-->
കുട്ടനാട്: കുംഭമാസമെത്തിയപ്പോഴേക്കും കുട്ടനാട്ടില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കൊടുംവേനലിന് മുമ്പുതന്നെ കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. തോടുകളും കുളങ്ങളും വറ്റി തുടങ്ങിയതോടെ പ്രാഥമികാവശ്യങ്ങള്‍ക്കും വെള്ളം വിലകൊടുത്തു വാങ്ങേണ്ട അവസ്‌ഥയിലാണ് ജനങ്ങള്‍.
കുട്ടനാട്ടിലെ തോടുകളില്‍ ഭൂരിഭാഗവും പോള നിറഞ്ഞ അവസ്‌ഥയിലാണ്. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. നീലംപേരൂര്‍, കാവാലം, പുളിങ്കുന്ന്, വെളിയനാട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലാണ് സ്‌ഥിതി ഏറ്റവും രൂക്ഷം.
പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലും ജലഅതോറിറ്റിയുടെ പൈപ്പ് ലൈനുകളിലൂടെ വെള്ളം ലഭിക്കാത്തതിനാല്‍ കുടിവെള്ളമില്ലാത്ത അവസ്‌ഥയാണ്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി മഴവെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്.
വേനല്‍ കടുത്തതോടുകൂടി കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വകാര്യ വ്യക്‌തികള്‍ കൊണ്ടുവന്ന് ലിറ്ററിന് ഒരു രൂപ നിരക്കില്‍ വില്‍ക്കുന്ന വെള്ളമാണ് ജനങ്ങളുടെ ആശ്രയം. കാവാലം, നീലംപേരൂര്‍ ഭാഗങ്ങളില്‍ വര്‍ഷം മുഴുവന്‍ ജനങ്ങളില്‍ ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളമാണ് വാങ്ങുന്നത്. ഇത് സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
പുളിങ്കുന്ന് പഞ്ചായത്തിലെ 16 വാര്‍ഡുകളിലും റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര പ്രാധാന്യത്തോടുകൂടി കുടിവെള്ള വിതരണം ആരംഭിക്കണമെന്ന് യു.ഡി.എഫ് പുളിങ്കുന്ന് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ തങ്കച്ചന്‍ വാഴച്ചിറ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഗോപകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. ജോഷി കൊല്ലാറ, പി.കെ ആന്റണി പത്തില്‍, എ.എസ് വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.