Wednesday, March 11, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 24 Jan 2026 10.01 AM

കിണറുകളില്‍ വെള്ളമില്ല; പൈപ്പില്‍ വെള്ളമെത്തിയിട്ടു നാലാഴ്‌ച

കോട്ടയം: കിണറുകളില്‍ വെള്ളമില്ല, പൈപ്പില്‍ വെള്ളമെത്തിയിട്ടു നാലാഴ്‌ച പിന്നിടുന്നു... ചെട്ടിക്കുന്ന്‌ മേഖലയിലെ നൂറുകണക്കിനു കുടുംബങ്ങള്‍ ദുരിതക്കയത്തില്‍.
നഗരസഭ 36,26 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മറിയപ്പള്ളി - ചെട്ടിക്കുന്ന്‌ - റേഷന്‍ കട റോഡ്‌ ഭാഗങ്ങളിലാണ്‌ നാലാഴ്‌ചയായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാതിരിക്കുന്നത്‌. അമൃത്‌ പദ്ധതിയ്‌ക്കായി സ്‌ഥാപിച്ച പൈപ്പുകളില്‍ കണക്ഷന്‍ നല്‍കാന്‍ വൈകുന്നതാണു ജനങ്ങളുടെ ദുരിതത്തിനു കാരണം.
പൊതുവേ ജലക്ഷാമം രൂക്ഷമായ മേഖലയാണു ചെട്ടിക്കുന്ന്‌. കിണറുകളില്‍ ജനുവരി ആദ്യം വെള്ളം വറ്റിയാല്‍ പിന്നീട്‌ മേയ്‌ അവസാനമേ വരാറുള്ളൂ. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ ലൈന്‍ മാത്രമാണ്‌ ഇക്കാലത്തു ജനങ്ങളുടെ ഏക ആശ്രയം. ജല അതോറിറ്റി കോട്ടയം എക്‌സിക്യൂട്ടീവ്‌ എന്‍ജീനിയര്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന മറിയപ്പള്ളി വാട്ടര്‍ ടാങ്കില്‍ നിന്നുമാണു ചെട്ടിക്കുന്ന്‌ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നത്‌.
അമൃത്‌ പദ്ധതിയ്‌ക്കായി സ്‌ഥാപിച്ച പൈപ്പുകളില്‍ കണക്ഷന്‍ നല്‍കിയാല്‍ കുടിവെള്ളമെത്തും.
എന്നാല്‍, ഇക്കാര്യത്തില്‍ അധികൃതര്‍ ഉഴപ്പുകയാണെന്നാണു നാട്ടുകാരുടെ പരാതി. പൈപ്പ്‌ സ്‌ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിട്ട്‌ ആഴ്‌ചകള്‍ പിന്നിട്ടിരിക്കുകയാണ്‌.
പൈപ്പ്‌ ഇടാന്‍ കുഴിച്ച റോഡ്‌ ഭാഗങ്ങള്‍ തകര്‍ന്നു കിടക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. നിലവില്‍, വഴിയുമില്ല വെള്ളവുമില്ലാത്ത അവസ്‌ഥയില്‍ വലയുകയാണു ചെട്ടിക്കുന്നു നിവാസികള്‍.
കുടിവെള്ളം ലഭിക്കാതായതോടെ, വില കൊടുത്ത്‌ ടാങ്കറില്‍ വെള്ളമെത്തിക്കുകയാണു മിക്ക വീട്ടുകാരും. 1000 ലിറ്റര്‍ വെള്ളത്തിന്‌ 300 രൂപ നല്‍കണം.
അംഗങ്ങള്‍ ഏറെയുള്ള വീട്ടുകാര്‍ക്ക്‌ ഇത്രയും വെള്ളം കൊണ്ട്‌ ഒരു ദിവസം മുന്നോട്ടു പോകാന്‍ കഴിയില്ല. കൂടുതല്‍ വെള്ളമെത്തിച്ചാല്‍ സംഭരിക്കാന്‍ സൗകര്യമില്ലെന്നതു പലരെയും അലട്ടുന്നു. ഇതോടകം, കുടിവെള്ളത്തിനായി അരലക്ഷത്തോളം രൂപ ചെലവാക്കിയ കുടുംബങ്ങള്‍ ചെട്ടിക്കുന്നില്ലുണ്ട്‌.

Ads by Google
Advertisement
Saturday 24 Jan 2026 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW