-->
തൊടുപുഴ: നഗര ഗ്രാമവ്യത്യാസമില്ലാതെ പൊതു സ്‌ഥലങ്ങളിലെ സ്ലാബ് മൂടാത്ത ഓടകളും പണിതീരാത്ത കലുങ്കുകളും ജനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. കഴിഞ്ഞ ദിവസം തൊടുപുഴയ്‌ക്ക് സമീപം മുതലക്കോടത് പണിതീരാത്ത കലുങ്കിന് സമീപത്തെ ഓടയില്‍ ഇരുചക്ര വാഹനം വീണ് മരിച്ച കുന്നേല്‍ ജയ്‌സണാണ് ഇതിന്റെ അവസാനത്തെ ഇരയായത്. നടത്തം ആരോഗ്യത്തിനു നല്ലതാണെങ്കിലും അത്ര നല്ലതല്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചിലപ്പോള്‍ ഓടയില്‍ വീഴാം, അല്ലെങ്കില്‍ കാല് ഓടയുടെ സ്ലാബിന്റെ ഇടയില്‍ കുടുങ്ങിയെന്നു വരാം. തൊടുപുഴ നഗരത്തിന്റെ പല ഭാഗത്തും ഓടകളുടെ മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നു കിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണിയാവുകയാണ്. അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ല. ഈ റോഡില്‍ സ്ലാബ് തകര്‍ന്ന് ഓട തുറന്ന നിലയിലുണ്ട്. ഇതിനു പുറമേ, ചില സ്ലാബുകളുടെ ഒരു വശം ഉയര്‍ന്നു നില്‍ക്കുന്നതും, ചിലയിടത്ത് സ്ലാബുകള്‍ക്കിടയില്‍ വിടവ് ഉള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. രാത്രികാലങ്ങളിലാണ് ഇതു ഏറെ അപകടഭീഷണി ഉയര്‍ത്തുന്നത്. വെളിച്ചക്കുറവ് മൂലം വഴിയാത്രക്കാര്‍ക്ക് സ്ലാബ് തകര്‍ന്നു കിടക്കുന്നത് പെട്ടെന്നു കാണാനാകാതെ വരികയും ഇതു അപകടത്തിനു ഇടയാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടു ന്നു. റോഡരികിലേക്ക് ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ ചക്രം സ്ലാബിനിടയില്‍ കുടുങ്ങിയ സംഭവങ്ങളും മുന്‍പ് ഉണ്ടായിട്ടുണ്ട്.
തൊടുപുഴ ഉള്‍പ്പെടെയുള്ള നഗരത്തിലെ പല റോഡുകളിലും വശങ്ങളിലുള്ള ഓടകളുടെ മേല്‍മൂടികളെയാണ് ഏറെയും നടപ്പാതയായി ഉപയോഗിക്കുന്നത്. അതിനാല്‍, നടപ്പാതകളിലെ അപകടാവസ്‌ഥയിലായ സ്ലാബുകള്‍ മാറ്റി പുതിയവ സ്‌ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അടിമാലി മേഖലയിലും
നിരവധി ഓടകളാണ്
അപകടകരമായ
രീതിയില്‍ തുടരുന്നത്
ഏതുസമയവും അപകടം ക്ഷണിച്ചുവരുത്തുന്ന നിലയില്‍ അടിമാലി മേഖലയിലും നിരവധി ഓടകളാണുള്ളത്. ടൗണില്‍ തിരക്കേറിയ സ്വകാര്യ ബസ് സ്‌റ്റാന്‍ഡില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്ന അപകടക്കെണി ഒടുവില്‍ സമീപത്തെ വ്യാപാരികള്‍ തന്നെയാണ് മൂടി സംരക്ഷണം ഒരുക്കിയത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന പലയിടങ്ങളിലും വലിയ അപകടക്കെണികളാണ് രൂപപ്പെട്ടി ട്ടുള്ളത്. പ്രധാനമായും വനം വകുപ്പിന്റെ പ്രശ്‌നങ്ങളെ തുടര്‍ന്ന് നിര്‍മാണം നിലച്ചു കിടക്കുന്ന നേര്യമംഗലം പാലം മുതല്‍ വാളറ വരെയുള്ള 14.5 കിലോമീറ്റര്‍ ദൂരത്തില്‍ നിരവധി ഭാഗങ്ങളില്‍ ഏതുസമയവും ദുരന്തം സംഭവിക്കാവുന്ന തരത്തില്‍ അപകട കെണികള്‍ ഉണ്ട്. നിര്‍മാണത്തിന്റെ ഭാഗമായി വലിയ തോതില്‍ ഗര്‍ത്തങ്ങള്‍ നിര്‍മിച്ച അതിവേഗത്തില്‍ ദേശീയപാത നിര്‍മാണം നടക്കുന്നതിനിടയാണ് കോടതിവിധിയും അനുബന്ധപ്രശ്‌നങ്ങളും രൂപപ്പെട്ടത്.
ഇതോടെ നിര്‍മ്മാണ കമ്പനി ഈ ഭാഗത്ത് നിന്നും പിന്മാറി. ഇതു വലിയ പ്രതിസന്ധിയെ സൃഷ്‌ടിച്ചിരിക്കുകയാണ്. ടൗണിന് സമീപത്തെ പ്രധാന പല റോഡുകളിലെയും നിര്‍മാണം നടത്തിയ ഘട്ടത്തില്‍ വലിയ കോണ്‍ക്രീറ്റ് കാനകള്‍ നിര്‍മിച്ചെങ്കിലും ഇവ സ്ലാബുകള്‍ ഇട്ട് മൂടാത്ത നിലയിലാണ്. കൊച്ചി - ധനുഷ്‌കോടി 85 ദേശീയപാതയെയും അടിമാലി-കുമളി 185 ദേശീയപാതയെയും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററില്‍ താഴെയുള്ള ബൈപ്പാസ് റോഡാണ് പക്കായിപ്പടി - ഫയര്‍ സ്‌റ്റേഷന്‍ -കൂമ്പന്‍പാറ റോഡ്. ഇവിടെ 40 ലക്ഷം മുടക്കി നിര്‍മ്മിച്ച 500 മീറ്ററോളം ഭാഗം ഇപ്പോള്‍ തകര്‍ന്ന നിലയിലാണ്. ഇവിടെയുള്ള കോണ്‍ക്രീറ്റ് ഓടകള്‍ ഏത് സമയവും ദുരന്തം സംഭവിക്കാവുന്ന സ്‌ഥിതിയിലുമാണ്.