-->
തൊടുപുഴ: നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കു ന്നതുമായി ബന്ധപ്പെട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, കേരള ഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് പി.ജെ.ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.
മുതലക്കോടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കലുങ്കിന്റെ കുഴി അടിയന്തരമായി സ്ലാബിട്ടു മൂടി അപകടമൊഴിവാക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. കുഴി സ്ലാബിട്ടു മൂടണമെന്ന് ആവശ്യപ്പെട്ട് 2025 ജനുവരിയില്‍ നഗരസഭയ്‌ക്ക് കത്തു നല്‍കിയിരുന്നതയി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജനിയര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ജനുവരില്‍ തന്നെ ഓട വൃത്തിയാക്കിയ ശേഷം കുഴിയുടെ അപകടാവസ്‌ഥ പി.ഡബ്ല്യു.ഡിയെ അറിയിച്ചതായി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.ദീപക്, കൗണ്‍സിലര്‍ എ.എം.ഹാരിദ് എന്നിവര്‍ പറഞ്ഞു.
അപകടങ്ങളും പതിവായി വെള്ളക്കെട്ടുമുണ്ടാകുന്നതിലാണ് അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. അപകടത്തിന്റെ പശ്‌ചാത്തലത്തില്‍ അടിയന്തരമായി കുഴിയടയ്‌ക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പി.ജെ.ജോസഫ് എം.എല്‍.എ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കി. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ നീക്കിയ ശേഷം രണ്ടു ദിവത്തിനുള്ളില്‍ കുഴി ഓടയുടെ സൈഡ് കെട്ടി കുഴിയടയ്‌ക്കാനുള്ള സംവിധാനമൊരുക്കാമെന്ന് ഇവര്‍ അറിയിച്ചു. ധന്വന്തരി ജംഗ്‌ഷനില്‍ പുഴയോര ബൈപാസിനു തടസമായി നില്‍ക്കുന്ന കെട്ടിടം ഉടന്‍ പൊളിച്ചു നീക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇടിഞ്ഞു വീഴാറായ കെട്ടിടം അപകടഭീഷണി ഉയര്‍ത്തുകയാണെന്ന് നേതാക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
നഗരത്തിലെ റോഡുകളില്‍ പാര്‍ക്കിംഗ് ഒരു വശത്തു മാത്രമാക്കാന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. ബസുകള്‍ സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ റോഡിനു നടുവിലായി നിര്‍ത്തുന്നുവെന്ന പരാതി ഉയര്‍ന്നു. സേ്‌റ്റാപ്പുകള്‍ക്കു സമീപമുള്ള പെട്ടിഓട്ടോ, ഉന്തുവണ്ടി കച്ചവടക്കാര്‍ മാര്‍ഗ തടസം സൃഷ്‌ടിക്കുന്നതിനാലാണ് ബസുകള്‍ സ്‌റ്റോപ്പുകളില്‍ നികത്താത്തതെന്ന് മോട്ടോര്‍ വാഹന വകുക്ക് അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇവിടെനിന്നും വഴിയോര കച്ചവടക്കാരെ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി.
വഴിയോര കച്ചവടക്കാര്‍ക്കായി വെന്‍ഡേര്‍സ് സോണ്‍ നടപ്പാക്കുക, കാരിക്കോട് ജില്ലാ ആശുപത്രി പ്രവേശനകവാടത്തിന് കൈവരി സ്‌ഥാപിക്കുക, മോര്‍ ജംഗ്‌ഷനില്‍ ട്രാഫിക് ബ്ലോക്ക് വരുന്നതിനു പ്രധാന കാരണമാകുന്ന ഇടതു വശം ചേര്‍ന്നുള്ള ഗതാഗതത്തിനായി കൂടുതല്‍ പോലീസ് സേവനം ഉപയോഗപ്പെടുത്തുക, പഴയ പാലത്തിന്റെ നടപ്പാതയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ശരിയാക്കുക, പുഴയോര ബൈപാസിന്റെ വെങ്ങല്ലൂര്‍ ഭാഗത്ത് ട്രാഫിക് ഐലന്‍ഡ് സ്‌ഥാപിക്കുക, നഗരത്തില്‍ ഒരു മണിക്കൂറില്‍ കൂടുതലായും അലക്ഷ്യമായും പാര്‍ക്ക്‌ചെയ്യുന്ന വാഹനങ്ങളില്‍ പോലീസിന്റെ വാണിംഗ് സ്‌റ്റിക്കര്‍ ഒട്ടിക്കാനും തുടര്‍ന്നും ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. സിവില്‍ സ്‌റ്റേഷന്‍ ഓഫീസ് പരിസരത്തുള്ള ഉപയോഗശൂന്യമായ സാധനങ്ങളും, പഴയ വാഹനങ്ങളും ഉടന്‍ നീക്കം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് തഹസി ല്‍ദാര്‍ അറിയിച്ചു.
ടിപ്പര്‍ ലോറികളുടെ സഞ്ചാരം രാവിലെ 8.30 മുതല്‍ 10 വരെ ഒഴിവാക്കുക, ഓടകളുടെ മുകളിലെ തകര്‍ന്ന സ്ലാബുകള്‍ ഉടന്‍ മാറ്റി സ്‌ഥാപിക്കുക, ഓടകളുടെ മുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കുക, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് പ്രാബല്യത്തില്‍ വരുത്തുവാനും വഴിവിളക്കുകള്‍ കൂടുതല്‍ പ്രകാശമുള്ളതാക്കി പുനസ്‌ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തീരുമാനമെടു ത്തത്. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ ലഖുലേഖയായി നഗരത്തില്‍ വിതരണം ചെയ്യാനും ധാരണയായി. വിവിധ സംഘടനാ ഭാരവാഹികളായ ടി.സി.രാജു തരണിയില്‍, സി.കെ.നവാസ്, എം.എന്‍.ബാബു, ജോസ് വര്‍ക്കി കാക്കനാട്ട്, അനില്‍ പീടികപ്പറമ്പില്‍, ജോസ്ലറ്റ് മാത്യു, ബ്ലെയിസ് ജി.വാഴയില്‍, പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.കെ.പ്രസാദ്, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ യു.എം.ശൈലേന്ദ്രന്‍, തൊടുപുഴ എസ്.എച്ച്.ഒ ടി.ജി.രാജേഷ്, എം.വി.ഐ ആഷാകുമാര്‍, തഹസില്‍ദാര്‍ എച്ച്.രാജീവ് തുടങ്ങിയവരും പങ്കെടുത്തു.