-->
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് റഫറന്‍സ് മെഡിക്കല്‍ കോളജായി തരംതാണെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് പറഞ്ഞു. മലയോര ജനതയ്‌ക്ക് പ്രതീക്ഷ നല്‍കി 12 വര്‍ഷം മുമ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജ് നാശത്തിന്റെ വക്കിലാണ്. 10 വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അവഗണനമൂലമാണ് കോളജിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചത്. ആവശ്യത്തിന് ഡോക്‌ടര്‍മാരും ജീവനക്കാരുമില്ല. അത്യാവശ്യ മരുന്നുകള്‍പോലുമില്ല. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യങ്ങളില്ല. പലതവണ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി സമരം ചെയ്‌തെങ്കിലും ഇതുവരെയും തീരുമാനമായില്ല. കാര്‍ഡിയോളജി വിഭാഗവും ഓപ്പറേഷന്‍ തീയറ്ററു മില്ലാതെയാണ് കുട്ടികള്‍ പഠിക്കുന്നത്. ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിചേരാതെ ഭരണസമിതിയുടെ നേതൃത്വത്തില്‍ പാരലല്‍ എക്‌സിക്യുട്ടീവ് ചേര്‍ന്ന് തീരുമാനങ്ങളെടുക്കുന്നത് ഇടുക്കിയില്‍ മാത്രമാണെന്ന് എം.ജെ ജേക്കബ് ആരോപിച്ചു.
മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളെ കമ്മിഷന്‍ വാങ്ങി സ്വകാര്യാശുപത്രിയിലെക്ക് റഫര്‍ ചെയ്യുകയാണെന്നും എം.ജെ ജേക്കബ് പറഞ്ഞു. രണ്ടുകോടി രൂപ ചിലവില്‍ നിര്‍മിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ ലൈസന്‍സ് ലാപ്‌സായതിനാല്‍ ഇതു നഷ്‌ടപ്പെട്ടതായും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
മെഡിക്കല്‍ കോളജിലേക്ക് റോഡിനു ഫണ്ട് അനുവദിച്ചു എന്നു പറഞ്ഞ് രണ്ടുവര്‍ഷമായി മന്ത്രി കബളിപ്പിക്കുകയാണെന്നും ആവശ്യത്തിന് ആംബുലന്‍സില്ലെന്നും മറ്റടിസ്‌ഥാന സൗകര്യങ്ങളില്ലെന്നും എം.ജെ. ജേക്കബ് ആരോപിച്ചു.
വിദ്യാര്‍ഥികള്‍ സമരവുമായെത്തിയാല്‍ സമരത്തിനു യു.ഡി.എഫ് എല്ലാ വിധ പിന്‍തുണയും നല്‍കുമെന്നും റോഡുള്‍പ്പെടെയുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വലിയ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികളായ വര്‍ഗീസ് വെട്ടിയാങ്കല്‍, ബെന്നി പുതുപ്പാടി, കെ.കെ വിജയന്‍, അഡ്വ. എബി തോമസ്, ഷിജോ ഞവരക്കാട്ട് എന്നിവര്‍ പറഞ്ഞു.