Wednesday, March 11, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Jan 2026 04.54 AM

ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച: സമഗ്രമായ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണം- മാര്‍ഗദര്‍ശകമണ്ഡലം

കോഴിക്കോട്‌: ശബരിമലയടക്കമുള്ള ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളില്‍ നിന്ന്‌ സ്വര്‍ണ ഉരുപ്പടികള്‍ കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സമഗ്രമായ അന്വേഷണത്തിന്‌ സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന്‌ മാര്‍ഗദര്‍ശകമണ്ഡലം സംസ്‌ഥാന അദ്ധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു.
മാര്‍ഗദര്‍ശകമണ്ഡലം സംസ്‌ഥാന കാര്യനിര്‍വ്വഹണ സമിതിയുടെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുമായി സംസാരിച്ചുവെന്ന്‌ അദ്ദേഹം പറഞ്ഞു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ ഉരുപ്പടികളും മറ്റും വിദേശത്തേക്ക്‌ കടത്തപ്പെട്ടിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡും സംസ്‌ഥാന സര്‍ക്കാരും പ്രതിസ്‌ഥാനത്താണെന്നും സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തിലൂടെ മാത്രമേ നീതി നടപ്പാവുകയുള്ളൂ. സ്വര്‍ണക്കൊള്ള ആസൂത്രണം ചെയ്‌തവര്‍ക്ക്‌ അന്തര്‍സംസ്‌ഥാന ബന്ധമുണ്ട്‌. കുറ്റം ചെയ്‌തവര്‍ മന്ത്രി ആയാലും തന്ത്രി ആയാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ ആരും ബലിയാടാക്കപ്പെടരുത്‌. തന്ത്രി കണ്‌ഠരര്‌ രാജീവര്‌ അറസ്‌റ്റ് ചെയ്യപ്പെട്ട രീതി ആശങ്ക ഉളവാക്കുന്നതാണ്‌. കടകംപള്ളി സുരേന്ദ്രന്‍, ശങ്കര്‍ദാസ്‌ എന്നിവരെ രഹസ്യമായും തന്ത്രിയെ പരസ്യമായും ചോദ്യം ചെയ്‌തു. ഇത്‌ ഇരട്ടത്താപ്പാണ്‌. മകരസംക്രമം ഉത്സവത്തിന്‌ തൊട്ടുമുമ്പാണ്‌ തന്ത്രി അറസ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്‌. രാഷ്ര്‌ടീയ നേതാക്കളെ രക്ഷിക്കുന്നതിനും മറ്റു ക്ഷേത്രങ്ങളില്‍ നടന്ന മോഷണങ്ങളില്‍ നിന്ന്‌ ശ്രദ്ധതിരിച്ചുവിടാനുമാണ്‌ അറസ്‌റ്റെങ്കില്‍ എതിര്‍ക്കപ്പെടേണ്ടതാണ്‌. സംസ്‌ഥാന സര്‍ക്കാറിന്റെ കീഴിലുള്ള അന്വേഷണം കള്ളന്‍ കളവ്‌ കേസ്‌ അന്വേഷിക്കുന്നതിന്‌ തുല്യമാണ്‌.
ആചാരലംഘനം നടത്തിയെന്ന കുറ്റം കൂടി ചുമത്തിയാണ്‌ തന്ത്രിയെ അറസ്‌റ്റ് ചെയ്‌തത്‌. ആചാര ലംഘനങ്ങള്‍ കണ്ടെത്തേണ്ടത്‌ എസ്‌.ഐ.ടിയല്ല. കുറ്റക്കാരെന്ന്‌ സംശയിക്കപ്പെടുന്ന പ്രമുഖ നേതാക്കള്‍ നിയമനടപടികള്‍ക്ക്‌ വിധേയമായിട്ടില്ല. ഹൈക്കോടതി പോലും അസംബന്ധങ്ങളുടെ നാട്‌ എന്ന്‌ വിമര്‍ശിച്ച സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണം ഉണ്ടാവണം. സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ ശക്‌തമായ പ്രക്ഷോഭം ഉണ്ടാവേണ്ടതുണ്ട്‌. ഇത്‌ ഉണ്ടാവുന്നില്ലെങ്കില്‍ സംന്യാസി സമൂഹം പ്രക്ഷോഭത്തിന്‌ നേരിട്ട്‌ നേതൃത്വം നല്‍കും അദ്ദേഹം പറഞ്ഞു.
മാര്‍ഗദര്‍ശക മണ്ഡലം യോഗത്തില്‍ അദ്ധ്യക്ഷ സ്വാമി ചിദാനന്ദപുരി, ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദസരസ്വതി, ഉപാദ്ധ്യക്ഷന്‍മാരായ സ്വാമി വിവിക്‌താനന്ദ സരസ്വതി, സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി എന്നിവരും സ്വാമി കൃഷ്‌ണാത്മാനന്ദ സരസ്വതി, സ്വാമി ജിതാത്മാനന്ദസരസ്വതി, സ്വാമി അയ്യപ്പദാസ്‌, ബ്രഹ്‌മചാരി സുധീര്‍ ചൈതന്യ. ബ്രഹ്‌മചാരിണി ദിശചൈതന്യ, സ്വാമി ഹംസാനന്ദപുരി, സ്വാമി ശുദ്ധവിഗ്രഹസ്വരൂപതീര്‍ത്ഥപാദര്‍, സ്വാമി ഹനുമദ്‌പാദാനന്ദസരസ്വതി, സ്വാമി പ്രണവാനന്ദസരസ്വതി, സ്വാമിനി വിഷ്‌ണുപ്രിയാനന്ദസരസ്വതി തുടങ്ങിയവര്‍ പങ്കെടുത്തുവെന്ന്‌ അദ്ദേഹം പറഞ്ഞു. തിരുന്നാവായയിലെ മാഘമക മഹോത്സവത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ റവന്യൂ വകുപ്പും പോലീസും തടഞ്ഞത്‌ ശരിയായ നടപടിയല്ല അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി വിവേകാമൃതാനന്ദമയി, സ്വാമി ജിതാത്മാനന്ദസരസ്വതി എന്നിവരും പങ്കെടുത്തു.

Ads by Google
Advertisement
Wednesday 14 Jan 2026 04.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW