-->
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് ദുരിതമാകുന്നു. ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന മാനാഞ്ചിറ സ്‌ക്വയറിനും ചുറ്റും നഗരത്തിലെ ഏറ്റവും തിരക്കേറിയ സിറ്റി ബസ് സ്‌റ്റാന്റിന് എതിര്‍വശത്തുള്ള പാതയോരവുമാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നത്.
നിരവധി പേര്‍ സഞ്ചരിക്കുന്ന ഇവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മൂക്ക് പൊത്താതെ നടക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്. മാനാഞ്ചിറ സ്‌ക്വയറില്‍ കേംട്രസ്‌റ്റിന്റെ ഭാഗത്താണ് സംഭരിച്ച മാലിന്യചാക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നത്.
ലിറ്റററി പാര്‍ക്കിനുള്ളിലും മാലിന്യം ചാക്കിലാക്കി നിക്ഷേപിച്ചത് കാണാം. മാലിന്യം സംഭരിച്ച് കൂട്ടിയിടുന്ന കേന്ദ്രമായി മാറുകയാണ് നഗരത്തിലെ കണ്ണായ പ്രദേശങ്ങള്‍. ദിവസങ്ങള്‍ കഴിഞ്ഞ് മാത്രമാണ് ഇവിടെ നിന്നും മാലിന്യ കൂമ്പാരം മാറ്റാറുള്ളു. പിന്നെ അടുത്ത ദിവസങ്ങളില്‍ വീണ്ടും നിക്ഷേ്‌പിക്കും.
കാലിക്കറ്റ് നഴ്‌സിങ് ഹോമിന് സമീപമായി മാസങ്ങളായി മാലിന്യം കൂട്ടിയിടുകയും കുറേ ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് എടുത്തു കൊണ്ടുപോവുകയും ചെയ്യുന്നത്. നിത്യേന ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന ഈ ഭാഗത്ത് പ്ലാസ്‌റ്റിക് അവശിഷ്‌ടങ്ങളും ഭക്ഷണാവശിഷ്‌ടങ്ങളും കുന്നുകൂടിക്കിടക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും കച്ചവടക്കാര്‍ക്കും വലിയ ദുരിതമുണ്ടാക്കുന്നുണ്ടെന്നും പരാതിയുണ്ട്.
കത്തുന്ന വെയിലില്‍ മാലിന്യം ചീഞ്ഞഴുകി വമിക്കുന്ന ദുര്‍ഗന്ധം കാരണം ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് വലിയ ദുരന്തമാണ് സൃഷ്‌ടിക്കുന്നത്. മഴ കൂടി പെയ്‌താല്‍ പലയിടങ്ങളിലും കൂട്ടിയിട്ട മാലിന്യം യാത്രകാര്‍ക്ക് തീരാദുരിതമാകും.
കോര്‍പ്പറേഷന്‍ നഗരത്തിന്റെ പലയിടങ്ങളിലും സ്‌ഥാപിച്ച ചെറിയ ട്വിന്‍ സ്‌റ്റീല്‍ ബിന്നുകളില്‍ യാത്രക്കാര്‍ അവശിഷ്‌ടങ്ങള്‍ നിക്ഷേപിക്കുന്നതിനനുസരിച്ച് എടുത്തുമാറ്റാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ പലപ്പോഴും നിറഞ്ഞ് കവിഞ്ഞ നിലയിലാണ്. ദിവസേന ചുരുങ്ങിയത് രണ്ട് തവണയെങ്കിലും പൊതുയിടങ്ങളിലെ ബിന്നുകള്‍ വൃത്തിയാക്കാന്‍ സംവിധാനം ഒരുക്കിയാല്‍ വലിയൊരളവില്‍ പരിഹാരമാകും. പൊതുയിടങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ കൂടുതല്‍ സി.സി.ടി.വി. കാമറകള്‍ സ്‌ഥാപിക്കുകയും പിഴ ശിക്ഷ കര്‍ശനമാക്കുകയും ചെയ്യണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.