-->
വണ്ണപ്പുറം: നാട്ടിലെ വികസനം തടഞ്ഞ് വിനോദസഞ്ചാരകേന്ദ്രം അടച്ചുപൂട്ടിയ വനംവകുപ്പിന്റ നടപടിയില്‍ പ്രതിഷേധിച്ച ആദിവാസികള്‍ ഉള്‍പ്പെടെ 23 സാധാരണക്കാരെ കേസില്‍ കുടുക്കി വനംവകുപ്പ്. വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിയിലുള്ള മീനുളിയാന്‍ പാറ വിനോദ സഞ്ചാര കേന്ദ്രമാണ് നാലുവര്‍ഷംമുമ്പ് യാതൊരു മുന്നറിയിപ്പും കൂടാതെ വനംവകുപ്പ് അടച്ചുപൂട്ടിയത്.
നാടിന്റ വികസനത്തിന് തുരങ്കം വയ്‌ക്കുന്ന വനംവകുപ്പിന്റ നടപടിക്കെതിരെ വ്യാപക പ്രതിഷേധം അന്ന് ഉയര്‍ന്നു. പ്രമുഖരാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും മാര്‍ച്ചും നടത്തി പ്രതിഷേധ മാര്‍ച്ചിനിടയില്‍ മീനുളിയാന്‍ പാറയിലേയ്‌ക്ക് പ്രവേശനം നിരോധിച്ച് വനംവകുപ്പ് സ്‌ഥാപിച്ച താത്‌കാലീക വേലി സമരക്കാര്‍ പൊളിച്ചുനീക്കി. ഇതില്‍ പ്രകോപിതരായ വനംവകുപ്പ് കണ്ടാലറിയാവുന്ന 23 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ആദിവാസി മൂപ്പന്‍ ഉള്‍പ്പെടെ അഞ്ചു ഗോത്ര വര്‍ഗക്കാരുമുണ്ട്.
ആദിവാസി മുപ്പന്‍ ജയരാജ് കഴിഞ്ഞ വര്‍ഷം മരണപ്പെട്ടു. അനധികൃതമായി വനഭൂമിയില്‍ അതിക്രമിച്ചു കയറിയെന്നു പറഞ്ഞാണ് കേസെടുത്തു നാട്ടുകാരെ വനംവകുപ്പ് കോടതിയില്‍ കയറ്റിയിരിക്കുന്നത്. നാടിന്റ വികസനം തടസപ്പെടുത്താന്‍ ശ്രമിച്ച വനംവകുപ്പു നടപടിക്കെതിരെ സമരം നടത്തിയതിന്റ പേരില്‍തൊഴിലും ഉപജീവനമാര്‍ഗവും നഷ്‌ടപ്പെടുത്തി കോടതി കയറിയിറങ്ങുകയാണ് പട്ടയക്കുടിക്കാര്‍. സമരത്തിന് നേതൃത്വം നല്‍കിയ സി.പി.എമ്മുകാരെ കേസില്‍ നിന്ന് ഒഴിവാക്കിയതയും ആരോപണമുണ്ട്.
യാതൊരു തെളിവുമില്ലാതെ ആര്‍ക്കെതിരെയും കേസെടുക്കമെന്ന വനനിയമമാണ് ഇത്തരത്തില്‍ സാധാരണക്കരെ കേസില്‍ കുടുക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പട്ടയക്കുടിക്കാരെ കേസില്‍ കുടുക്കിയ വനംവകുപ്പ് നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.