-->
കോട്ടയം: സംഭരണം, കാലാവസ്‌ഥാ തുടങ്ങിയവ പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കവേ, പുഞ്ച കൃഷി വിളവെടുപ്പിനു തുടക്കം. കല്ലറ, ചെമ്പ് മേഖലകളിലാണ് കൊയ്‌ത്ത് ആരംഭിച്ചിരിക്കുന്നത്. അതേസമയം, ഏതാനും ദിവസം മുമ്പ് മാത്രം വിതച്ച പാടങ്ങളും ജില്ലയിലുണ്ട്. ഈ വര്‍ഷം ഏകദേശം 30000 ഏക്കറിലാണ് പുഞ്ചകൃഷി ഒരുങ്ങുന്നത്. കൊയ്‌ത്ത് ആരംഭിച്ച പാടങ്ങളില്‍ മുന്‍വര്‍ഷത്തേതിനു സമാനമാണ് വിളവെന്നു കര്‍ഷകര്‍ പറഞ്ഞതായി ജില്ലാ പാഡി മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ പറഞ്ഞു.
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്‌തമായി പുഞ്ച കൃഷിയുടെ തുടക്കം മുതല്‍ ഇതുവരെ അനുകൂല കാലാവസ്‌ഥയായിരുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ശക്‌തമായ മഴ പെയ്‌ത് പുഞ്ച ഒരുക്കം തടസപ്പെടുന്നതും കിളിര്‍ത്ത നെല്ല് വെള്ളത്തില്‍ മുങ്ങി നശിക്കുന്നതും മുന്‍ വര്‍ഷങ്ങളിലെ പതിവു കാഴ്‌ചയായിരുന്നു. എന്നാല്‍, ഇത്തവണ കാര്യമായ നഷ്‌ടം മഴ മൂലം ഉണ്ടായില്ല. എന്നാല്‍, യൂറിയായുടെ ക്ഷാമം കര്‍ഷകരെ ബുദ്ധിമുട്ടിച്ചു. മിക്ക കര്‍ഷകര്‍ക്കും യഥാസമയം യൂറിയ പ്രയോഗം നടത്താനായില്ല. രാസ വളങ്ങളുടെ വിലയിലുണ്ടായ വര്‍ധനയും തിരിച്ചടിയായതായി കര്‍ഷകര്‍ പറയുന്നു.
അതേസമയം, വിളവെടുത്തു തുടങ്ങുന്ന കര്‍ഷകരെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധിയാണെന്നാണു സൂചന. ഇപ്പോള്‍, ചുരുക്കം ചില പാടശേഖരങ്ങളില്‍ മാത്രമാണ് വിളവെടുപ്പ് തുടങ്ങിയതെങ്കിലും ഫെബ്രുവരി പകുതിയോടെ കൊയ്‌ത്ത് സജീവമാകും. ഇതോടെ, സംഭരണത്തിലും പ്രശ്‌നങ്ങള്‍ ആരംഭിക്കും. പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ സഹകരണ സംഘങ്ങള്‍ മുഖേന നെല്ല് സംഭരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും മുന്നൊരുക്കങ്ങള്‍ സജീവമല്ല. മുന്‍ വര്‍ഷങ്ങളില്‍ സംഭരണ പ്രതിസന്ധി രൂക്ഷമായിരുന്നു.ഇതിനു പുറമേയാണ് പ്രതികൂല കാലാവസ്‌ഥാ ഭീഷണി. നിലവിലെ, രീതിയില്‍ പകല്‍ താപനില തുടര്‍ന്നാല്‍ വള്‍ച്ചാ ഭീഷണി ശക്‌തമാകും. നെല്‍ച്ചെടികള്‍ ഉണങ്ങി നശിക്കാന്‍ സാധ്യതയേറെ. പുഴകഴില്‍ ജലനിരപ്പ് താഴ്‌ന്നാല്‍, ഉപ്പുവെള്ള ഭീഷണിയും നിലനില്‍ക്കുന്നു. ഓരുമുട്ട് നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അധികൃതര്‍ ആലോചിച്ചു തുടങ്ങിയിട്ടു പോലുമില്ല. മുന്‍ വര്‍ഷങ്ങളിലെ വിവിധ പ്രതിസന്ധി മൂലം ഇത്തണ കൃഷിയിറക്കിയ കര്‍ഷകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷാമവും തിരിച്ചടിയായി. അതേസമയം, വിരിപ്പുകൃഷിയുടെ കൊയ്‌ത്ത് പൂര്‍ണമായെങ്കിലും സംഭരണ തുക ഇതുവരെ പൂര്‍ണമായി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തുക വിതരണം ഇഴഞ്ഞു നീങ്ങുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.