-->
പുല്‍പ്പള്ളി: വര്‍ഗീയ ശക്‌തികളെ അകറ്റി നിര്‍ത്തുകയെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയത്തിനു കടകവിരുദ്ധമായി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ഗ്രാമ പഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാഹചര്യമൊരുക്കിയത് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസ് നേതൃത്വമാണെന്നു മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ എം.ടി. കരുണാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ രാഷ്ര്‌ടീയ നെറികേടിന് കൂട്ടുനില്‍ക്കാത്തതിന് തന്നെ ബലിയാടാക്കിയതായും കരുണാകരന്‍ പറഞ്ഞു. ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നതിന്റെ ജാള്യം മറയ്‌ക്കാനാണ് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പുല്‍പ്പള്ളിയിലെ ഉന്നത നേതൃത്വവും മണ്ഡലം നേതൃത്വവും ബി.ജെ.പിയുമായി ചേര്‍ന്ന് നടത്തിയ കള്ളക്കച്ചവടമാണ് നടന്നത്. അതിന് കൂട്ടുനില്‍ക്കാത്തതിന്റ പേരിലാണ് ആദിവാസി സമൂഹത്തില്‍ നിന്നുള്ള തന്നെ പുറത്താക്കിയത്. ഇതിന് ഡി.സി.സി പ്രസിഡന്റ് കൂട്ടുനിന്നത് തന്നെ വേദനജനകമാണ്.
തെറ്റ് ചെയ്‌തവരെ സംരക്ഷിക്കുകയും തെറ്റ് ചൂണ്ടിക്കാട്ടിയവരെ വേട്ടയാടുകയും ചെയ്ുയന്ന നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വമെടുത്തത്. നേതാക്കളുടെ അമിതമായ കച്ചവട താല്‍പര്യമാണ് പുല്‍പ്പള്ളിയിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. അംഗബലം അനുസരിച്ച് യു.ഡി.എഫിന് വെള്ളിത്താലത്തില്‍ വച്ച് കിട്ടുമായിരുന്ന ഒരു സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനം കളഞ്ഞു കുളിച്ച് ബി.ജെ.പിക്ക് സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌ഥാനം ലഭിക്കാന്‍ സാഹചര്യം ഒരുക്കി കൊടുത്തത് നേതൃത്വത്തിന്റെ ഗൂഢാലോചനയാണ്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കിപത്രമാണ് സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മറനീക്കി പുറത്തുവന്നത്, കരുണാകരന്‍ വ്യക്‌തമാക്കി. കഴിഞ്ഞ 30 വര്‍ഷമായി താന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇതില്‍ 25 വര്‍ഷം അഞ്ചു തവണകളിലായി വിവിധ വാര്‍ഡുകളില്‍ നിന്നും വിജയിച്ചു. പാര്‍ട്ടി ഉത്തരവാദിത്വത്തോടെ ഏല്‍പ്പിച്ച പല സ്‌ഥാനങ്ങള്‍ വഹിച്ച ആളാണ് താന്‍, തന്റെ ജീവനും, ജീവിതവും, ഈ പാര്‍ട്ടിയാണ് പ്രസ്‌ഥാനത്തെ വഞ്ചിക്കാന്‍ തന്റെ മനസ്സ് അനുവദിക്കാത്ത കൊണ്ടാണ് പൊതുസമൂഹത്തോട് നേതൃത്വം കാട്ടിയ നെറികേട് തുറന്നു പറഞ്ഞത്. സ്‌റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, ജനുവരി ആറാം തീയതി രാവിലെ 10 മണിക്ക് യു.ഡി.എഫ് മെമ്പര്‍മാരുടെ യോഗം രാജീവ്‌ഭവനില്‍ വിളിച്ചു ചേര്‍ക്കുകയുണ്ടായി. പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോണി പരത്തനാല്‍, ഡി.സി.സി സെക്രട്ടറി എന്‍.യു. ഉലഹന്നാന്‍. മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് മണി പാമ്പനാല്‍, ബ്ലോക്ക് സെക്രട്ടറി സി.പി. കുരിയാച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു യോഗം നടന്നത്.
യോഗത്തില്‍ വച്ച്, എട്ടു മെമ്പര്‍മാര്‍ ഉള്ള പാര്‍ട്ടി നാലു മെമ്പര്‍മാരുള്ള ബി.ജെ.പിയുമായി ചേര്‍ന്ന് മൂന്ന് സ്‌റ്റാന്‍ഡിങ് കമ്മിറ്റികളും പിടിച്ചെടുക്കണമെന്നും ആരൊക്കെ ഏത് സ്‌റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ആണ് മത്സരിക്കേണ്ടതെന്നും ആര്‍ക്കാണ് വോട്ട് ചെയേ്േണ്ടത് എന്നും കൃത്യമായി നിര്‍ദ്ദേശിക്കുകയും അതു പ്രകാരം കുറിപ്പ് എഴുതി നല്‍കുകയും ചെയ്‌തു.
സ്‌റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ യോജിച്ചു വോട്ട് ചെയ്‌തു കോണ്‍ഗ്രസിന്റെ രണ്ട് വനിതാ അംഗങ്ങളെ, യഥാക്രമം ഗീത കുഞ്ഞികൃഷ്‌ണന് വികസനത്തിലും, സെലിന്‍ മാനുവലിനെ ആരോഗ്യ വിദ്യാഭ്യാസവും സ്‌റ്റാന്‍ഡിങ് കമ്മറ്റികളിലേക്കു തെരഞ്ഞെടുത്തു.
രണ്ടുപേര്‍ക്കും 12 വീതം വോട്ടുകള്‍ ലഭിക്കുകയും ചെയ്‌തു. പാര്‍ട്ടി തീരുമാനം അക്ഷരംപ്രതി അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്‌തത്.
ഈ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു പോയി എന്ന കുറ്റം ചാര്‍ത്തിയാണ് സംഘടന തത്വങ്ങളും മര്യാദകളും നിയമാവലിയും കാറ്റില്‍ പറത്തി എന്നെ പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്ക് ജയിക്കാനും ചില നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജയിക്കാനും ബി.ജെ.പിയുമായി രഹസ്യധാരണ ഉണ്ടാക്കിയതിന്റെ ഫലമായാണ് പുല്‍പ്പള്ളി പഞ്ചായത്ത് ഭരണസമിതിയില്‍ ബി.ജെ.പിക്ക് നാല് അംഗങ്ങള്‍ ഉണ്ടായത്. യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയും, പാര്‍ട്ടി നേതൃത്വം പറഞ്ഞത് അനുസരിച്ചതിന്റെ പേരില്‍ ആദിവാസി സമൂഹത്തില്‍ നിന്നുള്ള തന്നെ പുറത്താക്കിയ നടപടി അത്യന്തം വേദനാജനകമാണ്.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ സ്‌റ്റാന്‍ഡിങ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ നിജസ്‌ഥിതി സംസ്‌ഥാന, ദേശീയ നേതൃത്വത്തില്‍ ധരിപ്പിക്കും എന്നും നേതൃത്വത്തില്‍ നിന്ന് നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും എം.ടി. കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്‌തമാക്കി.