-->
തുറവൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവേ അരൂര്‍ നിയോജക മണ്ഡലത്തിലെ സ്‌ഥാനാര്‍ഥികളെ ചൊല്ലി ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. എല്‍.ഡി.എഫിന്റെ ദലീമയാണ് എം.എല്‍.എ. ദലീമയ്‌ക്ക് വീണ്ടും സീറ്റ് നല്‍കുമോ എന്നുള്ള ചര്‍ച്ചയാണ് എല്‍.ഡി.എഫില്‍ പുരോഗമിക്കുന്നത്.
ദലീമയ്‌ക്ക് സീറ്റ് നല്‍കുന്നി ല്ലെങ്കില്‍ പകരമാര് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എ.എം. ആരിഫ് ഉള്‍പ്പടെയുള്ളവരുടെ പേര് ഉയരുന്നുണ്ട്. യു.ഡി.എഫില്‍ മുന്‍ എം.എല്‍.എയായ ഷാനിമോള്‍ ഉസ്‌മാന്‍ വീണ്ടും ഇവിടെ മത്സരിക്കാനുള്ള സാധ്യതയാണ് ഏറുന്നത്.
കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി അംഗം കൂടിയായ ഷാനിമോള്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസിലും യു.ഡി.എഫിലും ഉണ്ടായിട്ടുള്ള പടലപ്പിണക്കങ്ങള്‍ ഷാനിമോളുടെ സ്‌ഥാനാ ര്‍ഥിത്വത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന് സംശയമുണ്ട്. ഒട്ടുമിക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കളും ഷാനിമോള്‍ സ്‌ഥാനാര്‍ഥി ആകുന്നതില്‍ ശക്‌തമായ എതിര്‍പ്പുമായി മുന്നോട്ടുവന്നിട്ടുണ്ട്.
അരൂരില്‍ നിന്നുള്ളവര്‍ തന്നെ മത്സരിക്കണമെന്നുള്ള തീരുമാനമാണ് കഴിഞ്ഞദിവസം നാലുകുളങ്ങരയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം പാസാക്കിയത്. അരൂരില്‍നിന്നുള്ള സ്‌ഥാനാര്‍ഥി ആണെങ്കില്‍ ദിലീപ് കണ്ണാടന്‍, അഡ്വ. എസ്.രാജേഷ്, കെ.രാജീവന്‍ തുടങ്ങിയവ രുടെ പേരുകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മുന്‍ എം.പി കെ.എസ്. മനോജിന്റെ പേരും ചര്‍ച്ചകളിലുണ്ട്. എന്‍.ഡി.എയില്‍ നിലവില്‍ ബി.ഡി.ജെ.എസിനാണ് അരൂര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞതവണ മത്സരിച്ച ടി. അനിയപ്പന്‍ തന്നെ മത്സരിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. സീറ്റ് വെച്ച് മാറുകയാണെങ്കില്‍ ബി.ജെ.പിയുടെ സംസ്‌ഥാന നേതാക്കളാരെങ്കിലും മത്സരിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ശക്‌തമായ മുന്നേറ്റമാണ് അരൂര്‍ നിയോജക മണ്ഡലത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. 10 പഞ്ചായത്തുകളുള്ള അരൂര്‍ നിയോജകമണ്ഡലത്തില്‍ നിലവില്‍ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. എന്നാല്‍ വോട്ടിങ് ശതമാനത്തില്‍ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേരിയ വര്‍ധന ഉണ്ടായി. ക്രിസ്‌ത്യന്‍ മേഖലയില്‍ യു.ഡി.എഫിന് വോട്ട് കുറഞ്ഞത് നേതൃത്വത്തിന് അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 75,617, യു.ഡി.എഫിന് 68,600, എന്‍.ഡി.എയ്‌ക്ക് 17479 വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് -49, 962, യു.ഡി.എഫ്-60,978, എന്‍.ഡി.എ 37,491 എന്നിങ്ങനെയായിരുന്നു വോട്ടുനില.