Thursday, March 12, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 09.02 AM

തിരുവൈരാണിക്കുളം നടതുറപ്പ്‌ മഹോത്സവത്തില്‍ ഭക്‌തജനപ്രവാഹം

കാലടി: തിരുവൈരാണിക്കുളം നടതുറപ്പ്‌ മഹോത്സവത്തില്‍ ഭക്‌തജനപ്രവാഹം തുടരുന്നു. ദിനവും ആയിരക്കണക്കിന്‌ ഭക്‌തരാണ്‌ വന്നെത്തുന്നതെങ്കിലും ആര്‍ക്കും യാതൊരു പരാതികളുമില്ലാത്ത വിധം കൃത്യതയോടെയാണ്‌ ഓരോ ദിനവും കടന്നുപോകുന്നത്‌. ശ്രീപാര്‍വ്വതീദേവിടെ അനുഗ്രഹം തേടിയെത്തുന്ന ഭക്‌തര്‍ സുഗമദര്‍ശനത്തിന്റെ അനുഭവവുമായാണ്‌ മടങ്ങുന്നത്‌.
നടതുറപ്പ്‌ മഹോത്സവം ആഘോഷിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ഉമാ മഹേശ്വരന്മാര്‍ക്കൊപ്പം ഉപദേവതകളും ഭക്‌തര്‍ക്ക്‌ അനുഗ്രഹമേകുന്നു. ശ്രീപാര്‍വ്വതി ദേവിയുടെ തിരുനട വര്‍ഷത്തില്‍ 12 ദിവസം തുറക്കുന്നുവെന്നത്‌ പോലെതന്നെ ഉപദേവതകളുടെ പ്രതിഷ്‌ഠകള്‍ക്കും ക്ഷേത്രത്തില്‍ വ്യത്യസ്‌തതകളേറെയുണ്ട്‌.
ക്ഷിപ്രപ്രസാദിയായ മഹാദേവനൊപ്പം ദക്ഷപുത്രിയായ സതീദേവിയും ഹിമവല്‍ പുത്രിയായ പാര്‍വ്വതീ ദേവിയും ഒരേ മതില്‍ക്കെട്ടിനുള്ളില്‍ വാണരുളുന്ന കേരളത്തിലെ തന്നെ ഏക ക്ഷേത്രമാണ്‌ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം. ദക്ഷയാഗ വേളയില്‍ തന്റെ പിതാവായ ദക്ഷനാല്‍ അപമാനിതയായ സതീദേവി യാഗാഗ്‌നിയില്‍ ആത്മാഹുതി ചെയ്‌തുവെന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്‌. ഇതറിഞ്ഞ മഹാദേവന്‍ തന്റെ ഭൂതഗണങ്ങള്‍ക്കും ശിരസില്‍ നിന്ന്‌ ജട പറിച്ചെറിഞ്ഞ്‌ ജന്മം നല്‍കിയ ഭദ്രകാളിക്കുമൊപ്പം യാഗവേദി ചുട്ടെരിച്ചെന്നും ദക്ഷന്റെ ശിരസ്സ്‌ അറുത്തെന്നും, ഒടുവില്‍ ദേവന്മാരുടെ അപേക്ഷ പ്രകാരം പുനര്‍ജീവിപ്പിച്ചു എന്നും. സതീദേവി പിന്നീട്‌ ശ്രീപാര്‍വ്വതിദേവിയായി പുനര്‍ജനിച്ചുവെന്നുമാണ്‌ വിശ്വാസം.
ശ്രീമഹാദേവനേയും സതീദേവിനേയും പാര്‍വ്വതീദേവിയേയും ഭദ്രകാളിയേയും ഒരേ സമയം ദര്‍ശിക്കുന്നതിന്‌ ഭാഗ്യം ലഭിക്കുക എന്ന അപൂര്‍വ്വതയാണ്‌ നടതുറപ്പ്‌ വേളയില്‍ ഭക്‌തര്‍ക്ക്‌ ലഭിക്കുന്നത്‌. ഗണപതി, മഹാവിഷ്‌ണു, നാഗ പ്രതിഷ്‌ഠ, ധര്‍മ്മശാസ്‌താവ്‌, യക്ഷി എന്നീ പ്രതിഷ്‌ഠകളും ക്ഷേത്രത്തിലുണ്ട്‌.
ആയില്യം ദിനമായ ഇന്നലെ ക്ഷേത്രത്തിലെ നാഗദേവതകള്‍ക്ക്‌ പ്രത്യേക പൂജകള്‍ നടന്നു. രാവിലെ ആയില്യപൂജ, നൂറുംപാലും മഞ്ഞള്‍, കരിക്ക്‌ അഭിഷേകം എന്നിവ നടന്നു. നടതുറപ്പ്‌ വേളയിലെ നാഗപ്രീതി നേടി സര്‍പ്പദോഷങ്ങള്‍ക്കു പരിഹാരം നേടാമെന്നാണ്‌ വിശ്വാസം. ഇതോടൊപ്പം നാഗപ്രതിഷ്‌ഠയ്‌ക്കു സമീപം പുള്ളുവന്‍ പാട്ടും നടന്നുവരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുള്ളുവ കുടുംബാംഗങ്ങളാണ്‌ എല്ലാ വര്‍ഷവും പുള്ളുവന്‍പാട്ട്‌ പാടാനായി എത്തുന്നത്‌.
പുള്ളുവന്‍ കുടംകൊട്ടി അനന്തന്‍, വാസുഗി, തക്ഷകന്‍, കാര്‍ക്കോടകന്‍ തുടങ്ങിയ നാഗദൈവങ്ങളെ സ്‌്തുതിച്ചു പാടുന്നതാണ്‌ പാട്ടുകള്‍. ഭക്‌തര്‍ക്ക്‌ സുഗമമായി ദര്‍ശനം നടത്താനുള്ള ക്രമീകരണങ്ങള്‍ക്ക്‌ ഭക്‌തരുടെ പൂര്‍ണ്ണ പിന്തുണയുണ്ട്‌. പൊലീസും വളണ്ടിയര്‍മാരും സെക്യൂരിറ്റി ഗാര്‍ഡുകളും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ഭക്‌തര്‍ കൃത്യമായി പിന്തുടരുന്നതിനാല്‍ ക്രമീകരണങ്ങളെല്ലാം വന്‍ വിജയകരമാണ്‌.

Ads by Google
Advertisement
Wednesday 07 Jan 2026 09.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW