-->
കൊച്ചി: ദേശീയപാത 66-ല്‍ സ്‌ഥിതി ചെയ്യുന്ന മൂത്തകുന്നം - കോട്ടപ്പുറം പാലത്തിലെ ഒരു പിയറില്‍ സംഭവിച്ച താഴ്‌ച ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു.
പദ്ധതി നിര്‍വ്വഹണത്തിനായി നിയോഗിച്ച സ്വതന്ത്ര എഞ്ചിനീയര്‍ നടത്തിയ സ്‌ഥലപരിശോധനയില്‍, പിയര്‍ പി2-ല്‍ പൈല്‍ ക്യാപ്/പിയര്‍ ക്യാപ് നിലയില്‍ ഏകദേശം 500 മില്ലീമീറ്റര്‍ വരെ താഴ്‌ച കണ്ടെത്തിയതായി ദേശീയ പാത അതോറിറ്റിയുടെ പ്രോജക്‌ട് ഡയറക്‌ടര്‍ പി. പ്രദീപ്, ഹൈബി ഈഡന്‍ എം പി ക്ക് നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്‌തമാക്കി. തുടര്‍ന്നുള്ള നടപടികള്‍ക്കായി പദ്ധതിയുടെ കണ്‍സഷനെയര്‍ (ഹൈവേ പ്രോജക്‌റ്റ് രൂപകല്‍പ്പന ചെയ്യുന്നതിനും, നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ദേശീയ പാത അതോറിറ്റിയുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെട്ട ഒരു സ്വകാര്യ സ്‌ഥാപനം) ഒരു പ്രത്യേക പാല വിദഗ്‌ദ്ധ) സംഘത്തെ നിയോഗിച്ച്, താഴ്‌ചയ്‌ക്ക് കാരണമായ ഘടകങ്ങള്‍ കണ്ടെത്തുന്നതിനും ആവശ്യമായ പരിഹാരവും ശക്‌തിപ്പെടുത്തല്‍ നടപടികളും നിര്‍ദേശിക്കുന്നതിനുമായി വിശദമായ സാങ്കേതിക പരിശോധന ആരംഭിച്ചതായി ദേശീയ പാത അതോറിറ്റി ഹൈബി ഈഡന്‍ എം പി ക്ക് നല്‍കിയ മറുപടിയില്‍ അറിയിച്ചു.
പരിശോധനയും തുടര്‍പ്രവൃത്തികളും കണ്‍സഷനെയറുടെ സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും നടത്തുന്നതായിരിക്കും എന്നും വ്യക്‌തമാക്കിയിട്ടുണ്ട്.
ഈ പദ്ധതി ഹൈബ്രിഡ് ആന്യൂറ്റി മോഡല്‍ പ്രകാരമാണ് നടപ്പിലാക്കുന്നത്. കരാര്‍ വ്യവസ്‌ഥകള്‍ അനുസരിച്ച്, പാലത്തിന്റെയും അനുബന്ധ ഘടകങ്ങളുടെയും രൂപകല്‍പ്പന, നിര്‍മ്മാണം, പരിപാലനം, ഘടനാപരമായ സുരക്ഷയും സ്‌ഥിരതയും 15 വര്‍ഷക്കാലയളവില്‍ ഉറപ്പാക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം കണ്‍സഷനെയറിനാണെതും ദേശീയ പാത അതോറിറ്റി അതിന്റെ മറുപടിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
വിഷയത്തിന്റെ സാങ്കേതിക പ്രാധാന്യവും ഗൗരവവും കണക്കിലെടുത്ത്, ഇത് ദേശീയ പാത അതോറിറ്റി അതിന്റെ ഡല്‍ഹി ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് കൈമാറിയിട്ടുണ്ടെന്നും, ആവശ്യമായാല്‍ സ്വതന്ത്ര വിദഗ്‌ധരെ കൂടി നിയോഗിച്ച് കണ്ടെത്തലുകള്‍ വിലയിരുത്തുന്നതിനുള്ള സാധ്യത അതോറിറ്റി പരിശോധിച്ചുവരുന്നതായും ഹൈബി ഈഡന്‍ എം പി ക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു.
നിലവില്‍, ദേശീയ പാത അതോറിറ്റി ഒരു സ്വതന്ത്ര എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ സ്‌ഥിതിഗതികള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണെന്നും, നിലവിലുള്ള മാനദണ്ഡങ്ങളും സാങ്കേതിക നിബന്ധനകളും പാലിച്ച് ആവശ്യമായ സുരക്ഷ, മുന്‍കരുതല്‍, തിരുത്തല്‍ നടപടികള്‍ കണ്‍സഷനെയര്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഹൈബി ഈഡന്‍ എം പി ക്ക് ലഭിച്ച മറുപടിയിലുണ്ട്.