-->
മാനന്തവാടി: സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നൊന്നും വ്യക്‌തമായ രൂപം ലഭിക്കാതിരുന്നിട്ടും നൂറോളം സിസിടിവി ക്യാമറ ദൃശ്യങ്ങളും സൈബര്‍ തെളിവുകളും ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ നാലാം നാള്‍ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത് പോലീസ് സംഘത്തിന് അംഗീകാരമായി മാറി. ദ്വാരകയില്‍ നിന്നും ശനിയാഴ്‌ച രാത്രി നാല് വയസ്സുകാരിയെതട്ടിക്കൊണ്ടു പോയി സ്വര്‍ണ്ണാഭരണം തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ വഴിയിലുപേക്ഷിച്ച സംഭവത്തിലെ പ്രതി പുതുശ്ശേരിക്കടവ് ചാപ്പാളി ജിഹാസ് (25)നെ കോഴിക്കോട് റെയില്‍വേസ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. സമീപ പ്രദേശത്തെ നൂറിലധികം സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിട്ടും കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ഉപയോഗിച്ച സ്‌കൂട്ടറിന്റെ നമ്പറോ,ഹെല്‍മെറ്റുപയോഗിക്കാതിരുന്നിട്ട് പോലും പ്രതിയുടെ മുഖം വ്യക്‌തമാവുന്ന വിധത്തിലുള്ള ദൃശ്യങ്ങളോ പോലീസിന് ലഭിച്ചിരുന്നില്ല.എന്നാല്‍ പ്രതിയുടെ പിറകിലേക്ക് നീണ്ടമുടിയും വെളുത്തമുഖവും അന്വേഷണ സംഘം തിരിച്ചറിഞ്ഞു.
പിന്നീട് ടൗണിലെ ബാറുകളിലെയും ആ സമയത്ത് റോഡിലൂടെ കടന്നുപോയ വാഹനങ്ങളിലെ ഡാഷ്‌ബോര്‍ഡ് ക്യാമറകളിലെയും ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചു.മാനന്തവാടിയിലെ ബാറില്‍ നിന്നും മദ്യപിക്കുന്നയാളുടെ ദൃശ്യവുമായ സാമ്യംതോന്നിയത് വഴിയാണ് പ്രതിയിലേക്കെത്തിച്ചേരാന്‍ പോലീസിന് കഴിഞ്ഞത്. കഞ്ചാവ് സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും പ്രതിക്കെതിരെ നേരത്തെ കേസുകളുണ്ടായിരുന്നു.കേസന്വേഷണത്തിനായി മാനന്തവാടി ഡിവൈഎസ്‌പി, പി.കെ വിശ്വംഭരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പത്തംഗ സ്‌പെഷ്യല്‍ ടീമില്‍ എസ്.എച്ച്.ഒമാരായ റഫീഖ് പി, സന്തോഷ് എം.എ,ബിജു ആന്റണി, എസ്.ഐ മാരായ സോബിന്‍ കെ.കെ, സിനീഷ കെ, ഹരീഷ്‌കുമാര്‍, ബിജു വര്‍ഗ്ഗീസ്, എ.എസ്.ഐ ഷെമ്മി. കെ.ജെ, സിപിഒ മാരായ അബ്‌ദുല്‍വാജിദ്, ശ്രീജിത്, പ്രജീഷ്, ഷംസുദ്ദീന്‍, അജിത്, രജീഷ്, ആഷ്‌ലിന്‍ തോമസ്, അനീസ്, ബിജു, അഷ്‌റഫ് എന്നിവരാണുണ്ടായിരുന്നത്.