-->
കോട്ടയം: ഏറെ നാളുകള്‍ക്കു ശേഷമെത്തിയ പണിമുടക്കിനെ ഹര്‍ത്താല്‍ സമാനമാക്കി ജനങ്ങള്‍. വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ജില്ലയില്‍ ഹര്‍ത്താലിന് സമാനമായി. സ്വകാര്യ ബസുകള്‍ പൂര്‍ണമായും പണിമുടക്കില്‍ പങ്കാളികളായി. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസുകള്‍ നടത്തിയത് പേരിനു മാത്രം. 24 മണിക്കൂര്‍ പണിമുടക്കായതിനാല്‍ വൈകുന്നേരങ്ങളില്‍ പുറപ്പെടുന്ന ദീര്‍ഘദൂര ബസുകളും ഓടിയില്ല.
ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. ഓട്ടോ ടാക്‌സി വാഹനങ്ങളും സര്‍വീസ് നടത്തിയില്ല. പായിപ്പാട് ബാര്‍ഹോട്ടല്‍ അടിച്ചു തകര്‍ത്തു. നിരത്തിലിറങ്ങിയ കെ.എസ്.ആര്‍.ടി.സി ബസുകളും തടഞ്ഞു. സ്വകാര്യ ബസുകള്‍ ഓടാതിരുന്നത് ഗ്രാമീണ മേഖലയിലുള്ളവരെ വലച്ചു. ഓട്ടോ, ടാക്‌സികളും പണിമുടക്കി. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. രാവിലെ സമരക്കാര്‍ നടത്തിയ പ്രകടനത്തിനിടെ വാഹനങ്ങള്‍ നിര്‍ബന്ധമായി തടഞ്ഞുവെങ്കിലും എവിടെയും സംഘര്‍ഷമുണ്ടായില്ല
ഗ്രാമ പ്രദേശങ്ങളില്‍ ഉച്ചയ്‌ക്ക് ശേഷം കടകള്‍ തുറന്നു. കളക്‌ടറേറ്റ് അടക്കമുള്ള ജില്ലയിലെ ഭൂരിഭാഗ സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു. കലക്‌ടറേറ്റില്‍ 90 ശതമാനം ജീവനക്കാരും ജോലിക്ക് എത്തിയില്ല. എം.ജി.യൂണവേഴ്‌സിറ്റിയിലും ഭൂരിഭാഗം ജീവനക്കാരും ജോലിയ്‌ക്കെത്തിയില്ല. ചില ഓഫീസുകളില്‍ ചുരുക്കം ജീവനക്കാര്‍ എത്തിയെങ്കിലും ഉച്ചയോടെ മടങ്ങി. സ്‌കൂളുകളെല്ലാം അടഞ്ഞു കിടന്നു. തുറന്ന ബാങ്കുകളും സ്വകാര്യ ധനഇടപാട് സ്‌ഥാപനങ്ങളും സമരക്കാര്‍ അടപ്പിച്ചു. അര്‍രാത്രി തന്നെ കെ.എസ്.ആര്‍.ടി.സി സര്‍വീസ് അവസാനിപ്പിച്ചിരുന്നു. രാവിലെ ഒരു വിഭാഗം ജീവനക്കാര്‍ എത്തിയെങ്കിലും യാത്രക്കാരില്ലെന്ന കാരണം പറഞ്ഞ് സര്‍വീസുകള്‍ മുടക്കി. കോട്ടയം ഡിപ്പോയില്‍ നിന്ന് മൂന്ന് സര്‍വീസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും സര്‍വീസ് നടത്തിയില്ല.കുമരകം ഉള്‍പ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളെ പണിമുടക്ക് ബാധിച്ചു. കാര്യമായ ഹോട്ടലുകള്‍ തുറന്നിരുന്നില്ല. ഹൗസ് ബോട്ടുകളും സര്‍വീസ് നടത്തിയില്ല. നഗരത്തില്‍ ഉള്‍പ്പെടെ ലോഡ്‌ജുകളില്‍ കഴിഞ്ഞവര്‍ രാവിലെയും ഉച്ചയ്‌ക്കും ഭക്ഷണം ലഭിക്കാതെ വലഞ്ഞു.
പണിമുടക്കിന്റെ ഭാഗമായി സംയുക്‌ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ തിരുനക്കര പഴയ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച തൊഴിലാളി പ്രകടനം നഗരം ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു. പൊതുയോഗം സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി സി കെ ഹരികൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.