-->
കട്ടപ്പന: കനത്ത വെയിലും ഉഷ്‌ണക്കാറ്റും ഏലം മേഖലയെ കടുത്ത ആശങ്കയി ലാക്കുന്നു. ജനുവരി അവസാനവാരം മുതല്‍ പകല്‍സമയങ്ങളില്‍ കൊടുംചൂടാണ് ഹൈറേഞ്ച് മേഖലയില്‍ അനുഭവപ്പെടുന്നത്. ജലസ്രോതസുകള്‍ പൊടുന്നനെ വറ്റിപ്പോകുന്ന പ്രതിഭാസങ്ങളും കണ്ടുവരുന്നുണ്ട്.
വേനല്‍മഴയുണ്ടാകുമെന്ന് കരുതിയെങ്കിലും നാളിതുവരെ മഴ ലഭിച്ചിട്ടില്ല. നിലവിലെ സ്‌ഥിതി തുടര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷത്തിനു സമാനമായി ഏലം മേഖലയില്‍ വന്‍ ഉണക്ക് നേരിടേണ്ടി വരുമെന്നാണ് കര്‍ഷകരുടെ ആശങ്ക. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി വേനല്‍ക്കാലത്ത് ഏലച്ചെടികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങുന്നത് പതിവായിരുന്നു. വലിയ നഷ്‌ടങ്ങളാണ് മുന്‍ വര്‍ഷങ്ങളില്‍ ഏലംകര്‍ഷകര്‍ നേരിടേണ്ടി വന്നത്.
ഇക്കൊല്ലവും സമാനമായ സാഹചര്യം നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സാധാരണയായി മാര്‍ച്ച് അവസാനത്തോടെയാണ് ഹൈറേഞ്ച് മേഖലയില്‍ വേനല്‍ച്ചൂട് അതികഠിനമാകുന്നത്. ഇതിനിടെ ഇടയ്‌ക്കിടെ വേനല്‍മഴയും ലഭിക്കു മെന്നത് ഏലംകൃഷിക്ക് സഹായകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനുവരി മുതല്‍ തന്നെ വേനല്‍ ചൂട് കടുത്തു തുടങ്ങുകയാണ്. ഒപ്പം ഉഷ്‌ണക്കാറ്റും ചെടികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുകയാണ്. പെരിയാര്‍ ഉള്‍പ്പെടെയുള്ള നദികളും തോടുകളും അതിവേഗം വറ്റിക്കൊണ്ടിരിക്കുകയാണ്.
ഇതോടെ ഇവയെ ആശ്രയി ക്കുന്ന തീരപ്രദേശത്തെ കൃഷിഭൂമികളും വരണ്ടുതുടങ്ങി. പടുതാക്കുളങ്ങളിലും മറ്റും വെള്ളം ശേഖരിച്ച് വേനലിനെ നേരിടാന്‍ കര്‍ഷകര്‍ മുന്നൊരുക്കം നടത്തുന്നുണ്ടെ ങ്കിലും ജനുവരി മുതല്‍ ചെടികള്‍ വാടി തുടങ്ങിയതോടെ തോട്ടങ്ങള്‍ നനച്ചു തുടങ്ങി. ഇതോടെ സംഭരിച്ച വെള്ളവും ഏറെക്കുറെ കഴിയാറായി. കുഴല്‍ക്കിണറുകളും ജലസ്രോതസുകളുമാണ് നിലവിലെ ആശ്രയം. ഇവ വറ്റിയാല്‍ ചെടികള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങും. ചെറുകിട കര്‍ഷകര്‍ക്കാണ് വേനല്‍ കനത്ത ആഘാതമുണ്ടാ ക്കുന്നത്. നിലവില്‍ 2400 മുതല്‍ 2500 വരെ ഏലക്കായ്‌ക്ക് വില ലഭിക്കുന്നുണ്ട്.
വില സ്‌ഥിരതയോടെ നില്‍ക്കുന്നത് കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ കാലാവസ്‌ഥ തിരിച്ചടിയായാല്‍ ഇത്തവണയും നഷ്‌ടം നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.