-->
പാമ്പാടി: ഹോസ്‌റ്റലില്‍ ഏബല്‍ നിന്നിരുന്നുവെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു, വെന്നിമല തൈപ്പറമ്പില്‍ അജേഷിന്റെ ഭാര്യ ഗീത (46), മകന്‍ ഏബല്‍ (19) എന്നിവരുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ബന്ധുക്കളുടെ ചിന്തയിതാണ്. ഫെബ്രുവരി ഒന്നിന് രാത്രിയില്‍ പട്ടിത്താനം മണര്‍കാട് ബൈപാസിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇരുവരും ഞായറാഴ്‌ചയാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചത്.
എറണാകുളം ലക്ഷ്യയില്‍ കമ്പനി സെക്രട്ടറിയല്‍ കോഴ്‌സിന് പഠിച്ചുകൊണ്ടിരുന്ന ഏബലിന് ദിനം തോറുമുള്ള യാത്രബുദ്ധിമുട്ടിനെ തുടര്‍ന്നാണ് സ്വകാര്യ ഹോസ്‌റ്റലിലേക്കു മാറാന്‍ തീരുമാനിച്ചിരുന്നു. ഇതിനായാണ് ഒന്നിനു മൂന്നിന് വീട്ടില്‍ നിന്നു കുടുംബസമേതം പോയത്.
എറണാകുളത്ത് ഹോസ്‌റ്റലില്‍ പ്രവേശനം നേടിയിരുന്നുവെങ്കിലും സഹപാഠി എത്താതിരുന്നതിനാല്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് തിരികെ പോരുകയായിരുന്നു. പിതാവ് അജേഷിനെയും, ഗീതയെയും പിരിഞ്ഞിരിക്കാനുള്ള പ്രയാസവും തിരിച്ചുവരവിന് പിന്നില്‍ ഉണ്ടായിരുന്നു.
രാത്രി 11ന് കടുത്തുരുത്തിയില്‍ വാഹനം നിര്‍ത്തി ഏബലും പിതാവും വെള്ളം കുടിച്ചിരുന്നു. ഇവിടെവരെ പിന്‍സീറ്റിലിരുന്ന ഏബല്‍ പിതാവിനെ പിന്‍സീറ്റില്‍ ഇരിത്തിയ ശേഷം മുന്‍വശത്ത് കയറിയിരുന്നു. ബന്ധുവും കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ സ്‌റ്റാഫ് നഴ്‌സുമായ പ്രിന്‍സ് ജോണ്‍സന്‍ ആണ് കാര്‍ ഓടിച്ചിരുന്നത്.
പട്ടിത്താനത്ത് എത്തിയപ്പോള്‍ എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഏബലിന്റെയും മാതാവ് ഗീതയുടെയും ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് ഗുരുതര പരുക്കേറ്റു. രണ്ടാഴ്‌ച ചികിത്സയിലിരുന്ന ഏബല്‍ ഞായറാഴ്‌ച ഉച്ചയ്‌ക്കു 12നും വിവരമറിഞ്ഞ മാതാവ് ഗീത ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഒരു മണിക്കൂറിന് ശേഷവും മരിച്ചത്. സഹോദരി ഏയ്‌ഞ്ചലിനും ഗുരുതര പരുക്കുണ്ട്.
ചികിത്സയിലായിരുന്ന ഏബലിനു അടിയന്തര ശസ്‌ത്രക്രിയയ്‌ക്കായി 10 ലക്ഷം രൂപയോളം ചിലവ് വേണ്ടി വരുന്ന സാഹചര്യത്തില്‍ പുതുപ്പള്ളിയുടെ നാലാം വാര്‍ഡില്‍ ജനകിയ സമിതിയുടെ നേതൃതത്തില്‍ പിരിവ് നടത്തുകയും 1.82 ലക്ഷം രൂപ ലഭിക്കുകയും ചെയ്‌തിരുന്നു. പുതുപ്പള്ളിയിലെ കോണ്‍പ്രസ പ്രവര്‍ത്തകര്‍ 40,000 രൂപ പിരിച്ച് നല്‍കുകയും ചെയ്‌തു എന്നാല്‍ , ശസ്‌ത്രക്രിയയ്‌ക്കു മുമ്പേ ഏബലും പിന്നാലെ അമ്മയും മരിയ്‌ക്കുകയായിരുന്നു.