Saturday, March 14, 2026 Last Updated 5 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.14 AM

മഞ്ഞപ്പിത്ത കേസുകള്‍ ഏറുന്നു; ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌

തൊടുപുഴ: ജില്ലയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്‌ എ) കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്‌ഥാപനങ്ങളും ശുചിത്വകാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. മഞ്ഞപ്പിത്തം വ്യാപകമായ പ്രദേശങ്ങളില്‍ ജില്ലാ ആരോഗ്യവിഭാഗവും പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരും ശക്‌തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്‌. രോഗബാധിതരില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക്‌ അതിവേഗം പകരുമെന്നതിനാല്‍ രോഗബാധിതരും അവരുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും ശുചിത്വകാര്യങ്ങളില്‍ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം പോലെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധശീലങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൂപ്പര്‍ക്ലോറിനേഷനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 15 മുതല്‍ 50 ദിവസം വരെ എടുക്കാം.
ആയതിനാല്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരണം. മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റീസ്‌ എ കരളിനെ ബാധിക്കുന്ന രോഗമാണ്‌. ഹെപ്പറ്റൈറ്റീസ്‌ എ വൈറസ്‌ കാരണമാണ്‌ മഞ്ഞപ്പിത്തം ഉണ്ടാകുന്നത്‌. മഞ്ഞ നിറത്തിലുളള ബിലിറൂബിന്റെ അംശം രക്‌തത്തില്‍ കൂടുകയും മഞ്ഞപ്പിത്തത്തിലേക്ക്‌ നയിക്കുകയും ചെയ്യും. പനി, ക്ഷീണം, വിശപ്പില്ലായ്‌മ, വയറിളക്കം, മഞ്ഞനിറത്തിലുളള മൂത്രം, ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയാണ്‌ പ്രധാനലക്ഷണങ്ങള്‍.

പ്രതിരോധിക്കാം

രോഗം സ്‌ഥിരീകരിച്ചയാള്‍/രോഗലക്ഷണങ്ങള്‍ ഉളളവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത്‌ ഒഴിവാക്കുക. രോഗം പൂര്‍ണമായും മാറും വരെ രണ്ടാഴ്‌ച വിശ്രമിക്കേണ്ടതാണ്‌. കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം.
രോഗബാധിതരായവര്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക, ഭക്ഷണം പങ്കുവയ്‌ക്കാതിരിക്കുക. രോഗി ഉപയോഗിച്ച പാത്രങ്ങള്‍, തുണി എന്നിവ മറ്റുളളവര്‍ ഉപയോഗിക്കാതിരിക്കുക. ഛര്‍ദി ഉണ്ടെങ്കില്‍ ശൗചാലയത്തില്‍ തന്നെ നിര്‍മാര്‍ജനം ചെയ്യുക. മഞ്ഞപ്പിത്തം മൂലമുളള പനി മാറുന്നതിനായി ഡോക്‌ടറുടെ നിര്‍ദേശമില്ലാതെ പാരസെറ്റമോള്‍ ഗുളിക കഴിക്കാതിരിക്കുക. കുട്ടികളുടെ മലം ശൗചാലയത്തില്‍ മാത്രം സംസ്‌കരിക്കുക. മഞ്ഞപ്പിത്തം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട പ്രദേശത്ത്‌ കുടിവെളള സ്രോതസുകള്‍ സൂപ്പര്‍ക്ലോറിനേറ്റ്‌ ചെയ്യുക.
ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പും മലമൂത്രവിസര്‍ജനത്തിന്‌ ശേഷവും കൈകള്‍ സോപ്പുപയോഗിച്ച്‌ 20 സെക്കന്റ്‌ കഴുകി അണുവിമുക്‌തമാക്കുക, ഭക്ഷണ പദാര്‍ഥങ്ങള്‍ ഈച്ചയും മറ്റ്‌ പ്രാണികളും കടക്കാത്ത വിധം മൂടിവെയ്‌ക്കുക, കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്‌, ജലസ്രോതസുകളിലേക്കു മാലിന്യം വലിച്ചെറിയാതിരിക്കുക. ഹോട്ടലുകള്‍, തട്ടുകടകള്‍ കൂള്‍ബാറുകള്‍, എന്നിവിടങ്ങളിലെ ജലം, ജലവിതരണ ടാങ്കറുകള്‍ ഐസ്‌ ഫാക്‌ടറികള്‍ എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യുന്ന വെള്ളം എന്നിവയുടെ ശുചിത്വം ഉറപ്പാക്കിയ ശേഷം ഉപയോഗിക്കുക. കല്യാണം, സല്‍ക്കാരം ഉള്‍പ്പെടെ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ആണ്‌ മിക്കപ്പോഴും രോഗം പൊട്ടിപ്പുറപ്പെടാറുള്ളത്‌. രോഗബാധ സ്‌ഥിരീകരിച്ചവര്‍ കുടുംബത്തിലെ മറ്റ്‌ അംഗങ്ങളില്‍ നിന്ന്‌ അകലം പാലിക്കുകയും പ്രത്യേകം പ്ലേറ്റ്‌, ?ാസ്‌ എന്നിവ ഉപയോഗിക്കുകയും ചെയ്യണം.
അവര്‍ക്കായി പ്രത്യേകം ശുചിമുറി മാറ്റിവെക്കണം. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടുക. സ്വയംചികിത്സ അരുത്‌.

Ads by Google
Advertisement
Wednesday 11 Feb 2026 10.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW