-->
മാനന്തവാടി: അഞ്ചു പതിറ്റാണ്ടോളം പഴക്കമുള്ള നിലവിലുള്ള ബസ് സ്‌റ്റാന്‍ഡ് കെട്ടിടം പൊളിച്ച് നീക്കി പുതിയ ബസ് ബേ നിര്‍മിക്കും. ഇതിനായുള്ള പദ്ധതി രേഖയ്‌ക്ക് നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.
തിരുവനന്തപുരം എച്ച്‌എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് നല്‍കിയ ക്വട്ടേഷനാണ് അംഗീകിച്ചത്. ഇതോടൊപ്പം താഴെയങ്ങാടിയില്‍ പുതിയ ബസ് സ്‌റ്റാന്‍ഡ് നിര്‍മിക്കാനും ഭരണ സമിതി ശ്രമം ഊര്‍ജിതമാക്കി. മാനന്തവാടി ബിഷപ് ഹൗസിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്ത് പുതിയ ബസ് സ്‌റ്റാന്‍ഡ് സമുച്ചയം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂമി തരംമാറ്റുന്നത് സംബന്ധിച്ച് റവന്യു അധികൃതരുമായി നഗരസഭ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
ബസ് ബേ നിര്‍മാണത്തിന് 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേരള റൂറല്‍ അര്‍ബന്‍ ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ നിന്ന് വായ്‌പ എടുത്താണ് തുക കണ്ടെത്തുക. കെട്ടിട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു.
ഒരേ സമയം ആറു ബസുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമാണ് ഇതില്‍ ഉണ്ടാകുക. സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തി ഇടാനുള്ള സൗകര്യവും ബസ് ബേയുടെ ഭാഗമായി ഒരുക്കും. നിലവിലെ ബസ് സ്‌റ്റാന്‍ഡില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന സ്‌ഥലത്താണ് മൂന്നുനില കെട്ടിടം നിര്‍മിക്കുക. 43 കട മുറികളും ഇതില്‍ ഉണ്ടാകും.
1977ല്‍ നിര്‍മിച്ച നിലവിലുള്ള നഗരസഭാ ബസ് സ്‌റ്റാന്‍ഡിന് ബലക്ഷയം സംഭവിച്ചതായുള്ള നഗരസഭാ അസി എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ കെട്ടിടം പൊളിച്ച് നീക്കാന്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. ബസ് സ്‌റ്റാന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്‌ഥാപനങ്ങള്‍ക്ക് ഒഴിഞ്ഞ് പോകാന്‍ നോട്ടിസ് നല്‍കുകയും ചെയ്‌തിരുന്നതാണ്. യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനാല്‍ കെട്ടിടത്തിന്റെ സീലിങ് പലപ്പോഴും അടര്‍ന്ന് വീഴുന്നത് അപകട ഭീഷണി ഉയര്‍ത്തിയിരുന്നു. താഴെയങ്ങാടിയില്‍ ബസ് സ്‌റ്റാന്‍ഡ് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റല്‍ പ്രക്രിയകള്‍ പുര്‍ത്തിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്കായി സബ് കലക്‌ടറുടെ ഓഫിസിനെ സമീപിച്ചതായും ബസ് ബേ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും നഗരസഭാ അധ്യക്ഷന്‍ ജേക്കബ് സെബാസ്‌റ്റ്യന്‍ പറഞ്ഞു.