-->
നെടുങ്കണ്ടം: സംസ്‌ഥാന സര്‍ക്കാര്‍ യുവാക്കളെ ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി സംസ്‌ഥാനത്തുടനീളം കളിക്കളങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി നടപ്പിലാക്കുമ്പോള്‍ കരുണാപുരം പഞ്ചായത്തില്‍ കളിക്കുന്ന യുവാക്കളെ വിലക്കുകയാണന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വോളിബോള്‍ കളിച്ച് യുവാക്കള്‍ പ്രതിഷേധിച്ചു.
വോളിബോള്‍ എന്നത് കരുണാപുരത്ത് പതിറ്റാണ്ടുകളായി തലമുറകള്‍ കൈമാറി വന്ന ഒരു കായിക ഇനമാണ്. പഞ്ചായത്തിലെ മിക്ക ഗ്രാമങ്ങളിലും ഒരു വോളിബോള്‍ കോര്‍ട്ടെങ്കിലും ഉണ്ട്.
കൂട്ടാര്‍ ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പിലെ കളിക്കളത്തില്‍ 50ലധികം ചെറുപ്പക്കാരാണ് വൈകുന്നേരങ്ങളില്‍ വോളിബോള്‍ കളിച്ചുകൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന കളി കഴിഞ്ഞ ആഴ്‌ചയാണ് വീണ്ടും യുവാക്കളുടെ കൂട്ടായ്‌മ ആരംഭിച്ചത്. ഒരാഴ്‌ചയോളം കളിയും തുടര്‍ന്നു ഉടനെ കഴിഞ്ഞ ദിവസം പഞ്ചായത്ത് സെക്രട്ടറിയും മറ്റുള്ളവരും പോലീസിനെ വിളിച്ചു വരുത്തി ഇവിടെ കളിക്കാന്‍ ആകില്ലെന്ന് പറയുകയായിരുന്നു.
തുടര്‍ന്ന് നെറ്റും ബോളുമടക്കം അധികൃതര്‍ എടുത്തുകൊണ്ട് പോയി. ബോളും നെറ്റും വാങ്ങാന്‍ പണം ഇല്ലാതിരുന്ന യുവാക്കള്‍ ക്രിസ്‌മസ് കാരള്‍ നടത്തി സമ്പാദിച്ച തുക ഉപയോഗിച്ചാണ് ഇതെല്ലാം വാങ്ങിയത്. ഇതാണ് പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവരുത്തി മുറിച്ച്‌കൊണ്ടുപോയത്. ഇതേസമയം ഗ്രൗണ്ടിന് സമീപം ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത ബാങ്കിന്റെ പാര്‍ക്കിങ്‌് ഏരിയയിലാണ് കളി നടക്കുന്നതെന്നും അത് അനുവദിക്കുകയില്ലന്നുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞശേഷം ആറുമണിയോടുകൂടി മാത്രമേ കളി ആരംഭിക്കുകയുള്ളൂവെന്ന് കായിക താരങ്ങളും വ്യക്‌തമാക്കുന്നു. യുവാക്കളുടെ പ്രതിഷേധത്തിന് നാട്ടുകാരുടെ പിന്തുണയും ഉണ്ട്.