-->
കോട്ടയം: പാര്‍ട്ടിയുടെ ജില്ലയിലെ മൂന്ന് സിറ്റിങ്ങ് എം.എല്‍.എമാരും മത്സരിക്കുമെന്ന് ഉറപ്പായപ്പോള്‍, പാലായിലും കടുത്തുരുത്തിയിലും ആരു മത്സരിക്കുമെന്നതില്‍ മനസ് തുറക്കാതെ കേരളാ കോണ്‍ഗ്രസ് -എം. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി തന്നെ പാലായില്‍ മത്സരിച്ചേക്കുമെന്നാണു സൂചനയെങ്കിലും കടുത്തുരുത്തിയിലും അദ്ദേഹത്തിന്റെ പേര് പറയുന്നുണ്ട്. പാലായില്‍ മത്സരിക്കുമോ എന്നതില്‍ ജോസ് കെ.മാണി ഇതുവരെ വ്യക്‌തമായ മറുപടി പറഞ്ഞിട്ടുമില്ല.
കഴിഞ്ഞ തവണ മാസങ്ങള്‍ക്കു മുമ്പേ പാലായില്‍ പ്രചാരണ ജാഥ ഉള്‍പ്പെടെ സംഘടിപ്പിച്ചു ജോസ് കെ.മാണി തെരഞ്ഞെടുപ്പ് ഒരുക്കം നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷമുള്ള മുഴുവന്‍ സമയവും മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അദ്ദേഹം തന്നെ മത്സരിക്കുമെന്നാണു പാര്‍ട്ടി നേതാക്കള്‍ പങ്കുവയ്‌ക്കുന്ന വിവരം. പാലായ്‌ക്കൊപ്പം കേരളാ കോണ്‍ഗ്രസിനു വളക്കൂറുള്ള കടുത്തുരുത്തിയിലാണു ജോസ് കെ.മാണി മത്സരിക്കേണ്ടതെന്ന അഭിപ്രായവും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. 2016 ജോസ് കെ.മാണി 15378 വോട്ടിനാണു പാലയില്‍ പരാജയപ്പെട്ടെതെങ്കില്‍ കടുത്തുരുത്തിയില്‍ സ്‌റ്റീഫന്‍ ജോര്‍ജിന്റെ പരാജയം 4256 വോട്ടുകള്‍ക്കായിരുന്നു.പാലായ്‌ക്കൊപ്പം കടുത്തുരുത്തിയിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ജോസ് കെ.മാണി സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, പാലാ വിട്ട് കടുത്തുരുത്തിയിലേക്ക് മാറുന്നത് അനാവശ്യ പ്രചാരണങ്ങളുണ്ടാക്കുമെന്ന ഭയവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. നഗരസഭാ ഭരണം നഷ്‌ടമായാലും തദ്ദേശ തെരഞ്ഞെടുപ്പില്‍ വൈക്കം കഴിഞ്ഞാല്‍ എല്‍.ഡി.എഫിന് നേരിയ മേല്‍ക്കൈ ലഭിച്ചത് പാലാ നിയോജക മണ്ഡലത്തിലായിരുന്നുവെന്നതും ഇവിടെ തുടരാന്‍ ജോസ് കെ.മാണിയെ പ്രേരിപ്പിച്ചേക്കും.
ജോസ് കെ.മാണി തെരഞ്ഞെടുപ്പില്‍ നിന്നു മാറി നില്‍ക്കുമെന്നു വിശ്വസ്‌തര്‍ ആരെങ്കിലും പാലായിലും കടുത്തുരുത്തിയിലും മത്സരിക്കുമെന്നുമുള്ള പ്രചാരണവും ശക്‌തമാണ്. ഭാര്യ നിഷ ജോസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളും ചര്‍ച്ചയില്‍ നിറയുന്നുണ്ട്. പാലായിലും കടുത്തുരുത്തിയിലും സാമൂഹ്യപ്രവര്‍ത്തന രംഗങ്ങളില്‍ നിഷ സജീവവുമാണ്. അതേസമയം, കടുത്തുരുത്തിയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ടെന്നതാണ് വസ്‌തുത.
മുന്‍ എം.എല്‍.എയും കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുകയും ചെയ്‌ത സ്‌റ്റീഫന്‍ ജോര്‍ജിനു വീണ്ടും നറുക്കുവീഴുമോയെന്നതും ചര്‍ച്ചയാണ്. ഒന്നിലേറെ യുവജന നേതാക്കള്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്‌തിപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിന്റെ വികസന പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയും മോന്‍സ് ജോസഫിനെതിരായ പ്രസ്‌താവനകളുമായി നവമാധ്യമങ്ങളില്‍ ഇവര്‍ സജീവമാണ്‌്.