-->
തൊടുപുഴ: വേനല്‍ച്ചൂടിന് കാഠിന്യം കൂടിയതോടെ മലയോരമേഖലയിലെ കന്നുകാലി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി.
വേനല്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ കന്നുകാലികളെ എങ്ങനെ തീറ്റിപോറ്റുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. കന്നുകാലി കള്‍ക്ക് ആവശ്യമായ പുല്ലുകള്‍ മുഴുവന്‍ കരിഞ്ഞു. ജലാശയങ്ങള്‍ വറ്റിയതോടെ വെള്ളത്തിനും ബുദ്ധിമുട്ട് നേരിടാന്‍ തുടങ്ങി. പാടത്ത് നിന്ന് ധാരാളം പുല്ലുകള്‍ ലഭിച്ചതാണ് കന്നുകാലിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ഏറെ അശ്വാസകരമായിരുന്നത്.
ശക്‌തമായ വേനലില്‍ മലയോര മേഖലയിലെ കൃഷിയിടങ്ങളിലുള്ള പച്ചപുല്ലുകളെല്ലാം കരിഞ്ഞുണങ്ങി. ഇതിനുപുറമെ തമിഴ്‌നാട്ടില്‍ നിന്നുള്ള വയ്‌ക്കോലിന്റെ വരവും കാര്യമായി കുറഞ്ഞു. നേരത്തെ ലഭിച്ചുകൊണ്ടിരുന്നതിനേക്കാള്‍ വയ്‌ക്കോലിന് കെട്ടിന് അമ്പത് രൂപയോളം വര്‍ധിച്ചു. എന്നാല്‍ ഉത്‌പാദന ചെലവിനനുസരിച്ച് പാലിന് വിലയുമില്ല. നിലവില്‍ സൊസൈറ്റികളില്‍ ഇന്റസെന്റീവടക്കം പരമാവധി 46 രൂപ വരെയാണ് ഒരു ലിറ്റര്‍ പാലിന് ലഭിക്കുന്നത്. സഹകരണ സംഘത്തില്‍ എത്തിക്കുന്ന പാലിന് അതിന്റെ കൊഴുപ്പിന്റെ അടിസ്‌ഥാനത്തിലാണ് വില നല്‍കുന്നത്.
ചൂട് കൂടുമ്പോള്‍ പലപ്പോഴും പാലിന്റെ കൊഴുപ്പ് കുറയും. അങ്ങനെയായാല്‍ കര്‍ഷകര്‍ക്ക് കിട്ടുന്ന പാലിന്റെ വിലയും കുറവായിരിക്കും. ഇതോടെ ഉത്‌പാദന ചെലവ് പോലും കിട്ടാതാകും. വേനല്‍കാലത്തെങ്കിലും ക്ഷീര സംഘങ്ങള്‍ വഴി കൂടുതല്‍ വില നല്‍കി പാല്‍ ശേഖരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ക്ഷീരോത്‌പാദന മേഖലയെ ആശ്രയിക്കുന്ന കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും.
പുതിയ സംഘങ്ങള്‍
വേനല്‍ കണക്കിലെടുത്ത് പാലിന് നേരിയ വിലയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്‌തമാണ്. ഇപ്പോള്‍ ക്ഷീരോത്‌പാദക സഹകരണ സംഘങ്ങളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടിയ വില നല്‍കി പല സ്‌ഥലങ്ങളിലും വ്യക്‌തികളും മറ്റു പുതിയ സംഘങ്ങളും രൂപീകരിച്ച് പാല്‍ ശേഖരിച്ച് വില്‌പന നടത്തുന്ന രീതിയും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സഹകരണ സംഘങ്ങളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട വില ലഭിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
15,000
ക്ഷീരകര്‍ഷകര്‍
ജില്ലയില്‍ പതിനയ്യായിരത്തോളം ക്ഷീരകര്‍ഷകര്‍ പ്രതിദിനം 1,86,000ത്തോളം ലിറ്റര്‍ പാല്‍ സംഘങ്ങളില്‍ നല്‍കുന്നുണ്ട്. ജില്ലയില്‍ 191 ക്ഷീരസഹകരണസം
ഘങ്ങളുണ്ട്. 21% പാല്‍ പ്രാദേശികമായും 79% പാലും നഗരങ്ങളിലും മറ്റും വിപണനം ചെയ്യും. കൊവിഡ് കാലത്തും പ്രളയദുരിത കാലത്തും ഒരു ദിവസം പോലും പാല്‍ സംഭരണം മുടക്കാത്ത ജില്ലയാണ് ഇടുക്കി.