക്‌തജനത്തിരക്ക്
തൃച്ചേന്ദമംഗലം മഹാദേവര്‍ ത്രേത്തില്‍ മഹാദേവപ്രീതിക്കായി ഭക്‌തര്‍ നടത്തുന്ന വഴിപാടാണ് നന്ദികേശ സമര്‍പ്പണം. നന്ദികേശനെ ഭക്‌തര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്‌ത് ക്ഷേത്രനടയ്‌ക്കിരുത്താം. നന്ദികേശനെ വണങ്ങുന്നതിന് ഇന്നലെ ഭക്‌തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കൊടിക്കീഴില്‍ പറയിടുന്നതിനും തിരക്കായിരുന്നു. സന്ധ്യയ്‌ക്ക് ദീപാരാധന സമയത്ത് ഭക്‌തരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.പുനപ്രതിഷ്‌ഠാ ദിവസം ഉത്‌ഘാടനം ചെയ്‌ത നടപ്പന്തല്‍ ഭക്‌തര്‍ക്ക് അനുഗ്രഹമായിരുന്നു.
എടുപ്പുകാളകളുടെ
എണ്ണം വര്‍ധിച്ചു
ക്ഷേത്രത്തിലെ ഉത്സവകാലത്ത് നേര്‍ച്ചയായി കൊണ്ടുവരുന്ന ചെറിയ എടുപ്പുകാളകളുടെ എണ്ണം ഓ രോവര്‍ഷവും വര്‍ദ്ധിച്ചുവരികയാണ്. ഗോ സമൃദ്ധിക്കും ഗോക്കളുടെ ദുരിത പരിഹാരത്തിനുമായാണ് നേര്‍ച്ചക്കാളകളെ കളിപ്പിക്കുന്നത്. നേര്‍ച്ചക്കാളകള്‍ കൊടിയേറ്റ് മുതല്‍ ആറാട്ട് വരെ നിത്യവും ക്ഷേത്ര മുറ്റത്ത് നിരക്കും.
പെരിങ്ങനാട് ദേശത്ത് ജനിച്ചുവളര്‍ന്ന എല്ലാകുട്ടികളുടെയും ഒരു വലിയ ആഗ്രഹമാണ് ഭഗവാന് മുന്നില്‍ ഒരു നേര്‍ച്ചക്കാളയുമായി എത്തി ക്ഷേത്ര ദര്‍ശനത്തിന് വരുന്ന ഭക്‌തരുടെ വഴിപാടായി അവരെ കൊണ്ട് നേര്‍ച്ചക്കാളകളെ ഭഗവാന് മുന്നില്‍ ഹര, ഹര മന്ത്രങ്ങളോടെ എടുത്തുയര്‍ത്തി കളിപ്പിക്കുക എന്നത്. .ആറാട്ടെഴുന്നള്ളത്തിന് അകമ്പടിയേകുന്ന ഭീമന്‍ കെട്ടുകാളകള്‍ക്കൊപ്പം നീങ്ങുന്ന ചെറിയ നേര്‍ച്ചക്കാളകള്‍ കൗതുകകരമായ കാഴ്‌ച്ചയുമാണ്
മേലൂട് കരയിലെ
കെട്ടുരുപ്പടി ഒരുങ്ങി
അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ഉത്സവ ത്തോടനുബന്ധിച്ച് മേലൂട് കരയിലെ കെട്ടുരുപ്പടി ഒരുങ്ങി. ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറിയതോടെയാണ് കെട്ടുരുപ്പടിയുടെ നിര്‍ മ്മാണം ആരംഭിച്ചത്.
ചട്ടത്തില്‍ കച്ചികൊണ്ട് കാളയുടെ കപം തീര്‍ത്ത് വെള്ളയും പട്ടും പൊതിഞ്ഞ് പ്രത്യേകം സൂക്ഷിച്ച കാളത്തല പിടിപ്പിച്ച് കഴുത്തില്‍ നിറയെ ഓട്ടുമണികളും കെട്ടിക്കഴിഞ്ഞു.
ഇനി ഉത്സവ ദിവസമായ ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് പതിനാലാം മൈലില്‍ നിന്നും ചേന്നംപള്ളി വഴി കെട്ടുകാഴ്‌ച്ചയുടെ ക്ഷേത്രത്തിലേക്കുള്ള പ്രയാണം ആരംഭിക്കും. നിരവധി നിശ്‌ചല ദൃശ്യങ്ങളും, പൂക്കാവടി, നിലക്കാവടി എന്നിവയും ഉണ്ടാകും. എല്ലാ ദിവസവും കാളച്ചുവട്ടില്‍ സദ്യയും ഉണ്ടായിരുന്നു.