-->
നെടുങ്കണ്ടം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി തുടര്‍ച്ചയായി സി.പി.എം. ഉരുക്കുകോട്ടയായി നിലനിര്‍ത്തുന്ന ഉടു മ്പന്‍ചോല നിയോജക മണ്ഡലത്തില്‍ ഇത്തവണ കോട്ട തകര്‍ത്ത് മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. അതേ സമയം ജില്ലയില്‍ വിജയം ഉറച്ച മണ്ഡലമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. 2001ല്‍ കെ.കെ ജയചന്ദ്രനിലൂടെ ഇടതുമുന്നണി പിടിച്ചെടുത്ത മണ്ഡലത്തില്‍ ജയചന്ദ്രന്‍ തുടര്‍ച്ചയായി മൂന്നുതവണ വിജയിച്ചു. ബി.ഡി.ജെ.എസ് സ്‌ഥാനാര്‍ഥിയുടെ വരവോടെ ശക്‌തമായ ത്രികോണ മത്സരം നടന്ന 2016 ല്‍ 1109 വോട്ടിന്റെ നേരിയ
ഭൂരിപക്ഷത്തിലാണ് എം.എം. മണി യു.ഡി.എഫിലെ സേനാപതി വേണുവിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തിയത്. പിന്നീട് മന്ത്രിയായ മണി കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ഇ.എം ആഗസ്‌തിയെ പരാജയപ്പെടുത്തിയത്. 38,305 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തും ഇടതുമുന്നണി ഭരണം പിടിച്ചിരുന്നു. എന്നാല്‍ ഇത്തവണ മണ്ഡലത്തിലെ സ്‌ഥിതിയാകെ മാറിയിട്ടുണ്ട്.
അഞ്ച് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തു. രാജകുമാരിയില്‍ ഒപ്പത്തിനൊപ്പം വന്നതും 27 വര്‍ഷത്തിന് ശേഷം രാജക്കാട് പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തതും ഇടത് ക്യാമ്പിനെ ഞെട്ടിച്ചിട്ടു ണ്ട്. അതിനാല്‍ തന്നെ എം.എം മണിയെ തന്നെ മത്സരത്തിനിറക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെങ്കിലും രണ്ട് തവണ കാലയളവില്‍ ഇളവ് നല്‍കേണ്ടതില്ലെന്നു കാട്ടി മണിയെ മത്സരിപ്പിക്കാന്‍ സംസ്‌ഥാന നേതൃത്വം അനുമതി നല്‍കില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ മുന്‍ എം.എല്‍.എയും സി.പി.എം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ കെ.കെ. ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷൈലജ സുരേന്ദ്രന്‍, റോമിയോ സെബാസ്‌റ്റ്യന്‍ യുവാക്കളെ പരിഗണിക്കുന്നെങ്കില്‍ ഡിവൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്‌ണന്‍ എന്നിവര്‍ക്കാണ് സാധ്യത.
യു.ഡി.എഫ് സ്‌ഥാനാര്‍ഥിയെ അറിഞ്ഞതിന് ശേഷം സര്‍പ്രൈസ് സ്‌ഥാനാര്‍ഥിയെ ഇറക്കാനും ഇടത് നേതൃത്യം ആലോചിക്കുന്നുണ്ട്. അതേ സമയം പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയത്തിലും ഭൂരിപക്ഷ കണക്കിലും മണ്ഡലം തിരിച്ച് പിടി ക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മുന്നണിയില്‍ കോണ്‍ഗ്രസിനുള്ള സീറ്റില്‍ അര ഡസനോളം പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. മുമ്പ് മണ്ഡലത്തില്‍നിന്നും മത്സരിച്ചിട്ടുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാര്‍, മീഡിയ വക്‌താവ് സേനാപതി വേണു എന്നിവരും, കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി, ഡി.സി.സി ജനറല്‍ സെക്രട്ടറി ബിജോ മാണി എന്നിവരുടെ പേരുകളും മണ്ഡലത്തിന് പുറത്തുള്ള ചില പേരുകളും പരിഗണിക്കപ്പെടുന്നുള്ളതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കഴിഞ്ഞ 25 വര്‍ഷമായി കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുവാന്‍ ശക്‌തമായ സംഘടന സംവിധാനംകൊണ്ട് സാധ്യമാകൂവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്.
നേതൃനിരയിലെ പ്രകടനവും പൊതുജനങ്ങള്‍ ക്കിടയിലെ സ്വീകാര്യതയുമായിരിക്കും സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രധാന ഘടകം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ശക്‌തമായ സംഘടനാശേഷികൊണ്ട് മറികടന്ന് മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഇടത് നേതൃത്വത്തിന്റെ വിലയിരുത്തല്‍.