Wednesday, March 11, 2026 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Feb 2026 04.44 AM

ബാരാപോള്‍ ജലവൈദ്യുത പദ്ധതിയില്‍ ദിനംപ്രതി നഷ്‌ടമാകുന്നത്‌ ലക്ഷങ്ങള്‍

uploads/news/2026/02/823786/1.jpg

മലയോര മേഖലയിലെ ഏക ജലവൈദ്യുതി പദ്ധതിയായ ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം നിശ്‌ചലമായിട്ട്‌ ഏഴുമാസമായി. കനാലില്‍ ഉണ്ടായ ഗര്‍ത്തം കാരണം വൈദ്യുതി ഉല്‍പാദനം നഷ്‌ടമായതിനെ തുടര്‍ന്ന്‌ ദിനംപ്രതി ലക്ഷക്കണക്കിന്‌ രൂപയുടെ നഷ്‌ടമാണ്‌ ഉണ്ടാവുന്നത്‌. ഏഴുമാസം പിന്നിട്ടിട്ടുംകനാലിലെ ഗര്‍ത്തം നികത്താന്‍ ഒരു നടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല. കേരള കര്‍ണാടക അതിര്‍ത്തിയില്‍ പാലത്തിന്‍കടവ്‌, കച്ചേരിക്കടവ്‌ ഗ്രാമങ്ങളെ കോര്‍ത്തിണക്കി 10 വര്‍ഷം മുമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത പദ്ധതി കെ.എ സ്‌.ഇ.ബിക്കു പൊന്‍മുട്ടയിടുന്ന താറാവായിരുന്നു.
ഒരു യൂനിറ്റ്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ചെലവ്‌ 10 പൈസയില്‍ താഴെ മാത്രം. പിക്‌ സമയങ്ങളില്‍ യൂനിറ്റിന്‌ 12 രൂപ വരെ നല്‍കിയാണ്‌ കെ.എസ്‌.ഇ.ബി പുറമേ നിന്നു വൈദ്യുതി വാങ്ങുന്നത്‌. നാട്ടുകാരുടെ മുന്നറിയിപ്പ്‌ അവഗണിച്ചതി ന്റെ ഫലമായി കനാലില്‍ വന്‍ ഗര്‍ത്തം കണ്ടെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ഉല്‍പാദനം നിര്‍ത്തേണ്ടി വന്ന 2025 ജൂണ്‍ 26 മുതല്‍ കോടിക്കണക്കിന്‌ രൂപയാണ്‌ കെ.എസ്‌.ഇ.ബിക്ക്‌ നഷ്‌ടം. ഒരു യൂനിറ്റ്‌ വൈദ്യുതിക്ക്‌ ശരാശരി നാലുരൂപയാണു നിരക്ക്‌. ഇതനുസരിച്ച്‌ ബാരാപോള്‍ ജലവൈ ദ്യുതി പദ്ധതിയില്‍ പ്രതിദിനം നഷ്‌ടമാകുന്നത്‌ പതിനാലര ലക്ഷം രൂപയാണ്‌. പ്രതിസന്ധി പരിഹ രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമമൊന്നും നടത്താത്തതിനാല്‍ മഴ സീസണില്‍ മാത്രം നഷ്‌ടമാകുന്നത്‌ 25 കോടി വരും. ഗര്‍ത്തം കണ്ടെത്തിയതിനു പിന്നാലെ വൈദ്യുതി മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി സ്‌ഥലം സന്ദര്‍ശിക്കുകയും ബാരാപോള്‍ അപകടരഹിത പദ്ധതിയാകുമെന്നും പ്രദേശ വാസികളുടെ ആശങ്ക പൂര്‍ണമായും പരിഹരിക്കുമെന്നും പരിശോധനക്കായി വിദഗ്‌ധ സംഘത്തെ അയക്കുമെന്നും പറഞ്ഞിരുന്നു. കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥ തലത്തിലുള്ള രണ്ട്‌ സംഘങ്ങള്‍ പുനര്‍നിര്‍മാണം വേണ്ടവിധം നടത്തണമെന്നും ശിപാര്‍ശ ചെയ്‌തു. ഇപ്പോള്‍ രൂപപ്പെട്ട ഗര്‍ത്തത്തിലൂടെയാണ്‌ വെള്ളം താഴ്വാരത്തുള്ള വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും എത്തുന്നത്‌.
ഇതിനും പുറമെ കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളില്‍ ഒന്നായ പഴശ്ശി പദ്ധതിയുടെ വെള്ളം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‌പാദിപ്പിക്കാനുള്ള പദ്ധതിയായ പഴശ്ശി സാഗര്‍ മിനി ജല വൈദ്യുതപദ്ധതി ഒന്‍പത്‌ വര്‍ഷമായിട്ടും ലക്ഷ്യം കണ്ടില്ല. 2017ല്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇപ്പോള്‍ നിലച്ച അവസ്‌ഥയിലാണ്‌. കെ.എസ്‌.ഇ.ബിയുടെ പൂര്‍ണ്ണ മേല്‍നോട്ടത്തിലാണ്‌ പദ്ധതി നടപ്പാക്കിയിരുന്നത്‌. പഴശ്ശി സംഭരണിയില്‍ നിന്നും 80 മീറ്റര്‍ നീളത്തില്‍ തുരങ്കം നിര്‍മ്മിച്ച്‌ ഇവിടെ നിന്നും ചെറിയ മൂന്ന്‌ തുരങ്കങ്ങളിലൂടെ പവര്‍ ഹൗസ്സില്‍ വെള്ളം എത്തിച്ച്‌ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുക. സംഭരണിയില്‍ 19 .50 മീറ്റര്‍ വെള്ളം ഉണ്ടെങ്കില്‍ പോലും വൈദ്യുതി ഉത്‌പാദിപ്പിക്കാനാവും. പ്രതിവര്‍ഷം 25.16 മില്യണ്‍ യൂണിറ്റ്‌ വൈദ്യുതിയാണ്‌ ഇവിടെ നിന്നും പ്രതീക്ഷിക്കുന്നത്‌.വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസമാണ്‌ ഇത്രയും വൈദ്യുതി ഉത്‌പാദനം പ്രതീക്ഷിക്കുന്നത്‌. മറ്റ്‌ വൈദ്യുത പദ്ധതികള്‍പോലെ കൂറ്റന്‍ അണക്കെട്ടോ, നെടുനീളന്‍ കനാലുകളോ പഴശ്ശി സാഗര്‍ പദ്ധതിക്കില്ല. ട്രഞ്ച്‌ വിയര്‍ സംവിധാനത്തിലൂടെ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ വൈദ്യുത പദ്ധതിയായ ബാരാപ്പോള്‍ മിനി വൈദ്യുത പദ്ധതിയിലൂടെ 15 മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌. പഴശ്ശി സാഗര്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ കണ്ണൂര്‍ ജില്ലയുടെ വൈദ്യുതി ക്ഷാമത്തിന്‌ ഇത്‌ ഏറെ സഹായകരമാകും എന്നാണ്‌ വിലയിരുത്തിയെങ്കിലും ഇപ്പോള്‍ രണ്ടു പദ്ധതിയും നിലച്ച അവസ്‌ഥയിലാണ്‌.
കെ പി അനില്‍കുമാര്‍
മട്ടന്നൂര്‍

Ads by Google
Advertisement
Wednesday 04 Feb 2026 04.44 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW