-->
ആലപ്പുഴ: കയര്‍മേഖലയ്‌ക്ക് മാത്രമായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 458.14 കോടി രൂപ മാറ്റിവച്ചതായി നിയമ, വ്യവസായ, കയര്‍ മന്ത്രി പി. രാജീവ്. കയര്‍ തൊഴിലാളികളുടെ ഉന്നമനത്തിനും കയര്‍ മേഖലയുടെ വളര്‍ച്ചയ്‌ക്കും ആവശ്യമായ വിവിധ പദ്ധതികളുടെയും ആനുകൂല്യ വിതരണത്തിന്റെയും ഉദ്‌ഘാടനം ആലപ്പുഴ കയര്‍ക്രാഫ്‌റ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കയര്‍ മേഖലയിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി 10 പ്രോജക്‌ട് ഓഫീസുകള്‍ക്ക് കീഴില്‍ 20 വില്ലോയിങ് മെഷീനുകള്‍ അനുവദിച്ചതായി മന്ത്രി ചടങ്ങില്‍ പ്രഖ്യാപിച്ചു. കയര്‍പിരി സംഘങ്ങള്‍ക്കും കയര്‍ ഉല്‌പന്ന നിര്‍മ്മാണ സംഘങ്ങള്‍ക്കും യഥാസമയം വില നല്‍കാനുള്ള പദ്ധതി റിവോള്‍വിങ് ഫണ്ട് രൂപീകരിച്ചു. ഇതിനായി 10 കോടി രൂപ നാഷണല്‍ കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍നിന്നും അനുവദിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ കയര്‍ സംഘങ്ങള്‍ക്ക് ആവശ്യമായ അളവില്‍ ഗുണനിലവാരമുള്ള ചകിരി യഥാസമയം ലഭ്യമാക്കാന്‍ രൂപീകരിച്ച കയര്‍ ഫൈബര്‍ ബാങ്കിന് അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. നാഷണല്‍ കോപറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് തുക അനുവദിച്ചത്. ഈ പദ്ധതിയിലൂടെ വര്‍ഷത്തില്‍ രണ്ടുതവണ ടെന്‍ഡര്‍ വഴി എന്‍.സി.ആര്‍.എം.ഐയുടെ സഹായത്താല്‍ കയര്‍ സംഘങ്ങള്‍ക്ക് ആവശ്യമായ ചകിരി നല്‍കാന്‍ കയര്‍ഫെഡിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൃഷിമന്ത്രി പി. പ്രസാദ് അധ്യക്ഷനായി. എം.എല്‍.എമാരായ പി.പി. ചിത്തരഞ്‌ജന്‍, എച്ച്. സലാം, കയര്‍ വികസന ഡയറക്‌ടര്‍ ആനി ജൂല തോമസ്, അഡീഷണല്‍ കയര്‍ വികസന ഡയറക്‌ടര്‍ കെ.എസ് അനില്‍കുമാര്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ജി.വേണുഗോപാല്‍, കയര്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, കയര്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.