-->
നെടുങ്കണ്ടം: കര്‍ഷകരെ കുടിയിരുത്തി ചരിത്രം സൃഷ്‌ടിച്ച പട്ടം കോളനി രൂപീകൃതമായിട്ട് ഇന്ന് 71 -ാം പിറന്നാള്‍. ഭാഷാടിസ്‌ഥാനത്തില്‍ സംസ്‌ഥാനങ്ങള്‍ രാജ്യത്ത് രൂപികരിക്കുവാന്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ കൃഷിജോലിക്കും മറ്റുമായി വന്ന ആളുകളില്‍ കൂടുതല്‍ തമിഴ് ഭാഷ വര്‍ഗത്തില്‍പ്പെട്ടവര്‍ ആയതിനാല്‍ ഹൈറേഞ്ചിലെ വിവിധ പ്രദേശം തമിഴ്‌നാടിന്റെ ഭാഗമാകുമെന്ന് മുന്‍കൂട്ടി കണ്ട് അന്നത്തെ തിരുകൊച്ചി മുഖ്യമന്ത്രി ആയിരുന്ന പട്ടം എ.താണുപിള്ള ഹൈറേഞ്ച് കോളനൈസേഷന്‍ പ്രഖ്യാപിച്ചു.
അത്തരത്തില്‍ കൃഷി ചെയ്യാന്‍ ഭൂമി ഇല്ലാതിരുന്നവര്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമിവീതം സൗജന്യമായി നല്‍കി ആളുകളെ കുടിയിരുത്തിയ പ്രദേശം ആണ് പട്ടംകോളനി. കോളനൈസേഷന്‍ പ്രഖ്യാപിച്ചശേഷം 1955 ജനുവരി 20നാണ് പട്ടംകോളനി ഔദ്യോഗികമായി നിലവില്‍ വന്നത്. അഞ്ചേക്കര്‍ വീതമുള്ള 1397 ബ്ലോക്കുകള്‍ ഈ പ്രക്രീയയില്‍ വിതരണം ചെയ്‌തു. കോളനിയുടെ സപ്‌തതി ആഘോഷത്തിന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിക്കള്‍ക്ക് കഴിഞ്ഞവര്‍ഷം കോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്ത് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബഹുജന പങ്കാളിത്തത്തോടെ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ സമാപനത്തിന് ഇന്ന് തുടക്കമാകും.
വൈകിട്ട് 5.30 ന് തൂക്കുപാലം പബ്ലിക് ലൈബ്രറി ഗൗണ്ടില്‍ 71 മണ്‍ചിരാതുകള്‍ തെളിയിക്കും തുടര്‍ന്ന് പട്ടം താണുപിള്ളയുടെ ചിത്രത്തില്‍ പുഷ്‌പാര്‍ച്ചനയും നടക്കും. 30, 31 തീയതികളിലായി നടക്കുന്ന സമാപന പരിപാടിയില്‍ മന്ത്രിമാര്‍, എം.പി, എം എല്‍ എ മാര്‍ , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ര്‌ടീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ കെ.ആര്‍.ഉണ്ണികൃഷ്‌ണന്‍ നായര്‍, അഡ്വ.ജി. ഗോപകൃഷ്‌ണന്‍, ജോമോന്‍ താന്നിക്കല്‍, കെ.എസ്. രാജ്‌മോഹന്‍ എന്നിവര്‍ അറിയിച്ചു.