-->
കോട്ടയം: ചൂടിനു താല്‍ക്കാലിക ആശ്വാസമായി വേനല്‍മഴ എത്തി. ഇന്നലെ വൈകിട്ടോടെ ജില്ലയുടെ പല ഭാഗങ്ങളിലും ശക്‌തമായ മഴ ലഭിച്ചു. ഇന്നും ജില്ലയില്‍ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നു കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.
മഴ പെയ്‌താല്‍ കൃഷി രീതികള്‍ മാറ്റിത്തുടങ്ങാമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍. കുംഭ മാസത്തിലെ ഭരണി നാളില്‍ ചേന നടുന്ന കര്‍ഷകരുടെ രീതിയ്‌ക്കു മഴ പെയ്യുന്നതു ഗുണകരമാകുമെന്നാണു കര്‍ഷകരുടെ വിശ്വാസം, 23നാണു കുംഭ ഭരണി. ഏതാനും ദിവസം മഴ പെയ്‌തു മണ്ണ് ആഴത്തില്‍ നനഞ്ഞാല്‍ കപ്പ ഇടുന്ന ജോലികളിലേക്കും കടക്കാം. ശക്‌തമായ മഴ പെയ്‌താല്‍ ടാപ്പിങ്ങ് പുനരാരംഭിക്കാമെന്നു വിചാരിക്കുന്ന കര്‍ഷകരുമുണ്ട്. വാഴ, പച്ചക്കറി കര്‍ഷകര്‍ക്കും മഴ ഗുണകരമാണ്. എന്നാല്‍, മഴയെ നെല്‍ക്കര്‍ഷകര്‍ ഭയത്തോടെയാണു നോക്കുന്നത്. പുഞ്ചക്കൊയ്‌ത്ത് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സജീവമാണ്, മിക്ക പാടശേഖരങ്ങളിലും നെല്ല് കൊയ്‌തു കൂട്ടിയിട്ടിരിക്കുകയാണ്.
ചൂടിന് വേനല്‍ മഴ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഈ വര്‍ഷം രണ്ടു തവണ പകല്‍ താപനില 37 ഡിഗ്രിയായി ഉയര്‍ന്നിരുന്നു. വ്യാഴാഴ്‌ച ഈ വര്‍ഷത്തെ റെക്കോര്‍ഡായ 37.5 ഡിഗ്രി രേഖപ്പെടുത്തി. ഈ വര്‍ഷത്തെ റെക്കോര്‍ഡാണിത്, വ്യാഴാഴ്‌ച രാജ്യത്തെ ഉയര്‍ന്ന താപനിലയും കോട്ടയത്താണു രേഖപ്പെടുത്തിയത്. സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ 2.6 ഡിഗ്രി കൂടുതലാണ് അന്ന് അനുഭവപ്പെട്ട താപനില.ഈ വര്‍ഷം വേനല്‍ മഴയുടെ അളവും കുറഞ്ഞു.
ജനുവരി ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയില്‍ പെയ്‌ത മഴയുടെ അളവ് 15.3 മില്ലീമീറ്റര്‍ മാത്രം, പ്രതീക്ഷിച്ചതിനേക്കാള്‍ 38 ശതമാനം കുറവ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കുറവ്. ഏതാനും വര്‍ഷങ്ങളായി ജനുവരി മാസത്തില്‍ ശക്‌തമായ മഴ പെയ്‌തിരുന്നു. എന്നാല്‍, ഇത്തവണ ഡിസംബര്‍ ആദ്യ വാരത്തിനു ശേഷം ജില്ലയില്‍ ശക്‌തമായ മഴ ലഭിച്ചിരുന്നില്ല. ബുധനാഴ്‌ച ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഇടത്തരം മഴ പെയ്‌തിരുന്നു.കഴിഞ്ഞ വര്‍ഷം വേനല്‍ മഴയില്‍ ജില്ലയില്‍ തകര്‍ത്തു പെയ്‌തിരുന്നു, 114 ശതമാനം അധികമാണു പെയ്‌തത്. പിന്നാലെ, കാലവര്‍ഷക്കാലത്ത് മഴ നാലു ശതമാനം കുറഞ്ഞു. പിന്നാലെ തുലാവര്‍ഷവും ഇത്തവണ ദുര്‍ബലമായിരുന്നു. ജനുവരിയില്‍ മഴ പെയ്‌താലും ഫെബ്രുവരിയില്‍ മഴ പെയ്യുന്ന വര്‍ഷങ്ങളായി ജില്ലയില്‍ കുറവ്. ഇത്തവണ പതിവു തെറ്റിക്കുമെന്നാണു നിരീക്ഷകര്‍ പറയുന്നത്.ത്തി