-->
അമ്പലപ്പുഴ: മെഡിക്കല്‍ കോളജാശുപത്രികളില്‍ ഡോക്‌ടര്‍മാരുടെ അനിശ്‌ചിത കാല ഒ.പി ബഹിഷ്‌കരണം തുടരുന്നതിനോടൊപ്പം ഇന്നുമുതല്‍ അടിയന്തര ശസ്‌ത്രക്രിയകള്‍ ഒഴികെയുള്ളവ നിര്‍ത്തിവയ്‌ക്കുന്നു. രോഗികള്‍ വലയും. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത്
മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ഡോക്‌ടര്‍മാര്‍ ഒ.പി. ബഹിഷ്‌ക്കരണം ആരംഭിച്ചത്. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നുമുതല്‍ അടിയന്തര ശസ്‌ത്രക്രിയ ഒഴികെയുള്ളവ നിര്‍ത്തിവയ്‌ക്കാന്‍ തീരുമാനിച്ചത്.
ശമ്പള കുടിശിക നല്‍കാന്‍ നിലവിലുള്ള ഒരു വ്യവഹാരങ്ങള്‍ മൂലവും നിയമ തടസം ഒന്നുമില്ലെന്ന് നിയമവകുപ്പില്‍നിന്ന് ഉപദേശം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ലെന്ന് ഇവര്‍ ആരോപിച്ചു. കെ.ജി.എം.സി.ടി.എ. ആഹ്വാനം ചെയ്‌ത അനിശ്‌ചിതകാല ഒ.പി. ബഹിഷ്‌കരണവും അധ്യാപന ബഹിഷ്‌കരണവും ശക്‌തമായി തുടരുകയാണ്.
ഒ.പികളില്‍ സീനിയര്‍ ഡോക്‌ടര്‍മാര്‍ എത്തിയില്ല. പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍മാരുമാണ് ഒ.പിയില്‍ രോഗികളെ പരിശോധിച്ചത്. വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങി. റിലേ നിരാഹാര സത്യഗ്രഹം 23-ാം ദിവസവും തുടര്‍ന്നു. ഇതിനോടനുബന്ധിച്ച് എല്ലാ മെഡിക്കല്‍ കോളജുകളിലും ധര്‍ണ നടത്തി.
സംസ്‌ഥാന തല ഉദ്‌ഘാടനം ഡോ. റോസ്‌നാരാ ബീഗം ടി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിച്ചു.
2025 ജൂലൈ ഒന്നു മുതല്‍ തുടങ്ങിയ പ്രതിഷേധത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലാത്തതിനാലാണ് സംഘടന പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്. പ്രത്യക്ഷ സമരം ഒഴിവാക്കാനായി കഴിഞ്ഞ ആറുവര്‍ഷം സംഘടന നിവേദനങ്ങള്‍ നല്‍കുകയും അധികാരികളുമായി സംസാരിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഒരു തീരുമാനവും ഉണ്ടായില്ല. സംഘടന മുന്‍കൂറായി നോട്ടീസ് നല്‍കിയിട്ടാണ് സമരം ആരംഭിച്ചതും തുടരുന്നതും.
പ്രത്യക്ഷ സമരം തുടങ്ങിയപ്പോള്‍ മാത്രമാണ് ആരോഗ്യമന്ത്രി ഔദ്യോഗികമായി ചര്‍ച്ചയ്‌ക്ക് വിളിച്ചതെന്ന് നേതാക്കള്‍ പറയുന്നു.
അന്ന് എന്‍ട്രി കേഡറിലെ ശമ്പളക്കുറവ് പരിഹരിക്കുക, 2016 മുതലുള്ള ശമ്പളപരിഷ്‌കരണ കുടിശിക നല്‍കുക, പുതിയ തസ്‌തികകള്‍ ആവശ്യത്തിന് സൃഷ്‌ടി ക്കാതെ താത്‌കാലിക സ്‌ഥലംമാറ്റം വഴി പുതിയ മെഡിക്കല്‍ കോളജുകള്‍ നടത്താന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കുക, രോഗീപരിചരണത്തിന് ആവശ്യമായ അത്ര ഡോക്‌ടര്‍മാരുടെ തസ്‌തികകള്‍ സൃഷ്‌ടിക്കുക, ആശുപത്രികളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ സംഘടനയുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ഒരു വിധത്തിലുമുള്ള നടപടിയും ഉണ്ടായിട്ടില്ലാത്തതിനാല്‍ നീട്ടിവച്ച സമരം തുടര്‍ന്നപ്പോള്‍ മാത്രമാണ്.
ആരോഗ്യ, ധന മന്ത്രിമാരുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പടെയാണ് ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ എന്‍ട്രി കേഡറിലെ ശമ്പളക്കുറവ് പരിഹരിക്കാമെന്നും ശമ്പളപരിഷ്‌കരണ കുടിശികയ്‌ക്ക് നിയമോപദേശം തേടാമെന്നും നിയമോപദേശം അനുകൂലമാണെങ്കില്‍ കുടിശിക നല്‍കാമെന്നും ഉറപ്പു നല്‍കി.
ശമ്പളക്കുറവ് പരിഹരിക്കാനുള്ള ഉത്തരവ് ഇറങ്ങിയെങ്കിലും അത് ആര്‍ക്കും ഗുണം ലഭിക്കാത്ത തീരുമാനമായിരുന്നു. സംഘടനയുടെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ്, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഡി.എം.ഇ എന്നിവരുമായുള്ള ചര്‍ച്ചയില്‍ എന്‍ട്രി കേഡര്‍ ശമ്പള അപാകത പരിഹരി ക്കാനുള്ള ഉത്തരവ് പരിഷ്‌കരിക്കുമെന്ന് അറിയിച്ചു.
ശമ്പളപരിഷ്‌കരണ കുടിശിക നല്‍കുന്നതിനുള്ള നിയമോപദേശം ഈ ചര്‍ച്ചയ്‌ക്ക് ശേഷം മാത്രമാണ് തേടിയത്. എന്‍ട്രി കേഡര്‍ ശമ്പളക്കുറവ് പരിഹരിക്കാനുള്ള ഉത്തരവ് അതിനുശേഷം പരിഷ്‌കരിച്ച് ഇറക്കുകയുണ്ടായി.