-->
ആലപ്പുഴ: ബോധവത്‌കരണങ്ങള്‍ തകൃതിയാണെങ്കിലും ജില്ലയില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് തുടര്‍ക്കഥ. പട്ടണക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 97 ലക്ഷം രൂപ നഷ്‌ടപ്പെട്ടതാണ് അവസാന സംഭവം. പ്രമുഖ ജുവലറിയിലെ ബംഗളൂരില്‍ പ്രവര്‍ത്തിക്കുന്ന ശാഖയുടെ ടാക് സേഷന്‍ മാനേജരായ ചേര്‍ത്തല പട്ടണക്കാട് സ്വദേശിയില്‍ നിന്ന് 97 ലക്ഷം രൂപയാണ് അമിത ആദായം പ്രതീക്ഷിച്ച് അഞ്‌ജാതന് അയച്ചുകൊടുത്ത് കബളിപ്പിക്കപ്പെട്ടത്.
കഴിഞ്ഞദിവസം ഹരിപ്പാട് സ്വദേശിയും പ്രവാസിയുമായ വയോധികനെ കബളിപ്പിച്ച് 8.8 കോടി രൂപ തട്ടിയെടുത്തിരുന്നു. മകന്റെ പരാതിയില്‍ ആലപ്പുഴ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പാണിതെന്ന് പോലിസ് പറയുന്നു. ജില്ലയില്‍ ഇറിഡിയം ലോഹം വില്‍പ്പനനടത്തി കോടികള്‍ സമ്പാദിക്കാമെന്ന് വ്യാമോഹിപ്പിച്ചു കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തിട്ടുള്ളത്.
ഈ ലോഹവുമായി ബന്ധപ്പെട്ട് 10 ലക്ഷംമുതല്‍ രണ്ടരക്കോടിവരെ നഷ്‌ടപ്പെട്ടവരുണ്ട്. ഇറിഡിയം വില്‍പ്പനയിലൂടെ 96,000 കോടി രൂപ രാജമാണിക്യം എന്നയാളുടെ പേരില്‍ കനേഡിയന്‍ റോയല്‍ ബാങ്ക് ഓഫ് കനേഡിയയില്‍നിന്ന് റിസര്‍വ് ബാങ്കിലെത്തിയതായി വ്യാജരേഖ ചമച്ചാണ് അടുത്തിടെ തട്ടിപ്പ് വ്യാപകമാക്കിയത്. ലാപ്‌ടോപ്, സ്‌കൂട്ടര്‍, തയ്യല്‍മെഷീന്‍ എന്നിവ പാതിവിലയ്‌ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ചുള്ള തട്ടിപ്പിലും പലര്‍ക്കും പണം നഷ്‌ടമായി. ഇതിന് ഇരയായതില്‍ 90 ശതമാനവും സ്‌ത്രീകളാണ്. 49,386 പേര്‍ക്ക് പാതിവിലയ്‌ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്നു വിശ്വസിപ്പിച്ച് 281.43 കോടി, ലാപ്‌ടോപ് നല്‍കാമെന്നു വിശ്വസിപ്പിച്ച് 36,891 പേരില്‍ നിന്ന് 9.22 കോടി, തയ്യല്‍മെഷീന്‍ നല്‍കാമെന്നുപറഞ്ഞ് 56,082 പേരില്‍നിന്നായി 23.24 കോടിയും തട്ടിയെടുത്തെന്നാണ് കേസ്. ഓണ്‍ലൈന്‍ ട്രേഡിങ്ങാണ് മറ്റൊരു പ്രധാന തട്ടിപ്പ് ഓഹരിയുമായി ബന്ധപ്പെട്ടാണ് കൂടുതലും.
ഇത്തരത്തില്‍ ചേര്‍ത്തലയിലെ ഡോക്‌ടര്‍ ദമ്പതികളില്‍ നിന്ന് തട്ടിയെടുത്തത് 7.65 കോടി രൂപയാണ്. സംഭവത്തില്‍ പ്രധാന പ്രതിയായ ആസാം സോനിത്‌പൂര്‍ ദേഖ്യാജുലി കൃഷ്‌ണകോളനിയില്‍ എഹ്‌താഷാം അഹമ്മദിനെ(36) പോലിസ് അറസ്‌റ്റു ചെയ്‌തിരുന്നു. ഈ കേസില്‍ ഇതുവരെ 15 ഓളം പേരെ പൊലിസ് പിടികൂടിയിട്ടുണ്ട്.
വീട്ടിലിരുന്നു പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് മറ്റൊരു തട്ടിപ്പ്. ഇതിനായി കമ്പ്യൂട്ടറും മറ്റും എത്തിച്ചുനല്‍കാന്‍ പണംനല്‍കാനാവശ്യപ്പെട്ടാണ് തട്ടിപ്പ്. 2024-ല്‍ ഒരുലക്ഷത്തോളം പേര്‍ സൈബര്‍ തട്ടിപ്പിനിരയായപ്പോള്‍ കേസ് രജിസ്‌റ്റര്‍ചെയ്‌തത് 3581 മാത്രമാണ്. ഇവര്‍ക്കെല്ലാമായി മാത്രം നഷ്‌ടപ്പെട്ടത് 635 കോടി രൂപയും.
ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്-1157, തൊഴില്‍തട്ടിപ്പ്-1002, കൊറിയര്‍വഴി സാധനം എത്തിച്ചുനല്‍കാമെന്നറിയിച്ചുള്ള തട്ടിപ്പ്-211 എന്നിങ്ങനെയാണ് കണക്കുകള്‍. ഇതില്‍ തട്ടിപ്പിനിരയായവരുടെ തരം തിരിച്ചപ്പോള്‍ ബിസിനസുകാര്‍-319, പ്രവാസികള്‍-224, ഐടി പ്ര?ഫഷണലുകള്‍-218, വീട്ടമ്മമാര്‍-338 എന്നിങ്ങനെയായിരുന്നു. പോലീസ് ഓപ്പറേഷന്‍ സീ-ഹണ്ട് എന്ന പേരില്‍ സൈബര്‍ തട്ടിപ്പിനെതിരേ സംസ്‌ഥാനവ്യാപകമായി പരിശോധനടത്തിയിരുന്നു. പണം തട്ടിയെടുത്ത അക്കൗണ്ടുകള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചു.
അക്കൗണ്ടുകള്‍ മിക്കതും അടുത്തിടെ സജീവമായതായിരുന്നു. അതില്‍ പലതും വാടകയ്‌ക്കെടുത്ത അക്കൗണ്ടുകളായിരുന്നു. അക്കൗണ്ടിന് കമ്മിഷന്‍ പറ്റിയവര്‍, അതില്‍നിന്ന് ചെക്ക്, എ.ടി.എം വഴി പണം പിന്‍വലിച്ചവര്‍ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ 263 പേര്‍ അറസ്‌റ്റിലായി. ഫോണിലൂടെയും അല്ലാതെയും കോടിക്കണക്കിനു രൂപ നഷ്‌ടപ്പെട്ട വിവരം ഇപ്പോഴും പുറത്തുപറയാത്തവര്‍ ഏറെയുണ്ട്. കേരളാപോലീസ് രജിസ്‌റ്റര്‍ ചെയ്‌ത സൈബര്‍ കേസുകളുടെ കണക്കു പരിശോധിച്ചാല്‍ ഇതുമനസിലാകും.