-->
അമ്പലപ്പുഴ; ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ കോഫി സ്‌റ്റാളുകളില്‍ അനുമതിയില്ലാത്തവയുടെ കച്ചവടം തകൃതിയില്‍. അധികൃതരുടെ ഒത്താശയോടെയാണ് കച്ചവടം നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വെന്റിങ് മെഷ്യന്‍ ഉപയോഗിച്ചുള്ള ചായയും കോഫിയും വില്‍ക്കാനുള്ള അനുമതി മാത്രമാണ് സ്‌റ്റാളുകള്‍ക്കുള്ളത്. എന്നാല്‍ ഇവിടെ എണ്ണയില്‍ പാകപ്പെടുത്തിയ പലഹാരങ്ങളും വിറ്റ് വന്നിരുന്നു. അടുത്തിടയില്‍ സ്‌റ്റാളുകള്‍ പുനര്‍ലേലം ചെയ്‌ത് പ്രവര്‍ത്തനം ആരംഭിച്ചതോടെ കരിക്കുകളും കുപ്പികളില്‍ നിറച്ച ശീതളപാനീയങ്ങളും വിറ്റുവരുകയാണ്. ഭീമമായ തുക മാസവാടകക്ക് സ്‌റ്റാളുകള്‍ എടുത്താണ് ബിനാമി പേരില്‍ നടത്തിവരുന്നത്.
സ്വകാര്യ ബസുകളും ഹോട്ടലുകളും സ്വന്തമായുള്ള പുന്നപ്ര സ്വദേശിയായ ഒരാളാണ് സ്‌റ്റാള്‍ ലേലത്തിനെടുത്തതെന്നാണ് പറയുന്നത്. ഇയാളുടെ കുടുംബത്തില്‍ ഒരാള്‍പോലും അംഗപരിമിതരില്ലെന്നും ബിനാമി പേരിലാണ് സ്‌റ്റാള്‍ കരാറെടുത്തതെന്ന ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നതാണ്. എച്ച്.ഡി.സിക്ക് വരുമാനം വര്‍ധിപ്പിച്ചെന്ന പേരെടുക്കാനുള്ള അധികൃതരുടെ ശ്രമമാണ് രണ്ട് ലക്ഷം വരെ മാസവാടകക്ക് ബിനാമി പേരില്‍ സ്‌റ്റാളുകള്‍ നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നാല് മാസത്തെ വാടക മുന്‍കൂറായും നല്‍കിയിട്ടുണ്ട്. സ്‌റ്റാളുകള്‍ കരാറെടുത്തവരുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്‌തമായിട്ടുണ്ട്.
ജനറല്‍ വിഭാഗം സ്‌റ്റാളുകളില്‍ ജ്യൂസ് ഉള്‍പ്പടെ വിറ്റ് വരുന്നുണ്ട്. അപകട സാധ്യതകണക്കിലെടുത്ത് പാചകവാതകം ആശുപത്രി വളപ്പില്‍ ഉപയോഗിക്കരുതെന്നാണ്. എന്നാണ് ചില സ്‌റ്റാളുകളില്‍ അതും ഉപയോഗിക്കുന്നുണ്ട്. ഒരോ സ്‌റ്റാളിനും വിസ്‌തീര്‍ണം നിശ്‌ചയിച്ചിട്ടുണ്ട്.
എന്നാല്‍ ആ മാനദണ്ഡവും പാലിക്കാതെ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് സ്‌റ്റാളുകള്‍ സ്‌ഥാപിച്ചിട്ടുള്ളത്.
അംഗപരിമിതരുടെ ഉന്നതി ലക്ഷ്യമാക്കി ആശുപത്രി വളപ്പില്‍ അവര്‍ക്കായി മൂന്ന് കോഫി സ്‌റ്റാളുകളും ജനറല്‍ വിഭാഗത്തിനും കുടുംബശ്രീക്കാര്‍ക്കുമായി ഒരോ സ്‌റ്റാളുകളുമാണുള്ളത്. ഭീമമായ തുക വാടക നല്‍കേണ്ടതുകൊണ്ടാണ് അനുമതിയില്ലാത്തവ വില്‍പ്പന നടത്തേണ്ടിവരുന്നതെന്നാണ് സ്‌റ്റാള്‍ നടത്തിപ്പുകാര്‍ പറയുന്നത്.
ആശുപത്രിയില്‍ എത്തുന്ന സാധാരണക്കാരില്‍ നിന്നും അമിതതുക ഈടാക്കാനും ഇത് വഴിയൊരുക്കും. കരിക്ക് വെട്ടിയശേഷമുള്ള തൊണ്ടോടുകൂടിയ ചിരട്ടയും ജ്യൂസ് എടു ത്തശേഷമുള്ള പഴവര്‍ഗമാലിന്യവും ഇച്ചയും കൊതുകും മറ്റും പെരുകും. ഇത് പകര്‍ച്ചരോഗങ്ങള്‍ക്ക് വഴിയൊരുക്കാനും ഇടയുണ്ട്.