-->
ബാലുശേരി: ഡിജിറ്റല്‍ വിപ്ലവം മണലാരണ്യത്തില്‍ എത്തുന്നതിനും ദശകങ്ങള്‍ക്ക് മുന്‍പേ, ഗള്‍ഫ് നാടുകളിലെ വമ്പന്‍ മതിലുകളിലും ബോര്‍ഡുകളിലും രാജാക്കന്മാരുടെയും ഷെയ്‌ഖുമാരുടെയും മുഖങ്ങള്‍ കൈവിരലുകളാല്‍ വിരിയിച്ച ഒരു കലാകാരനുണ്ട്‌ബാലുശേരി അറപ്പീടിക കാര്‍ഷിക റോഡിലെ കല്യാണികയില്‍ സുധന്‍ കൊറോണ. പൗരുഷമുള്ള വരകളിലൂടെ ജി.സി.സി രാഷ്ര്‌ടങ്ങളുടെ ചരിത്രത്തിന്റെ ഭാഗമായ ഈ കലാകാരന്‍, ആധുനിക സാങ്കേതികവിദ്യയുടെ കാലത്തും തന്റെ വിരല്‍ത്തുമ്പിലെ മാന്ത്രികത കൈവിടാതെ കാത്തുസൂക്ഷിക്കുന്നു. 1985കളില്‍ ബഹ്‌റൈന്‍, ദുബായ്, അബുദാബി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫ്‌ലക്‌സ് പ്രിന്റിങിന് പകരം കൈകൊണ്ട് വരച്ച ചിത്രങ്ങളായിരുന്നു പരസ്യങ്ങള്‍ക്കും ആദര സൂചകങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത്. ഒരു പ്രമുഖ കമ്പനിയുടെ കീഴില്‍ ജോലി ചെയ്വേ, യഅറബ് ഭരണാധികാരികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വരച്ച് സുധന്‍ വിദേശികളെപ്പോലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കലയെ ഒരു കച്ചവടത്തിനപ്പുറം ആത്മസമര്‍പ്പണമായി കണ്ട സുധന്‍, തന്റെ അധ്വാനത്തിന് അര്‍ഹമായ സാമ്പത്തിക ഉന്നമനത്തേക്കാള്‍ വരയിലെ ആത്മാര്‍ത്ഥതയ്‌ക്കാണ് എന്നും മുന്‍ഗണന നല്‍കിയത്. 23 വര്‍ഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹം ബാലുശേരിയില്‍ ആര്‍ട്ട് ഗാലറിയും ഡ്രോയിങ് ക്ലാസുകളും നടത്തിയിരുന്നു.
ഇന്നും അദ്ദേഹത്തിന്റെ വരകളുടെ മിഴിവ് തേടി ദൂരദേശങ്ങളില്‍ നിന്നുപോലും നിരവധി പേരാണ് അറപ്പീടികയിലെ വീട്ടിലെത്തുന്നത്. ആവശ്യക്കാരുടെ താല്‍പ്പര്യത്തിനനുസരിച്ച് നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ വരച്ചുനല്‍കാനുള്ള അദ്ദേഹത്തിന്റെ വേഗത വിസ്‌മയിപ്പിക്കുന്നതാണ്. അമൂല്യമായ നിരവധി ചിത്രങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ഇന്ന് കല്യാണികയിലുണ്ട്. സാമ്പത്തിക ലാഭത്തേക്കാള്‍ കലയോടുള്ള അഭിനിവേശമാണ് ഇന്നും അദ്ദേഹത്തെ ഇതില്‍ സജീവമാക്കി നിര്‍ത്തുന്നത്. ജന്മ സിന്ധമായി ലഭിച്ച തന്റെ അറിവ് മക്കള്‍ക്കും സുധന്‍ പകര്‍ന്നുനല്‍കി. മകള്‍ യു.കെയില്‍ ഓട്ടോമെട്രി ഉപരിപഠനത്തിലും, രണ്ടാമത്തെ മകള്‍ ദുബായില്‍ കാലിഗ്രാഫിക് ഡിസൈനിങിലും പിതാവിന്റെ കലാപാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.
ഭാര്യ സത്യഭാമ അദ്ദേഹത്തിന്റെ എല്ലാ കലാപ്രവര്‍ത്തനങ്ങള്‍ക്കും കരുത്തായി ഒപ്പമുണ്ട്. കോഴിക്കോട് നഗരത്തില്‍ തന്റെ ചിത്രങ്ങളുടെ ഒരു ബൃഹത്തായ പ്രദര്‍ശനം ഒരുക്കണമെന്നതാണ് സുധന്റെ ഇപ്പോഴത്തെ ആഗ്രഹം. നിലവില്‍ പെയിന്റിങ് വര്‍ക്കുകളും മറ്റ് വൈവിധ്യമാര്‍ന്ന ആര്‍ട്ട് വര്‍ക്കുകളുമായി അദ്ദേഹം തന്റെ കലാസപര്യ തുടരുന്നു.
ഡിജിറ്റല്‍ യുഗത്തിലും കൈവിരലുകളുടെ മൂര്‍ച്ച കുറയാത്ത ഈ കലാകാരന്‍, കലയെ ഇന്നും തന്റെ ജീവശ്വാസമായി നെഞ്ചോട് ചേര്‍ക്കുന്നു.