-->
ആലക്കോട്: ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്തിനെ ഭൂമിശാസ്‌ത്രപരമായി രണ്ടായി വിഭജിക്കുന്ന കുപ്പം പുഴയ്‌ക്ക് കുറുകെ മംഗരയില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ പണി പൂര്‍ത്തിയാവുന്നു. ഫെബ്രുവരി അവസാനത്തോടെ ഗതാഗതത്തിനു തുറന്നു കൊടുക്കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പാലത്തിന്റെ പണി അവസാന ഘട്ടത്തിലാണ്.
175 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡിന്റെ പാര്‍ശ്വഭിത്തി കെട്ടലുള്‍പ്പെടെ പൂര്‍ത്തിയായി. പാലത്തിന്റെ ആകെയുള്ള ഏഴ് സ്‌പാനുകളില്‍ ആറും പൂര്‍ത്തിയായി. അവസാന സ്‌പാനിന്റെ പണികള്‍ അന്തിമ ഘട്ടത്തിലാണ്. 200 മീറ്റര്‍ അപ്രോച്ച് റോഡുള്‍പ്പെടെയാണ് പാലത്തിന്റെ എസ്‌റ്റിമേറ്റ്. ചപ്പാരപ്പടവ് പഞ്ചായത്തില്‍ മംഗര ഗ്രാമത്തെ രണ്ടായി വിഭജിക്കുന്ന പുഴയ്‌ക്കു കുറുകെ വര്‍ഷങ്ങള്‍ക്കു മുമ്പ് ബസ് ഗതാഗതം ഉണ്ടായിരുന്നു. വേനല്‍ക്കാലത്ത് പുഴയില്‍ നീരൊഴുക്കു കുറയുമ്പോള്‍ താത്‌ക്കാലിക ചപ്പാത്ത് നിര്‍മ്മിച്ചായിരുന്നു ബസുള്‍പ്പെടെ വാഹനങ്ങള്‍ കടന്നുപോയിരുന്നത്. എന്നാല്‍ പിന്നീട് ചപ്പാരപ്പടവ് ടൗണില്‍ പാലം വന്നതോടെ ആളുകള്‍ മൂന്നു കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് സഞ്ചരിക്കാന്‍ തുടങ്ങി.
പാലം പണി പൂര്‍ത്തിയാവുന്നതോടെ എരുവാട്ടി, വിമലശ്ശേരി, തേര്‍ത്തല്ലി, തിമിരി, പെരുമ്പടവ് ഭാഗത്തുള്ളവര്‍ക്ക് തളിപ്പറമ്പ്, ആലക്കോട്, നടുവില്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും കണ്ണൂര്‍ വിമാനത്താവളത്തിലേക്കും എളുപ്പത്തില്‍ എത്താന്‍പറ്റും.
തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പാലത്തിന്റെ നിര്‍മ്മാണത്തിന് എം.വി.ഗോവിന്ദന്‍ എം.എല്‍.എയുടെ ഇടപെടലാണ് പ്രധാന പങ്കു വഹിച്ചത്. 13.4 കോടി രൂപയാണ് എസ്‌റ്റിമേറ്റ് തുക. പാലത്തിന്റെ പണിയുടെ ആരംഭത്തില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നതിനാലാണ് പാലത്തിന്റെ പണി വൈകിയതിനു കാരണമായത്.