-->
ചെങ്ങന്നൂര്‍: ആര്‍ദ്രതയും മനസലിവുള്ള ജനകീയ നേതാവായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച തോമസ് കുതിരവട്ടം . വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ് രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവന്നത്. ചെങ്ങന്നൂരില്‍ നിന്നും പത്തനാപുരത്തു നിന്നും അസംബ്ലിയിലേക്ക് മത്സരിച്ചുവെങ്കിലും ഭാഗ്യം തുണച്ചില്ല. ചെങ്ങന്നൂരില്‍ അക്കുറി ജയിച്ചിരുന്നുവെങ്കില്‍ മന്ത്രി സ്‌ഥാനം ഉറപ്പായിരുന്നു. എന്നാല്‍ കുതിരവട്ടം തോറ്റതോടെ ലോനപ്പന്‍ നമ്പാടന്‍ നയനാര്‍ മന്ത്രി സഭയില്‍ ഗതാഗത മന്ത്രിയായി.
അന്ന് കുതിരവട്ടം മന്ത്രിയായിരുന്നുവെങ്കില്‍ സജി ചെറിയാനു മുന്‍പേ ചെങ്ങന്നൂരിന് മന്ത്രി പദവി കിട്ടുമായിരുന്നു. കേരളാ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്‌ക്കായി വിശ്രമമില്ലാതെ നാടാകെ ഓടി നടന്നു പ്രവര്‍ത്തിച്ച വ്യക്‌തിത്വമായിരുന്നു. അതു കൊണ്ടു തന്നെ പാര്‍ട്ടിയുടെ പല പ്രധാന ചുമതലകളും ഇദ്ദേഹത്തെ വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്നു. അതു ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ രാജ്യസഭാംഗമായതിനെ തുടര്‍ന്ന് തനിക്ക് ലഭിക്കുമായിരുന്ന കേന്ദ്ര മന്ത്രി പദം ചില ചരടു വലികള്‍ മൂലം കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്‌ടമായി. അതേ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അടുത്ത പാര്‍ലമെന്റ് ഇലക്ഷനില്‍ സമാജ് വാദി ടിക്കറ്റില്‍ മാവേലിക്കര പാര്‍ലമെന്റ് മണ്ഡല ത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പിന്നീട് കേരളാ കോണ്‍ഗ്രസ് ബി വഴി കേരളാ കോണ്‍ഗ്രസ് എമ്മില്‍ എത്തുകയായിരുന്നു.
2010 മുതല്‍ സജീവ രാഷ്‌ടീ യത്തില്‍നിന്ന് വിരമിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. നാടിന്റെ നാനാ ഭാഗത്തുനിന്നും നിത്യേന നിരവധി പേരാണ് സഹായ ആവശ്യങ്ങളുമായി കല്ലിശേരിയിലെ കുതിരവട്ടത്ത് വീട്ടിലേക്ക് വന്നു കൊണ്ടിരുന്നത് . മൃതശരീരം പൊതുദര്‍ശനത്തിനായി ഇന്നലെ വൈകിട്ട് കല്ലിശേരിയിലെ വീട്ടില്‍ കൊണ്ടു വന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 2.30ന് ഉമയാറ്റുകര സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും. പിതാവിന്റെ പാത തുടര്‍ന്ന് രണ്ട് ആണ്‍ മക്കളും സജീവ രാഷ്‌ട്രീയത്തിലുണ്ട്. മൂത്ത മകന്‍ ജൂണി കുതിരവട്ടം. കേരളാ കോണ്‍ഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതിയംഗമാണ്. ഇളയ മകന്‍ ടോണി കുതിരവട്ടം തിരുവന്‍വണ്ടൂര്‍ ഗ്രാമ പഞ്ചായത്തംഗവുമാണ്.